2015-06-27 17:02:00

സുവിശേഷത്തിലെ സൗഖ്യത്തിന്‍റെ മൃദുസ്പര്‍ശങ്ങള്‍


ക്രിസ്തു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവിടുത്തേയ്ക്കു ചുറ്റും കൂടി. അവിടുന്ന് കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ അധികാരികളില്‍ ഒരുവനായ ജായ്റോസ് അവിടെ വന്നു. അവിടുന്ന് ക്രിസ്തുവിനെക്കൊണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു. എന്‍റെ കൊച്ചുമകള്‍ മരിക്കാറായി കിടക്കുകയാണ്. അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ. ക്രിസ്തു അവിന്‍റെ കൂടെപോയി.

വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെട്ടപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. അവള്‍ ക്രിസ്തുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവിടുത്തെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവിടുത്തെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖംപ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗ വിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു. ആരാണ് എന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു. ജനം മുഴുവന്‍ അങ്ങേയ്ക്കു ചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തത് എന്നറിയാന്‍ അവന്‍ ചുറ്റു നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്‍റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നു പറഞ്ഞു. അവിടുന്ന് അവളോടു പറഞ്ഞു. മകളേ, നിന്‍റെ വീശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക. വ്യാധിയില്‍‍നിന്നു വിമുക്തയായിരിക്കുന്നു.

......................................................

യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരയുടെ വീട്ടില്‍നിന്ന് ചിലര്‍ വന്നു പറഞ്ഞു. നിന്‍റെ മകള്‍ മരിച്ചു. ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് ക്രിസ്തു സിനഗോഗിലെ അധികാരിയോടു പറഞ്ഞു. ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാനുമൊഴികെ മാറ്റാരും തോന്നോടുകൂടെ പോരാന്‍ അവിടുന്ന് അനുവദിച്ചില്ല. അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവിടുന്ന് കണ്ടു. അകത്തു പ്രവേശിച്ച് അവിടുന്ന് അവരോടു പറഞ്ഞു. എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല! ഉറങ്ങുകയാണ്!! അപ്പോള്‍ അവര്‍ അവിടുത്തെ പരിഹസിച്ചു. അവിടുന്നാകട്ടെ. അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്‍റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേയ്ക്ക് അവിടുന്നു ചെന്നു. അവിടുന്ന് അവളുടെ കൈയ്ക്കു പിടിച്ച്കൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ത്ഥമുള്ള ‘തലീത്താ കും’ എന്നു പറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു വര്‍ക്കു കര്‍ശനമായ ആജ്ഞനല്‍കി.  അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അവിടുന്ന് നിര്‍ദ്ദേശിച്ചു.

വിശുദ്ധ മാര്‍ക്കോസ് തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നത് ക്രിസ്തു പ്രവര്‍ത്തിച്ച രണ്ട് അത്ഭുതങ്ങളാണ്. ഇവിടെ നാം കാണുന്ന ദൈവിക സൗഖ്യദാനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ രണ്ടും സ്ത്രീകളാണ്. - ഒന്നാമത്തേത്, പ്രാര്‍ത്ഥനാലയത്തിലെ പ്രധാനിയായ ജായിരൂസിന്‍റെ മകള്‍. രണ്ടാമത്തേത് രക്തസ്രാവത്താല്‍ വിഷമിച്ചിരുന്ന കാനാന്യ സ്ത്രീ (മാര്‍ക്ക് 5, 21-43). രണ്ടു ഭാഗങ്ങളായി സുവിശേഷകന്‍ മാര്‍ക്കോ വിവരിക്കുന്ന സംഭങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളും ഉണ്ട്. ഒന്ന് അത്ഭുതകരമായി ലഭിക്കുന്ന ശാരീരിക സൗഖ്യത്തിന്‍റെ വിവരണമാണെങ്കില്‍, രണ്ടാമത്തേത് ആത്മാവിന്‍റെ തലത്തില്‍ ആര്‍ജ്ജിച്ച ആന്തരിക വെളിച്ചത്തിന്‍റെ അനുഭവവുമാണ്. ഒരു വശത്ത് ക്രിസ്തു താഴ്മയില്‍ ഇറങ്ങിവന്ന് മനുഷ്യന്‍റെ ശാരീരിക ആലസ്യം സൗഖ്യപ്പെടുത്തുമ്പോള്‍, മറുഭാഗത്ത് അവിടുന്ന് അസ്വസ്തമായ മനുഷ്യഹൃദയങ്ങള്‍ക്ക് സാന്ത്വനമേകി രക്ഷപ്രദാനം ചെയ്യുകയും, അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ദേവാലയത്തിലെ പ്രധാനിയായ ജായിരൂസിന്‍റെ പുത്രി മരിച്ചുവെന്ന് അറിയുമ്പോള്‍ ക്രിസ്തു പറയുന്നത്, “ഭയപ്പെടേണ്ട, വിശ്വസിക്കുക,” എന്നാണ്. ബാലികയുടെ വീട്ടിലേയ്ക്ക് ക്രിസ്തു ഉടനെ പോവുകയും അവിടെ ചെന്ന്, കൈപിടിച്ച് അവളെ ഉണര്‍ത്തുന്നു.. ക്രിസ്തുവിന്‍റെ രക്ഷാകര ശക്തിക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് വിശുദ്ധ ജെറോം ഈ വചനഭാഗം വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു. “മകളേ, എന്‍റെ കൃപയാല്‍ നീ എഴുന്നേല്‍ക്കുക. നിനക്ക് സൗഖ്യം ലഭിക്കുന്നത് നിന്‍റെ യോഗ്യതകളാലല്ല.” ദൈവകൃപയാലാണെന്ന വസ്തുതയ്ക്ക് സിദ്ധന്‍ ആക്കം കൊടുക്കുന്നത് ശ്രദ്ധേയമാണ്.

ക്രിസ്തു എപ്രകാരം മനുഷ്യന് സമഗ്ര വിമോചനം നല്കുവാന്‍ ആഗതനായി എന്ന സന്ദേശം ആവിഷ്ക്കരിക്കുന്ന സംഭവമാണ് രണ്ടാമത്തേത് - കാനാന്‍കാരി സ്ത്രീയുടെ രക്തസ്രാവം മാറ്റി സുഖപ്പെടുത്തിയ സുവിശേഷക്കഥ. രണ്ടു ഘട്ടമായിട്ടാണ് ഈ അത്ഭുതം നടക്കുന്നത്. ആദ്യം ഘട്ടത്തില്‍  ശാരീരിക സൗഖ്യദാനമാണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ തന്നെ വിശ്വാസപൂര്‍വ്വം സമീപിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന കൃപാസ്പര്‍ശത്തിന്‍റെ ആത്മീയ സൗഖ്യം പ്രകടമാക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു ആ സ്ത്രീയോടു “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സമാധാനത്തില്‍ പോവുക. നീ രോഗ വിമുക്തയായിരിക്കുന്നു.” എന്നു പറഞ്ഞത്.

ക്രിസ്തു പ്രവര്‍ത്തിച്ച സൗഖ്യദാനത്തിന്‍റെ ഈ രണ്ട് സുവിശേഷ സംഭവങ്ങളും നമ്മോടു പറയുന്നത്, ജീവിതത്തോടുള്ള വളരെ ഭൗമികവും തിരശ്ചീനവും മാത്രമായ സമീപനം മാറ്റി, ദൈവോത്മുഖമായി, ലംബമായും അവ ക്രമീകരിക്കുവാനുള്ള ക്ഷണം നമുക്കു നല്കുന്നു. ജീവിത പ്രതിസന്ധികളുടെ പച്ചയായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് “രക്ഷിക്കണേ, ദൈവമേ!!” എന്ന് നാം പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.  നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവിക പരിപാലനയില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് ജീവിതങ്ങളെ നവീകരിക്കുകയും വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യണമേ എന്നും എപ്പോഴും ദൈവത്തോട് നാം പ്രാര്‍ത്ഥിക്കണം. അതിനായി പരിശ്രമിക്കണം.

നമുക്കും ചുറ്റും, വിശിഷ്യ നമ്മുടെ ഭവനങ്ങളിലുള്ള രോഗികളായവരോട്, കാരണവന്മാരോട് പ്രത്യേകം പരിഗണനയുള്ളവരായിരിക്കാം. ക്രിസ്തുവിന്‍റെ മനസിലെന്നതുപോലെ നമ്മുടെയും മനോഭാവത്തില്‍ രോഗികളോടുള്ള സമീപനം പനുര്‍നിര്‍വചിക്കപ്പെടണം. ദേവാലയത്തെക്കാള്‍ ചിലപ്പോള്‍ സഭ ഒരാതുരാലയമായി കാണണമെന്നാണ് പാപ്പാ ഫ്രാ‍ന്‍സിസ് ഉദ്ബോധിപ്പിക്കുന്നത് അതുകൊണ്ടായിരിക്കണം. ഹോസ്പിറ്റലെന്നോ, ഹോസ്പിസ് എന്നോ നമുക്കതിനെ വിശേഷിപ്പിക്കാം. എല്ലാ വിധത്തിലുമുള്ള സൗഖ്യത്തിനും സാന്ത്വനത്തിനുമുള്ള ഇടമാവട്ടെ സഭ, ക്രൈസ്തവ ഭവനങ്ങള്‍!

രോഗികളുടെ ജീവിത കുരിശുകള്‍ ചുമക്കുവാന്‍ സഹായിക്കുന്നവരെ, വിശിഷ്യാ ഡോക്ടര്‍മാരെയും ആരോഗ്യ പരിപരിപാലനയുടെ മേഖലയിലുള്ളവരെയും, ആതുരാലയങ്ങളില്‍ നിശ്ശബ്ദമായി അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരെയും നാം അനുസ്മരിക്കേണ്ടതാണ്. മനുഷ്യയാതനകളുടെ സ്പന്ദനമറിയുന്ന ക്രിസ്തു ഇന്നത്തെ സുവിശേഷ ചിന്തയിലൂടെ നമ്മോട് ആവശ്യപ്പെടുന്നത് ദൈവിക സൗഖ്യാദാനത്തിന്‍റെ ഉപകരണങ്ങളാകുവാനാണ്. വേദനിക്കുന്നവര്‍ക്ക് സാന്ത്വന ലേപനം പകര്‍ന്നുകൊടുക്കുന്നവര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ്. ഈ സേവന മേഖലയിലുള്ളവര്‍ക്ക് ഉചിതമായ സാങ്കേതിക വൈദഗ്ദ്ധ്യവും വൈദ്യശാസ്ത്ര വിജ്ഞാനവും ആവശ്യമാണ്. എന്നാല്‍ അതിലും ഉപരിയായി രോഗികളോടു കാണിക്കേണ്ട ഹൃദയപൂര്‍വ്വകമായ ശ്രദ്ധയും മനുഷ്യത്വവുമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ കഴിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പഠനത്തോടും പരിശീലനത്തോടുമൊപ്പം ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാന്ത്വനം പകരാനുള്ള ഹൃദയത്തിന്‍റെ പരിശീലനം അനിവാര്യമാണ്. എന്തിന് നമ്മുടെ ഭവനങ്ങളില്‍ രോഗഗ്രസ്ഥരാകുന്നവരെ, വിശിഷ്യാ പ്രായമായ മാതാപിതാക്കളെ പരിചിരിക്കാന്‍ നമുക്കും സൗഖ്യദാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും കാഴ്ചപ്പാട് ആവശ്യമാണ്.

സഭയുടെ മുഴുവന്‍ അജപാലന ശുശ്രൂഷയ്ക്കുംകൂടി വേണമെങ്കില്‍ പറയാവുന്ന് ഏകപദമാണ് ‘സൗഖ്യം’. ഈശോ അവസാനംവരെയ്ക്കും ഈ സഖ്യദാന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടുവെന്ന് നമുക്കു കാണാം. അതിന്‍റെ ദൃശ്യ അടയാളങ്ങളാണ് പീ‍‍ഡാനുഭവ യാത്രയുടെ തൊട്ടുമുമ്പുപോലും പത്രോസ് മുറിപ്പെടുത്തിയ സൈനികനെ അവിടുന്ന് സൗഖ്യപ്പെടുത്തിയത്. തന്‍റെ മരണത്തിനു ശേഷവും അവിടുത്തെ നെ‍ഞ്ചില്‍നിന്നും വാര്‍ന്നൊലിച്ച രക്തവും ജലവുമാണ് അപരന്‍റെ അന്ധതയെ സൂര്യവെളിച്ചത്തിലേയ്ക്ക് വീണ്ടെടുത്തതെന്ന പാരമ്പര്യകഥയും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.

സൗഖ്യത്തിന്‍റെ ഉപകരണമാകാന്‍ നമുക്ക് ബലമുണ്ടോ എന്ന് വിലയിരുത്തേണ്ടതാണ്. പലപ്പോഴും സൗഖ്യപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, പണ്ട് ഓറഞ്ചിന്‍റെ തൊലി കണ്ണില്‍ തെറുപ്പിച്ച് സഹപാഠിയെ കരയിപ്പിച്ച കുട്ടിക്കളിയില്‍നിന്നു നാം അല്പംപോലും വളര്‍ന്നിട്ടുമില്ല. സൗഖ്യമാധ്യമമാകാന്‍ വിളിക്കപ്പെട്ടവര്‍ അവരില്‍ത്തന്നെ സൗഖ്യം അനുഭവിക്കുന്നില്ല എന്നതാണ് സത്യം, അത് നമ്മില്‍ത്തന്നെയുള്ള വലിയ പാര‍ഡോക്സ്, വിരോധാഭാസമല്ലേ?! ബോബി ജോസ് കട്ടിക്കാട്ടിന്‍റെ ഭാഷയില്‍ ‘സ്വന്തം ക്ഷതങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി നടക്കുന്ന പിഗ്മികളാണു നമ്മള്‍.’  ഒരാന്തരിക സൗഖ്യം അനുഭവിക്കുയാണ് പ്രധാനം. ഭൂമിയില്‍ ക്രിസ്തുവോളം ക്ഷതമേറ്റ മറ്റൊരാളില്ല. എന്നിട്ടും ഉള്ളിന്‍റെ ഉള്ളില്‍ അവിടുന്ന് സൗഖ്യപ്പെട്ടവനായിരുന്നു. കൊലമരത്തിലേറ്റിയ ക്രൂരതയ്ക്കുവേണ്ടിയും മാധ്യസ്ഥം പ്രാര്‍ത്ഥിച്ചു. കൈവിട്ടുകളഞ്ഞ ദൈവത്തിന്‍റെ കരങ്ങളി‍ല്‍ അവിടുന്നു സ്വയം അര്‍പ്പിച്ചു. താന്‍ ഏറ്റുവാങ്ങിയ ക്ഷതങ്ങള്‍ അവിടുത്തെ ആന്തരികതയെ വ്രണപ്പെടുത്തിയില്ല, ശിഥിലപ്പെടുത്തിയില്ല. ഇതുപോലുള്ള സൗഖ്യപ്പെട്ട സൗഖ്യദായകര്‍ക്കുവേണ്ടി ഭൂമി ഇന്നും കാത്തിരിക്കുകയാണ്. മുളം തണ്ടിലെ മുറിപ്പാടുകള്‍ സംഗീതമാക്കുന്നവര്‍ക്കുവേണ്ടി.... ഇതാ! ലോകം ഇനിയും കാത്തിരിക്കുന്നു....

 








All the contents on this site are copyrighted ©.