2015-10-30 18:38:00

വത്തിക്കാന്‍ ശാസ്ത്രാക്കാഡമിയുടെ യുവജനങ്ങള്‍ക്കുള്ള സിംമ്പോസിയം


വത്തിക്കാന്‍റെ സമൂഹ്യശാസ്ത്ര അക്കാഡമി മനുഷ്യക്കടത്തിനെതിരായ ചര്‍ച്ചാസമ്മേളനം യുവാക്കള്‍ക്കുവേണ്ടി സംഘടിപ്പിക്കും. നവംബര്‍ 7-8വരെ തിയതികളില്‍ വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്ന സിംമ്പോസിയത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള പ്രസ്ഥാനങ്ങളില്‍നിന്നും കേന്ദ്രങ്ങളില്‍നിന്നും യുവജന പ്രതിനിധികള്‍ പങ്കെടുക്കും.

മനഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ബാലവേല, ഗാര്‍ഹികാടിമത്വം, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെ മനുഷ്യന്‍റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും നീതിക്കും നിരക്കാത്ത നവയുഗത്തിന്‍റെ നിഷേധാത്മകമായ പ്രതിഭാസങ്ങളെയും, മാനവികത്ക്ക് എതിരായ അധര്‍മ്മങ്ങളെയുംകുറിച്ച് യുവജനങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

കുട്ടികളുടെ സൈനികപരിശീലനം, കുട്ടിപ്പട്ടാളം, ചാവേര്‍പ്പട എന്നിങ്ങനെ സമൂഹ്യനീതിക്കു നിരക്കാത്ത മാനുഷിക അതിക്രമങ്ങളെക്കുറിച്ചും യുവജനങ്ങുമായി ചര്‍ച്ചനടത്തി അവര്‍ക്ക് തിന്‍മയുടെ പ്രസ്ഥാനങ്ങളെ നേരിടാനുള്ള അവബോധം നല്കും. ഒക്ടോബര്‍ 29-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ അക്കാ‍ഡമിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മര്‍സേലോ സാഞ്ചെസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ മേയര്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമായി വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര സിമ്പോസിയം ഏറെ ലോകശ്രദ്ധ ആകര്‍ഷിച്ചതും, അവബോധം നല്ക്കുന്നതും ഫലപ്രാപ്തവുമായ ചര്‍ച്ചാവേദിയായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് സാഞ്ചസ് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.