2015-09-23 17:15:00

സര്‍ക്കാരിന്‍റെ പരിസ്ഥിതി വിരുദ്ധ നയത്തെ മെത്രാന്മാര്‍ എതിര്‍ക്കുന്നു


സംസ്ഥാനത്തെ ക്രഷര്‍ ക്വാറി യൂണിറ്റുകളെ തുണയ്ക്കുന്ന കേരള സര്‍ക്കാരിന്‍റെ നയം പരിസ്ഥിതി ദ്രോഹമാണെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി കുറ്റപ്പെടുത്തി.

വസ്തുനിഷ്ഠമായ പരിസ്ഥിതി ആഘാതനിര്‍ണ്ണയം നടത്താതെയും നിയമാനുസൃമല്ലാതെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ക്രഷര്‍ ക്വാറി യൂണിറ്റുകളുടെ സാധുതയെക്കുറിച്ചുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമവാദം  ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാതിരിക്കെ, പിന്നെയും ചെറിയ ക്വാറികള്‍ എന്ന പേരില്‍ ഇനിയും സര്‍ക്കാര്‍ നല്കുന്ന അനുമതികള്‍ സംശയാസ്പദവും അനീതിപരവുമാകാന്‍ ഇടയുണ്ടെന്ന് മെത്രാന്‍ സമിതിയുടെ ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ക്യാറികളെക്കുറിച്ച് വിധി പറയാന്‍ ഹൈക്കോടതി ഇനിയും ഒരുങ്ങവെയാണ്, ചെറുകിട യൂണിറ്റുകളെ തുണയ്ക്കുന്ന നയവുമായി സര്‍ക്കാര്‍ അന്ധമായിട്ട് മുന്നോട്ടു പോകുന്നതെന്ന് മെത്രാന്‍ സംഘത്തിന്‍റെ ഐക്യജാഗ്രത സമിതിയുടെ സെക്രട്ടറി ഫാദര്‍ സാജു കുത്തോടി കുറ്റപ്പെടുത്തി.

സെപ്തംബര്‍ 22-ാം തിയതി ചൊവ്വാഴ്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സി-യില്‍ ചേര്‍ന്ന ഐക്യജാഗ്രത സമിതിയുടെ പ്രത്യേക അവലോകന യോഗമാണ് പരിസ്ഥതിതി വിരുദ്ധമായുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ നീക്കത്തെ കുറ്റപ്പെടുത്തിയത്.

അഞ്ചു ഹെക്ടറിനു താഴെ വിസ്തീര്‍ണ്ണമുള്ള ക്വാറികളെയും ക്രഷര്‍ യൂണിറ്റുകളെയും പരിസ്ഥിതി ആഘാത തരത്തില്‍നിന്നും തലത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്‍റെ തിടുക്കം പിടിച്ചുള്ള തീരുമാനങ്ങളും അതുസംബന്ധിച്ചുള്ള നയങ്ങളും പരിസ്ഥി വിരുദ്ധമാണെന്നും, അഴിമതിപരമാണെന്നും ഫാദര്‍ കുത്തോടി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ചെറുകിട ക്വാറികള്‍ എന്ന പേരില്‍ ഒരു ഹെക്ടറില്‍ താഴെയുള്ള ക്വാറികളെ പരിസ്ഥിതി അനുമതയില്‍നിന്നും ഒഴിവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം അങ്ങേയറ്റും ദുരുപയോഗം ചെയ്യപ്പാടാമെന്നും, ഇതുപോലെ ഹെക്ടര്‍ കണക്കിനു സ്ഥലങ്ങള്‍ ചെറുതുണ്ടുകളായി തിരിച്ച് ഖനനം ചെയ്യുന്നതും, അതിന്‍റെ മറവില്‍ നടക്കാവുന്ന വന്‍ അഴിമതിയും ക്രമക്കേടുകളും പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജനദ്രോഹപരവുമാണെന്ന് കെ.സി.ബി.സി-യുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ചൂണ്ടിക്കാട്ടി.

ദൈവത്തിന്‍റെ ദാനമായ പരിസ്ഥിതി അല്ലെങ്കില്‍ പ്രകൃതി പൊതുനന്മ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനുമുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഗാഡഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നാമമാത്ര ചെറുകിട കര്‍ഷകരെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കുകയും, വന്‍തോതില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യുന്ന ക്വാറി, ക്രഷര്‍ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം അപകടകരവും അപലപനീയവുമാണെന്ന്, കേരളത്തിലെ‍ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി സമ്മേളനം ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.