2015-06-19 19:56:00

പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ട്യൂറിന്‍ ഇടയസന്ദര്‍ശനം


തിരുക്കച്ച സന്ദര്‍ശനം, ‍ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി എന്നീ പരിപാടികളുമായി പാപ്പാ ഫ്രാന്‍സിസ് ട്യൂറിന്‍ സന്ദര്‍ശിക്കുന്നു.

ക്രിസ്തുവിന്‍റെ ഭൗതികദേഹം പൊതിഞ്ഞതെന്നു വിശ്വസിക്കുന്ന അവിടത്തെ കത്തീ‍ഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന തിരുക്കച്ചയുടെ സന്ദര്‍ശനം, ‍യുവജനങ്ങളുടെ പിതാവും മദ്ധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ ജനനത്തിന്‍റെ രണ്ടാം ജന്മശതാബ്ദി എന്നീ പരിപാടികളുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ജൂണ്‍ 21, 22 ശനി ഞായര്‍ ദിവസങ്ങളില്‍ ടൂറിന്‍ നഗരത്തില്‍ ചിലവഴിക്കാന്‍ പോകുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ജൂണ്‍ 21, ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6.30-ന് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും പാപ്പാ വടക്കെ ഇറ്റലിയിലെ ട്യൂറിനിലേയ്ക്ക് യാത്രതിരിക്കും. പാപ്പായുടെ യാത്രയിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഇനമാണ് ട്യൂറിനിലെ തിരുക്കച്ചയുടെ സന്ദര്‍ശനവും വണക്കവും. ഏപ്രില്‍ 19-ന് ആരംഭിച്ച പ്രദര്‍ശനം ജൂണ്‍ 24-ന് സമാപിക്കും. ട്യൂറിന്‍ നഗരമദ്ധ്യത്തിലുള്ള വിശുദ്ധ സ്നാപകയോഹന്നാന്‍റെ കത്തീഡ്രല്‍ ദേവാലയത്തിലെ പ്രത്യേക കപ്പേളയിലാണ് ക്രിസ്തുവിന്‍റെ മൃതദേഹം പൊതിയുവാന്‍ ഉപയോഗിച്ചത് എന്നു വിശ്വസിക്കുന്ന തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്. 2000-ാമാണ്ട് ക്രിസ്തു ജയന്തി ജൂബിലി വര്‍ഷത്തെ ആദ്യത്തെ പൊതുപ്രദര്‍ശനത്തിനുശേഷം നാലാമത്തെ പ്രദര്‍ശനവും പൊതുവണക്കവുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 8.00 മണിക്ക് ട്യൂറിനില്‍ വിമാനമിറങ്ങുന്ന പാപ്പാ ഹ്രസ്വമായ സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന് 8.30-ന് റിയാലെ ചത്വരത്തില്‍വച്ച് പിയഡ്മണ്ട് പ്രവിശ്യയിലെ തൊഴിലാളികളെയും കര്‍ഷകരെയും അഭിസംബോധനചെയ്യും. തുടര്‍ന്ന് 9.15-ന് കാറില്‍ കത്തി‍‍ഡ്രല്‍ അങ്കണത്തിലെത്തുന്ന പാപ്പാ തിരുക്കച്ചയുടെ തീര്‍ത്ഥാടനകേന്ദത്തിലെത്തി പ്രാര്‍ത്ഥന നടത്തും. പ്രഥമ ദിനമായ ഞായറാഴ്ചത്തെ പാപ്പായുടെ മുഖ്യഇനം രാവിലെ 10.45-ന് വിത്തോറിയോ വെനോത്തോയിലെ സമൂഹബലിയര്‍പ്പണമാണ്. യൂറോപ്പിലെ ഏറെ വിസ്തൃതമായ ചത്വരങ്ങളില്‍ ഒന്നാണ് വിത്തോറിയോ വെനോത്തോ. ദിവ്യബലിക്കുശേഷം പാപ്പാ ട്യൂറിന്‍ മെത്രാപ്പോലീത്തയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വശ്രമിക്കും.

ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള പരിപാടികളില്‍ ശ്രദ്ധേയമാകുന്നത് 3 മണിക്ക് ട്യൂറിനിലെ ക്രിസ്ത്യനികളുടെ സഹായമായ കന്യകാനാഥയുടെ ബസിലിക്കയില്‍വച്ചുള്ള സലീഷ്യന് സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയാണ്. വിശുദ്ധ ജോണ്‍ ബോസ്ക്കോ ജീവിതകാലത്ത് പണിതീര്‍ത്തതാണ് കന്യാകാനാഥയുടെ ബഹുമാനാര്‍ത്ഥമുള്ള ഈ മനോഹരസൗധം. ആഗോള സലീഷ്യന്‍ സഭയിലെ വൈദികരും, സഹോദരന്മാരും സന്ന്യാസിനികളും പാപ്പാ ഫ്രാ‍ന്‍സിസുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

തുടര്‍ന്ന് 4 മണിക്ക് പാപ്പാ രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള കൊത്തലംഗോ ഭവനം സന്ദര്‍ശിക്കും.

വൈകുന്നേരം 6 മണിക്ക് അവിടത്തെ വിത്തോറിയോ ചത്വരത്തില്‍വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയാണ്. യുവജനങ്ങളുടെ ചേദ്യങ്ങള്‍ക്ക് പാപ്പാ ഉത്തരം പറയുന്നതും ട്യൂറിന്‍ സന്ദര്‍ശനത്തിലെ ഹൃദയഹാരിയായ സംഭവമായിരിക്കും. യുവജനങ്ങളുടെ മദ്ധ്യസ്ഥനായ ‍ഡോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്‍മശതാബ്ദി പ്രമാണിച്ച് ട്യൂറിനിലെയും പിയ‍ഡ്മണ്ട് പ്രവിശ്യയിലെയും യുവജനങ്ങള്‍ മാത്രമല്ല, ഇറ്റിലിയുടെ ഇതരഭാഗങ്ങളില്‍നിന്നും ധാരളം യുവജനങ്ങള്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവിടെത്തെ മെത്രാസന മന്ദിരത്തില്‍ പാപ്പാ വിശ്രമിക്കും.    

ജൂണ്‍ 22, തിങ്കളാഴ്ച ട്യൂറിനില്‍ രണ്ടാം ദിവസം രാവിലെ 9 മണിക്ക് പാപ്പാ സ്ഥലത്തെ വല്‍ദേസിയന്‍ എവാഞ്ചലിക്കല്‍ സഭയുടെ പ്രധാന ദേവാലയം സന്ദര്‍ശിച്ച് വിശ്വാസസമൂഹവുമായി കൂടിക്കാഴ്ച നടത്തും. 10 മണിയോടെ മെത്രാസന മന്ദരത്തില്‍ തിരിച്ചെത്തുന്ന പാപ്പാ സ്ഥലത്തെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അവിടത്തെ കപ്പേളയില്‍ മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസസമൂഹത്തിന്‍റെയും കൂട്ടായ്മയില്‍ ദിവ്യബലിയര്‍പ്പിക്കും.

ട്യൂറിന്‍ നഗരാധിപന്മാരുമായുള്ള കൂടിക്കാഴ്ച, തിരുക്കച്ചയുടെ പ്രദര്‍ശനത്തിന്‍റെ സംഘാടകരും, സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ച, പാപ്പായുടെ പൂര്‍വ്വികരായ ബര്‍ഗോളിയോ കുടുംബാംഗങ്ങളുമായുള്ള നേര്‍ക്കാഴ്ച എന്നിവയും രണ്ടാം ദിവസ പരിപാടിയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം 5.30-ന് പാപ്പാ ട്യൂറിന്‍ വിമാനത്താവളത്തില്‍നിന്നും റോമിലേയ്ക്കു യാത്രതിരിക്കും. ഒരു മണിക്കൂര്‍ നീളുന്ന യാത്രയ്ക്കുശേഷം ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഉടനെ കാറില്‍ വത്തിക്കാനിലെ പേപ്പല്‍ വസതിയിലേയ്ക്ക് മടങ്ങുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.