2015-02-04 18:16:00

ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വം പാപ്പാ അംഗീകരിച്ചു


ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോയുടെ രക്ഷസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഫെബ്രുവരി 3-ാം തിയതി ചൊവ്വാഴ്ച സമര്‍പ്പിച്ച നാമകരണ നടപടികള്‍ക്കുള്ള ഡിക്രി പരിശോധിച്ച് അംഗീകരിച്ചുകൊണ്ടാണ്, മദ്ധ്യമേരിക്കയിലെ എല്‍ സാല്‍വദോര്‍ അതിരൂപതാ മെത്രാപ്പോലീത്തായും പാവങ്ങളുടെ പോരാളിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസിന് പ്രഖ്യാപിച്ചത്.

പാപ്പാ നല്‍കുന്ന ഈ അംഗീകാരത്തോടെ ആര്‍ച്ചുബിഷ്പ്പ് റൊമേരോ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് താമസിയാതെ ഉയര്‍ത്തപ്പെടുന്നതാണ്.

1980 മാര്‍ച്ച് 24-ാം തിയതി ജനങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കവെയാണ് വിശ്വാസവിരുദ്ധരുടെ വെടിയേറ്റ് ബലിവേദിയില്‍ ആര്‍ച്ചുബിഷപ്പ് റൊമേരോ രക്തസാക്ഷിത്വം വരിച്ചത്. കൂടാതെ, എല്‍ സാല്‍വദോറില്‍ 1980-ല്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച വൈദികരായ ദിയോ മിഷേല്‍ തൊമാസെക്, സ്ബീഞ്ഞോ സ്ട്രാസ്ലോസ്കി എന്നീ ഫ്രാന്‍സിസ്ക്കന്‍ വൈദികരുടെ രക്തസാക്ഷിത്വവും, ഇറ്റലിയിലെ ബിസക്വിനോയിലെ വൈദികനും ദൈവദാസനുമായ ജോണ്‍ ബാസിന്‍റെ (1880-1941) വീരോചിത പുണ്യങ്ങളും പ്രസ്തുത ഡിക്രിയില്‍ പാപ്പാ അംഗീകരിച്ച് പ്രഖ്യാപിക്കുകയുണ്ടായി. 








All the contents on this site are copyrighted ©.