2015-04-08 19:49:00

പീഡനത്തിലും മുന്നോട്ടു നയിക്കുന്ന പ്രത്യാശ


പ്രത്യാശയാണ് ഇറാക്കി ക്രൈസ്തവരെ മുന്നോട്ടു നയിക്കുന്നതെന്ന്, വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു.

ഏപ്രില്‍ 8-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇറാക്കിലെ ക്രൈസ്തവരുടെ നിജസ്ഥിതിയെയും അവരെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയെന്ന പുണ്യത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പങ്കുവച്ചത്. ഇറാക്കിലെ മൊസൂള്‍, നിനിവേ, ഏബ്രില്‍ പ്രദേശങ്ങളില്‍നിന്നും ഇസ്ലാമിക തീവ്രവാദികളാല്‍ നാടു കടത്തപ്പെട്ട്, ഇപ്പോള്‍ കുര്‍ദിസ്ഥാനിലെ താല്ക്കാലിക ടെന്‍റുകളില്‍ പാര്‍ക്കുന്ന ക്രൈസ്തവര്‍ മാനസികവും ശാരീകവുമായ ഏറെ സംഘര്‍ഷങ്ങള്‍ അനുഭവിച്ചാണ് ജീവിക്കുന്നതെന്നും, ക്രൈസ്തവ  വിശ്വാസത്തില്‍ അടിയുറച്ച്, ത്യാഗപൂര്‍വ്വകമായ സ്നേഹത്തില്‍ ഒറ്റക്കെട്ടായി നില്ക്കാന്‍ അവരെ സഹായിക്കുന്നത് പ്രത്യാശയാണെന്നും, അവര്‍ക്കൊപ്പം ഇസ്റ്റര്‍ ആഘോഷിച്ചശേഷം തിരിച്ചെത്തിയ കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ വ്യക്തമാക്കി.

വിപ്രവാസത്തിന്‍റെ തിക്തഫലങ്ങളില്‍ കഴിയുമ്പോഴും, എട്ടു മാസങ്ങള്‍ക്കു ശേഷം വൈകാതെ തങ്ങളുടെ വീടുകളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും തിരികെപ്പോകുവാന്‍ ഇനിയും സാധിക്കുമെന്നാണ് അവരുടെ ബോധ്യമെന്ന്, ഒരാഴ്ച നീണ്ടുനിന്നു ഇറാക്ക് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ പങ്കുവച്ചു.

കുര്‍ദ്ദിസ്ഥാനിലെ കത്തോലിക്കാ വിശ്വാസകള്‍ ആവര്‍ത്തിച്ചു പ്രകടമാക്കിയിട്ടുള്ളതുപോലെ ആസന്നഭാവിയില്‍ പാപ്പാ ഫ്രാന്‍സിസ് അവരെ സന്ദര്‍ശിക്കുമെന്നാണ് അവരുടെ പ്രത്യാശയെന്നും, കര്‍ദ്ദിനാള്‍ ഫിലോണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. 








All the contents on this site are copyrighted ©.