2015-06-17 16:29:00

പാവങ്ങളെ സ്നേഹിക്കുന്നവരെ കമ്യൂണിസ്റ്റുകാരാക്കരുത്


പാവങ്ങളെ സ്നേഹിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജൂണ്‍ 16-ാം തിയതി ചൊവ്വാഴ്ച രാവിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള സുവിശേഷ പ്രഘോഷണത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സുവിശേഷത്തിന്‍റെ സത്ത ദൈവരാജ്യത്തിന്‍റെ വിനീതഭാവവും എളിയവര്‍ക്കായി തുറന്നിടുന്ന അതിന്‍റെ അടിസ്ഥാനപരമായ അജപാലന രീതിയുമാണ്. അതിനാല്‍ പാവങ്ങളെക്കുറിച്ചു പ്രതിപാദിക്കാതെ സുവിശേഷം മനസ്സിലാക്കുവാനോ പ്രഘോഷിക്കുവാനോ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. പാപികളെയും പാവങ്ങളെയും സ്നേഹിക്കുകയും അവരെ തേടി ഇറങ്ങുകയും ചെയ്ത ക്രിസ്തുവിനെ അനുകരിച്ച്, പാവങ്ങളുടെ പക്ഷം ചേര്‍ന്നു ജീവിക്കുന്ന വൈദികരെയും സന്ന്യസ്തരെയും അതിനാല്‍ കമ്യൂണിസ്റ്റുകാരായി ചത്രീകരിക്കുന്നത് ശരിയല്ലെന്ന് വചനചിന്തയില്‍ പാപ്പാ സമര്‍ത്ഥിച്ചു.

തീക്ഷ്ണതയും ഉപവിയും വചനവും, ദൈവഭയവും ദൈവജ്ഞനാവും നിങ്ങള്‍ക്കു ലഭിച്ച അമൂല്യ സമ്പത്തുക്കളാണെന്നത് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്ന സുവര്‍ണ്ണനിയമമാണ്. ദാനമായി കിട്ടിയത് നിങ്ങള്‍, അതിനാല്‍ ദാനമായി നല്‍കണമെന്നും ശ്ലീഹാ കൊറിന്തിയക്കാരെ ഉദ്ബോധിപ്പിച്ചത് (2കൊറി. 8, 1-9) വചനസമീക്ഷയില്‍ പാപ്പാ ഉദ്ധരിച്ചു.

സകലത്തിലും സമ്പന്നനായ ക്രിസ്തു തന്നെത്തന്നെ ദരിദ്രനാക്കി, ദാസന്‍റെ രൂപമണിഞ്ഞു. അതിനാല്‍ ദരിദ്രാനാകുക എന്നാല്‍ അവനും അവളും ക്രിസ്തുവിന്‍റെയും ദൈവരാജ്യത്തിന്‍റെയും ദാരിദ്ര്യാരൂപി ഉള്‍ക്കൊള്ളുന്നുവെന്നാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.  ഇതാണ് ‘ദാരിദ്ര്യത്തിന്‍റെ ദൈവശാസ്ത്രം. സുവിശേഷത്തിന്‍റെ കേന്ദ്രവും കാതലും ദാരിദ്ര്യമാണ്. അതൊരു പ്രത്യയ ശാസ്ത്രമല്ല. ദാസന്‍റെ രൂപമെടുത്ത ദൈവമായ ക്രിസ്തുവിന്‍റെ മൗതികരഹസ്യമാണതെന്നും പാപ്പാ വ്യക്തമാക്കി. അവിടുന്ന് അപ്പത്തിന്‍റെ രൂപത്തോളം സ്വയം വിനീതനാക്കിയെന്നും, ദിവ്യകാരുണ്യരഹസ്യം ക്രിസ്തു പ്രബോധിപ്പിക്കുന്ന ദാരിദ്ര്യത്തിന്‍റെ ദൈവശാസ്ത്രം തന്നെയാണെന്നും പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.