2015-10-17 15:23:00

ഒക്ടോബര്‍ 18 - ന് ആഗോളസഭയ്ക്ക 4 പുതിയ വിശുദ്ധരെ ലഭിക്കും


     ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ മാതാപിതാക്കളുള്‍പ്പടെ 4 പുണ്യാത്മാക്കളെ മാര്‍പ്പാപ്പാ ഈ ഞായറാഴ്ച(18/10/15) വിശുദ്ധരായി പ്രഖ്യാപിക്കും.

     കുടുംബജീവിതത്തിലൂടെ വിശുദ്ധിയുടെ പരിമളം പരത്തിയ ദമ്പതികള്‍ ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നവരായ  ലൂയി മാര്‍ട്ടിനും സെലീ ഗ്വേരിനും ആണ് ഫ്രാന്‍സിസ് പാപ്പാ സഭയിലെ വിശുദ്ധരു‌ടെ നിരയിലേക്കുയര്‍ത്തുന്ന രണ്ട് അല്മായ വിശ്വാസികള്‍. മെത്രാന്മാരുടെ സിനഡിന്‍റെ വത്തിക്കാനില്‍ നടന്നുവരുന്ന പതിനാലാം സാധാരണ പൊതുയോഗം സഭയിലും സമകാലീനലോകത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യത്തെയുംകുറിച്ച് ചര്‍ച്ചചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ മാതാപിതാക്കള്‍ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്നത് സവിശേഷ പ്രാധാന്യം കൈവരിക്കുകയും ദൈവികപരിപാലനയുടെ അടയാളമായി ഭവിക്കു കയും ചെയ്യുന്നു.

     ഇറ്റലിസ്വദേശിയായ രൂപതാവൈദികന്‍ വിന്‍ചേന്‍സൊ ഗ്രോസ്സിയാണ് ഈ ഞായറാഴ്ച വിശുദ്ധ പദത്തിലേക്കുയര്‍ത്തപ്പെടുന്ന 4 വാഴ്ത്തപ്പെട്ടവരില്‍ മറ്റൊ രാള്‍. FIGLIE DELL’ORATORIO,  അഥവാ, ഓറട്ടറിയുടെ പുത്രികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട വിന്‍ചേന്‍സൊ ഗ്രോസ്സി.

     കുരിശിന്‍റെ സമൂഹത്തിന്‍റെ സഹോദരികള്‍ എന്ന സന്യാസിനി സമൂഹ ത്തിന്‍റെ പൊതുശ്രേഷ്ഠയായിരുന്ന സ്പെയിന്‍ സ്വദേശിനി വാഴ്ത്തപ്പെട്ടവളായ അമലോത്ഭവത്തിന്‍റെ മരിയ സാല്‍വത്ത് റൊമേരൊയെയും പാപ്പാ ഈ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കുന്നു.

     വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ 10:15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1:45-ന് ഫ്രാന്‍ സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

     മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണപൊതുയോഗത്തില്‍ പങ്കെടുക്കുന്ന സിനഡുപിതാക്കന്മാരുള്‍പ്പടെ, കര്‍ദ്ദിനാളന്മാരും മെത്രാപ്പോലിത്താ മാരും മെത്രാന്മാരും വൈദികരുമായി 800 ലേറെപ്പേര്‍ സഹകാര്‍മ്മികരായിരിക്കും.

 








All the contents on this site are copyrighted ©.