2015-05-14 18:29:00

പാരിസ്ഥിതിക വികസനം മാനുഷ്യാന്തസ്സില്‍ അധിഷ്ഠിതമാകണം


പാരിസ്ഥിതിക പ്രതിസന്ധികളുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണെന്ന് മറക്കരുതെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍‍ഡന്‍റെ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

മെയ്14-ാം തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ സംഗമിച്ചിരിക്കുന്ന കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍‍ക്ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. ഐതിഹാസികമായ മാറ്റങ്ങളും വികസനവും ആഗോളതലത്തില്‍ എല്ലാ മേഖലകളിലും കാണുമ്പോള്‍ മനുഷ്യനാണ് പ്രപഞ്ചത്തിന്‍റെയും സൃഷ്ടിയുടെയും കേന്ദ്രസ്ഥനത്തെന്ന് മറന്നുപോകരുതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ ചൂണ്ടിക്കാട്ടി.

ജീവിതപരിസരങ്ങളും ചുറ്റുപാടുകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയുംചെയ്യുമ്പോള്‍ ദൈവത്തിന്‍റെ സൃഷ്ടിയും സൃഷ്ടിയുടെ മകുടവുമായ മനുഷ്യന്‍റെ അന്തസ്സ് മാനിക്കപ്പെടുകയും, മനുഷ്യരെല്ലാവരും യഥാര്‍ത്ഥമായ നീതിയിലും സ്വാതന്ത്ര്യത്തിലും അന്തസ്സിലും വളരണമെന്നതും പരിസ്ഥിതി സംരക്ഷണത്തിന്‍റെ അടിസ്ഥാന തത്വമായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. അതിനാല്‍ മനുഷ്യന്തസ്സ് എവിടെയും മാനിച്ചുകൊണ്ടുള്ള സന്തുലിത സംസ്ക്കാരവും, മനുഷ്യകുലത്തെ ആകമാനം കേന്ദ്രീകരിച്ചുള്ള സുസ്ഥിതി വികസനപദ്ധതിയുമാണ് സന്നദ്ധസംഘടനകളും സര്‍ക്കാരുകളും എവിടെയും ലക്ഷൃംവയ്ക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

സഭയും സഭാ പ്രവര്‍ത്തകരും സാങ്കേതികതയുടെയോ ശാസ്ത്രത്തിന്‍റെയോ വിദഗ്ദ്ധരല്ലെങ്കിലും, മാനവികതയുടെ ഉത്തരവാദിത്വംവഹിക്കുന്നവരും മാനവികതയുടെ വിദഗ്ദ്ധരുമാണെന്നും, അതിനാല്‍ സുസ്ഥിതി വികസനത്തിനെതിരായ എല്ലാ വെല്ലുവിളികളെയും മാനവികതയ്ക്കെതിരായ വെല്ലുവിളിയായി കണ്ടുകൊണ്ട് ധാര്‍മ്മികതയില്‍ അടിയുറച്ച പാരിസ്ഥിതിക സംരക്ഷണത്തിനും വികസനത്തിനുമായി സഭ എല്ലാ ഉപായസാദ്ധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.