2015-10-02 19:56:00

ആണവപരിശോധ ഇല്ലാതാക്കാനുള്ള ഉടമ്പടി നടപ്പില്‍വരുത്തണം


മനുഷ്യരാശിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആണവ പരിശോധന ഇല്ലാതാക്കുന്ന കരാര്‍ (Nuclear Test Ban Treaty) നടപ്പിലാക്കണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗ്യാലഹര്‍ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 29-ാം തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ചേര്‍ന്ന 70-ാം പൊതുസമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വന്‍കിട രാഷ്ട്രങ്ങളുടെ ആണവശക്തിയും അവരുടെ സായുധീകരണവും മാനവകുലത്തിന് എന്നും ഭീഷണിയായി നില്ക്കുന്നുണ്ട്. അതിനാല്‍ രാഷ്ടീയ ധാര്‍മ്മിക ഉത്തരവാദിത്വത്തോടെ അവ ഇല്ലായ്മചെയ്തുകൊണ്ട്, ഒരു ആഗോള ധാര്‍മ്മികത സ്ഥാപിക്കാനുള്ള ഏകമാര്‍ഗ്ഗമാണ് രാഷ്ട്രങ്ങളിലെ ആണവ പരിശോധന ഇല്ലതാക്കുന്ന കരാര്‍ നടപ്പില്‍ വരുത്തുന്ന പദ്ധതിയെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തിലൂ‍ടെ അഭിപ്രായപ്പെട്ടു.

20-ാം നൂറ്റാണ്ടു കണ്ട വന്‍ആണവ സ്ഫോടനങ്ങളുടെ കെടുതികള്‍ ഇന്നും മാനവരാശി അനുഭവിക്കുകയാണ്. 21-ാം നൂറ്റാണ്ടിന്‍റെ നവമായ വെല്ലുവിളികളോട് ഒരു ധാര്‍മ്മിക ഉത്തരവാദിത്വത്തോടെ പ്രതികരിക്കുവാനും കാലികമായ സാങ്കേതിക ശാസ്ത്രീയ വികസനങ്ങള്‍ ലോകത്തിന്‍റെ നന്മയ്ക്കായി തിരിച്ചുവിടുവാനും ആണവ പരിശോധന റദ്ദാക്കുന്ന ഉടമ്പടി ഉപകരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യലഹര്‍ സമ്മേളത്തില്‍ പ്രസ്താവിച്ചു.

 

രാഷ്ട്രങ്ങളിലുള്ള അഭൂതപൂര്‍വ്വകമായ സാങ്കേതിക ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് യഥാര്‍ത്ഥത്തിലുള്ള സമാധാനത്തിന്‍റെയും പൊതുനന്മയുടെയും സംസ്ക്കാരം ലോകത്ത് വളര്‍ത്തിയെടുക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. അതിന് ധൈര്യമുള്ള നേതാക്കളെയും രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവരെയും ലോകത്തിന് ഇന്ന് ആവശ്യമാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.