2015-01-15 18:08:00

ശ്രീലങ്കയെ ക്രിയാത്മകമായി സ്വാധീനിച്ച പേപ്പല്‍ സന്ദര്‍ശനം


പാപ്പായുടെ സന്ദര്‍ശനം ശ്രീലങ്കയുടെ രാഷ്ട്രീയ വളര്‍ച്ചയെ ക്രിയാത്മകമായി സ്വാധീനിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ആദ്യദിനമായ ജനുവരി 13, ചൊവ്വാഴ്ചത്തെ സ്വീകരണ വേദിയില്‍തന്നെ അനുരഞ്ജനത്തിന്‍റെയും കൂട്ടായ്മയുടെയും സ്പന്ദനമാണ് വമ്പിച്ച ജനസാന്നിദ്ധ്യത്തിലും പങ്കാളിത്തത്തിലും പ്രകടമായത്. പിന്നെ പുതിയ പ്രസിഡന്‍റ് മൈത്രിബാല സിരിസേനയുടെ സ്വാഗതപ്രഭാഷണത്തിലും ശ്രീലങ്കയില്‍ തെളിയുന്ന ശുഭമായ രാഷ്ട്രീയ സാമൂഹ്യൈക്യത്തിന്‍റെ തെളിവ് കാണാമായിരുന്നെന്നും ഫാദര്‍ ലൊമ്പാര്‍ഡി ശ്രീലങ്കയില്‍നിന്നും നല്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

തന്‍റെ സേവനകാലത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ലഭിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനവും അനുഗ്രവും അനുരഞ്ജനത്തിന്‍റെ പാതയില്‍ മാര്‍ഗ്ഗദീപമാണെന്ന് പ്രസ്താവിച്ച പ്രസിഡന്‍റ് സിരിസേനയുടെ വാക്കുകള്‍ക്ക് ജനസമ്മതിയും അംഗീകരവുമുണ്ടായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി സമര്‍ത്ഥിച്ചു. സമ്മേളനങ്ങളിലെ തുടര്‍ന്നുള്ള സര്‍വ്വമത സ്വഭാവം വ്യക്തമാക്കിയ ജനസാന്നിദ്ധ്യവും, കൊളംമ്പോയില്‍ നടന്ന മതനേതാക്കളുടെ സമ്പൂര്‍ണ്ണമായ സംഗമവും നവമായ സാമൂഹ്യ ഉണര്‍വ്വ് വെളിപ്പെടുത്തുന്നതായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

1995-ലെ രാഷ്ട്രീയ ചുറ്റുപാടുകളില്‍ വിഘടിച്ചുനിന്ന സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലാണ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ശ്രീലങ്ക സന്ദര്‍ശിച്ചത്. ബഹുഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാര്‍ സന്ദര്‍ശന പരിപാടികള്‍ ബഹിഷ്ക്കരിച്ചത് സാമൂഹ്യാന്തരീക്ഷത്തില്‍ കലങ്ങിമറിഞ്ഞ ചുറ്റുപാടിലായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു. എന്നാല്‍ ഇത്തവണ കൊളമ്പോയില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ ബുദ്ധമതക്കാരുടെയും ഹൈന്ദവരുടെയും മുസ്ലീങ്ങളുടെയും ഒരുപോലുള്ള വര്‍ദ്ധിച്ച സാന്നിദ്ധ്യം ശ്രീലങ്കയുടെ സാമൂഹ്യ ചക്രവാളത്തിലെ പ്രത്യാശയുടെ കിരണം വിരിയിക്കുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

ക്രൈസ്തവ സമൂഹത്തിന്‍റെ തലവനായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് അന്നാടു സന്ദര്‍ശിച്ചതെങ്കിലും എല്ലാ മതസ്ഥരോടും സമവായ സംബന്ധമാണ് പുലര്‍ത്തുന്നതെന്നും, ശ്രീലങ്കയുടെ നന്മയും സമാധാന പൂര്‍ണ്ണമായ ജീവിതവുമാണ് പാപ്പായുടെ സന്ദര്‍ശനംകൊണ്ട് ലക്ഷൃംവയ്ക്കുന്നതെന്ന ബോധ്യം ജനങ്ങളില്‍ ഊന്നിയിട്ടുണ്ടെന്നും അത് തീര്‍ച്ചയായും ഫലമണിയുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

 








All the contents on this site are copyrighted ©.