2014-12-20 14:10:39

ദൈവഹിതത്തോടുള്ള വിധേയത്വം
വിരിയിക്കുന്ന വിസ്മയങ്ങള്‍
ആഗമനകാലം നാലാം വാരം


RealAudioMP3
വിശുദ്ധ ലൂക്കാ 1, 26-38
ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയിലെ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്‍റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേയ്ക്ക് ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി. കര്‍ത്താവ് നിന്നോടുകൂടെ. ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ത്ഥമെന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു. മറിയമേ, നീ ഭയപ്പെടേണ്ട. ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല. മറിയം ദൂതനോടു പറഞ്ഞു. ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ? ദൂതന്‍ മറുപടി നല്കി. പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍ ജനിക്കുവാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്ന് പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമായില്ല. മറിയം പറഞ്ഞു. ഇതാ, കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍നിന്നു മറഞ്ഞു.

ക്രിസുതമസ്സ്നാളില്‍ പണിതീര്‍ക്കുന്ന ക്രിബ്ബുകള്‍, അതു കൊച്ചുകുട്ടികള്‍ കെട്ടിയാല്‍പ്പോലും ആരുടെയും മനം കവരുന്നതാണ്. അതിനു കാരണം അതിന്‍റെ ലാളിത്യം തന്നെയാണ്. പുല്‍ക്കൂടും അതിലെ ഉണ്ണിയും യോസഫും മേരിയും, ഇടയന്മാരും ആടുകളുമെല്ലാം ലാളിത്യത്തിന്‍റെ അതിമനോഹാരിതയാണ് വിളിച്ചതുന്നത്. തീര്‍ച്ചയായും അത് ദൈവിക ലാളിത്യത്തിന്‍റെ പ്രതീകമാണ്. ദൈവം മനുഷ്യാകുക, ‘മനുഷ്യാവതാരം’ചെയ്യുക എന്ന വസ്തുത തന്നെ ദൈവത്തിന്‍റെ വിനീത ഭാവവും ലാളിത്യവുമാണല്ലോ വെളിപ്പെടുത്തുന്നത്.

ദൈവിക ലാളിത്യം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട വ്യക്തിയാണ് മറിയം. ദൈവഹിതത്തോട്,
‘ഇതാ, കര്‍ത്താവിന്‍റെ ദാസി,’ എന്നു പ്രത്യുത്തിരിച്ച മറിയാമാണ്. ദൈവമാതാവെന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. Mater Dei Mother of God ഗ്രീക്കു ഭാഷയില്‍ theo thekos ദൈവമാതാവ് എന്ന പ്രയോഗമാണ്. ക്രിസ്തുവിന്‍റെ അമ്മയായ മറിയം മാത്രാമാണ് ദൈവമാതാവ് എന്ന അന്യൂനമായ വിശേഷണത്തിന് അര്‍ഹയായിട്ടുള്ളത്. ഇതൊരു വിശ്വാസസത്യവുമാണ്. ഇന്നത്തെ വചനം നസ്രത്തിലെ മറിയത്തിന്‍റെ ദൈവമാതൃത്വം നമുക്ക് വെളിപ്പെടുത്തിതരുന്നു, വ്യക്തമാക്കിത്തരുന്നു.

റോമിലെ മേരി മേജര്‍ ബസിലിക്കയുടെ അകത്ത് പാര്‍ശ്വത്തിലുള്ള ചെറിയ അള്‍ത്താര ചരിത്ര പ്രസിദ്ധമാണ്. ദൈവമാതാവിന്‍റെ പ്രതിഷ്ഠയാണവിടെ. പാപ്പാ ഫ്രാന്‍സിസ് സ്ഥാനരോഹണത്തിനുശേഷം പിറ്റേന്ന് രാവിലെ വത്തിക്കാനില്‍നിന്നും പുറത്തിറങ്ങിയത് മേരി മേജര്‍ ബസിലിക്കയിലെ മാതൃസന്നിധിയിലേയ്ക്കായിരുന്നു. വിദേശങ്ങളിലേയ്ക്കുള്ള തന്‍റെ നീണ്ട അപ്പസ്തോലിക യാത്രകള്‍ക്കു മുന്‍പും, പിന്‍പും ദൈവമാതാവിന്‍റെ മുന്‍പിലെത്തി പ്രാര്‍ത്ഥിക്കുന്നതും, പുഷ്പാര്‍ച്ചന നടത്തുന്നതും നന്ദിയര്‍പ്പിക്കുന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ മാത്രം പതിവാണ്. ദൈവഹിതത്തിന് സംപൂര്‍ണ്ണമായി സമര്‍പ്പിച്ച മറിയത്തെപ്പോലെ ഈ കാലഘട്ടത്തില്‍ മാനവികതയ്ക്കുവേണ്ടി ദൈവഹിതം തേടുന്ന വിനീതദാസനായും, തീര്‍ത്ഥാടകനായും കര്‍ത്തൃദാസനുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഇടതടവില്ലാതെ റോമിലെ ദൈവമാതതൃസന്നിധിയിലെത്തുന്നത് എന്നുവേണം മനസ്സിലാക്കുവാന്‍.

രക്ഷകന്‍റെ ജനനത്തെ സംബന്ധിച്ച വിവിരം ആദ്യമായി ലഭിച്ചത് നസ്രത്തിലെ മറിയത്തിനാണ്. Marginal അല്ലെങ്കില്‍ പ്രാന്തപ്രദേശമെന്നു വിശേഷിപ്പിക്കാവുന്ന ജനജീവിതത്തിന്‍റെ വിളുമ്പിലേയ്ക്കാണ് മംഗലവാര്‍ത്ത എത്തിയത് – നസ്രത്തെന്ന ചെറുഗ്രാമത്തിലേയ്ക്ക്. പഴയനിയമത്തില്‍ പരാമര്‍ശിക്കുകപോലും ചെയ്യപ്പെടാത്ത സ്ഥലത്താണ് മിശിഹായുടെ ജനനം ഉണ്ടാകുമെന്ന അറിയിപ്പു ലഭിക്കുന്നത്. നസ്റത്തില്‍നിന്നും വല്ല നന്മയുമുണ്ടാകുമോ, എന്ന് അക്കാലത്ത് കളങ്കമില്ലാത്ത ഏതു ഇസ്രായേല്യനും സത്യസന്ധമായി സംശയിച്ചിരുന്നു. അതിനാല്‍, ഗലീലിയായിലെ നസ്രത്തിലെത്തി ഗബ്രിയേല്‍ ദൂതന്‍ നല്കിയ മംഗലവാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ടവന്‍ പിറക്കുന്നത് പഴയനിയമത്തില്‍ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത നസറത്തില്‍നിന്നോ? എല്ലാം കീഴ്മേല്‍ മറിക്കുന്ന സന്ദേശമായിരുന്നു ഗബ്രിയേല്‍ ദൂതനിലൂടെ മറിയത്തിനു ലഭിച്ചത്.

കന്യക ഗര്‍ഭംധരിക്കുമെന്ന വാര്‍ത്തയും മറ്റൊരു വിസ്മയമായിരുന്നില്ലേ!? സാധാരണ ഭാഷയില്‍ ഞെട്ടലാണത്. പാപത്താല്‍ കളങ്കപ്പെടാത്തവള്‍ എന്നാണ് കന്യക എന്ന വാക്കിനര്‍ത്ഥം. അങ്ങനെ കളങ്കിതമാകാത്ത മനുഷ്യവര്‍ഗ്ഗത്തിന്‍റെ സന്തതിയാണവള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്‍റെ വിസ്മയമാണിത്, രഹസ്യമാണിത്. എപ്രകാരം ദൈവം മനുഷ്യാവതാരം ചെയ്തുവെന്നത് പ്രപഞ്ചരഹസ്യമാണ്, ദിവ്യരഹസ്യമാണ്.

ദൈവികരഹസ്യത്തിന്‍റെ വെളിപ്പെടുത്തലിനു മുന്‍പില്‍ ഉചിതമാകുന്ന
ഏകമനോഭാവം ലാളിത്യമാണ്. മേരി ചെയ്തത് അതാണ്, പഠിപ്പിക്കുന്നത് അതാണ്. ‘ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി,’ എന്നു പ്രത്യുത്തരിക്കുവാനും, ദൈവിക പദ്ധതി തിരിച്ചറിയുവാനും. ദൈവം വരച്ചിട്ട രേഖ കണ്ടെത്താനുള്ള ശ്രമമാണ് വിജയംവരിക്കുന്നത്, അവിടുത്തേയ്ക്ക് നമ്മെത്തന്നെ അടിയറ വയ്ക്കുമ്പോഴാണത് അപ്പോള്‍ നമ്മില്‍നിന്നും പുറത്തുവരുന്നത് ‘പരിശുദ്ധം,’ എന്നു വിളിക്കപ്പെടും.
അവ വിശുദ്ധമായിരിക്കും, വിശുദ്ധീകരിക്കപ്പെടും. അങ്ങനെ ദൈവത്തിന്‍റെ വിസ്മയങ്ങള്‍, നമ്മുടെ ഞെട്ടലുകളാണെങ്കിലും, ദൈവഹിതത്തിന്‍ വിധേയപ്പെടുമ്പോള്‍ അവ ഫലമണിയുന്നു. നമ്മുടെ ജീവിതമാകുന്ന സമസ്യപോലെ തന്നെയാണ് ഈ ദൈവിക വെളപാട്. നസ്രത്തിലെ മേരിക്ക് ലഭിച്ച ദിവ്യാമായ ആഹ്വാനവും ദൈവം താഴ്മയില്‍ നമ്മോടൊത്തു വസിക്കുന്ന സമസ്യയാണ്, വിസ്മയമാണ്.

മനുഷികമായ എല്ലാ അളവുകോലുകളെയും അതിലംഘിക്കുന്ന പ്രത്യാശയുടെ മഹോത്സവമാണ് ക്രിസ്തുമസ്. ജീവിതചക്രവാളത്തിന്‍റെ വിശാലതയിലേയ്ക്ക് പറന്നുയരാന്‍ കഴിയാത്തവിധം ചിറകു നഷ്ടപ്പെട്ടവര്‍ക്കായി ഇതാ, പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും മഹോത്സവം വീണ്ടു ആസന്നമാകുന്നു.
ക്രിസ്മസ്സ് ഒരു ബലിയുടെ ഓര്‍മ്മയാണ്. ഹൊറെബ് മലയില്‍ അബ്രാഹം അര്‍പ്പിച്ച ബലിപോലെ! ക്രിസ്മസ്സിന്‍റെ വര്‍ണ്ണപ്പകിട്ടുകളില്‍ ഓര്‍മ്മിക്കേണ്ടത്, പിതാവായ ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള അതിരില്ലാത്ത സ്നേഹമാണ്. ‘തന്‍റെ ഏകജാതനെ നല്കുമാറ് അത്രമേല്‍ ഭൂമിയെ ഇഷ്ടപ്പെട്ട’ പിതാവായ ദൈവത്തിന് നന്ദിയര്‍പ്പിക്കാം (യോഹ. 3, 16). ജോസഫിനു ദൈവദൂതന്‍ നല്കിയ സന്ദേശം ‘ദൈവം തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും’ (മത്തായി 1, 21) എന്നായിരുന്നു. മനുഷ്യാവതാരത്തിന്‍റെ ലക്ഷൃം ഇതായിരുന്നു. പാപംചെയ്യുന്നവര്‍ പാപത്തിന് അടിമകളാണ്. അതിനാല്‍ പാപത്തിന്‍റെ ബന്ധനത്തില്‍നിന്നാണ് ആദ്യമോചനം. ദൈവവുമായുള്ള ശരിയായ ബന്ധത്തിലൂടെയാണ് വിമോചനം സാക്ഷാത്ക്കരിക്കേണ്ടത്. ദൈവം മനുഷ്യനായി, മനുഷ്യരോടൊത്തു വസിക്കുന്ന ദൈവം, ഭൂമിയില്‍ മനുഷ്യനിര്‍മ്മിതമായ കൂടാരത്തില്‍ പാര്‍ക്കുന്ന ദൈവിക സാന്നിദ്ധ്യമാണ്. അങ്ങനെ മനുഷ്യരെ ദൈവമക്കളുടെ പദവിയിലേയ്ക്ക് ക്രിസ്തു ഉയര്‍ത്തിയ മഹോത്സവമാണ് ക്രിസ്തുമസ്സ്.

ദൈവികപദ്ധതിയോടു വിധേയപ്പെടാന്‍ ആദ്യം മടിക്കുകയും ഭയപ്പെടുകയും ചെയ്ത മറയത്തെപ്പോലെ, ദൈവത്തിന്‍റെ പദ്ധതിയോടു ചേരാന്‍ നമുക്കും ഭയപ്പാടുണ്ടാകാം. എന്നാല്‍ ദൈവികശബ്ദമിതാണ്, ‘ഭയപ്പെടേണ്ട.’ ദൈവദൂതന്‍ ജോസഫിനും മറിയത്തിനും നല്കിയ ഉറപ്പാണിത്. ദൈവം ആ ഉറപ്പ് ഇന്നും അവര്‍ത്തിക്കുന്നു. മനുഷ്യനുവേണ്ടി ഇന്നും ഉയരുന്ന ദൈവത്തിന്‍റെ ആശ്വാസ വചസ്സാണിത്. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.
ദൈവം നമ്മിലേയ്ക്കു വരാന്‍ മടികാണിക്കാതിരുന്നതുപോലെ, ദൈവത്തിങ്കലേയ്ക്ക് തിരിയുവാനും, അടുക്കുവാനും, ദൈവത്തില്‍ ജീവിക്കുവാനും നാമും മടിക്കരുത്, ഭയപ്പെടരുത്.. ദൈവത്തില്‍നിന്ന് നാം അകന്നുപോകരുത്. ദൈവം നമ്മിലേയ്ക്കു വന്നതിന്‍റെയും, നമുക്കായി അവിടുന്നു നല്കിയ ആത്മീയമോചനത്തിന്‍റെയും ദൈവികജീവന്‍റെയും മഹോത്സവമാണ് ക്രിസ്തുമസ്സ്.
ഈ ദിനങ്ങളില്‍ എങ്ങും കൗതുകത്തോടെ കത്തിനില്ക്കുന്ന നക്ഷത്ര വിളക്കുകള്‍! വിശുദ്ധധൂപംപോലെ സായന്തനങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന കരോള്‍ഗീതങ്ങള്‍!! ഹൃദയമുണര്‍ത്തുന്ന സാന്ദ്രലയത്തിന്‍റെ ദേവാലയ മണിനാദങ്ങള്‍!!!
കാര്‍ഡുകളുടെയും ഡിജിറ്റല്‍ സന്ദേശങ്ങളുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് പിന്നില്‍ തൊട്ടറിയാവുന്ന പ്രിയമുള്ളവരുടെ നന്മയും കനിവും, മെഴുതിരികള്‍ എരിയുന്ന പുല്‍ക്കൂട്ടില്‍ ഉണ്ണിയുടെ പാല്‍പ്പുഞ്ചിരിയും, എല്ലാമെല്ലാം പഴയതുപോലെയാവണമെന്നില്ല. എങ്കിലും ദൈവസ്നേഹവും, ദൈവം നമ്മോടുത്തു വസിച്ച ലാളിത്യവും വിനീതഭാവവും നമുക്ക് വെളിപ്പെട്ടുകിട്ടുന്നു, അനുഭവവേദ്യമാകുന്നു. അതിനാല്‍ ഇരുകരങ്ങളും കൂപ്പി നമുക്കീ ക്രിസ്മസ്സിനെ വരവേല്‍ക്കാം. കാരണം ഓരോ ക്രിസ്തുമസ്സും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ്.

പ്രളയകാലത്തിനുശേഷം മാനത്ത് മഴവില്ല് തെളിയുന്നു. തിന്മയുടെ വിത്തുവിതച്ച വയലുകളിലും സുകൃതിപൂക്കള്‍ വിരിയുന്നു. അപ്പോഴെല്ലാം ദൈവം മനുഷ്യനോടു മന്ത്രിക്കുന്നു, “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു!” God still loves the world… നമുക്കു ചുറ്റും അങ്ങനെ വെളിപ്പെടുന്ന ദൈവസ്നേഹത്തോട് പ്രത്യുത്തരിക്കുവാനാണ് ക്രിസ്തുമസ്സ് നാളില്‍ മറിയം തന്‍റെ ജീവിതമാതൃകകൊണ്ട് നമ്മോട് ഇന്ന് ആവശ്യപ്പെടുന്നത്.
ദൈവം തന്നെ സ്നേഹിക്കുന്നുവെന്നും, രക്ഷയുടെ പദ്ധതിയില്‍ പങ്കുചേരുവാന്‍ വിളിക്കുന്നുവെന്നും മനസ്സിലാക്കിയവളാണ് മറിയം. നമുക്കും അനുദിന ജീവിതത്തിലെ രക്ഷയുടെ പദ്ധതികള്‍ നമ്മുടെ ജീവിത ഉത്തരവാദിത്വങ്ങളില്‍ തിരിച്ചറിയാന്‍ പാരിശ്രമിക്കാം. അതിനാല്‍ ‘അവസാനത്തേതെന്ന് പറയരുത്, അരുത്. ഇനിയും പൂക്കള്‍ വിരിയാനുണ്ട്. ഇനിയും കിളികള്‍ ചിലയ്ക്കാനുണ്ട്. ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്. പാവങ്ങള്‍ക്കിനിയും അത്താഴമുണ്ട്. ഈ പ്രത്യാശയില്‍ നാം മുന്നേറാം. ഈ പ്രത്യാശയില്‍ ആസന്നമാകുന്ന ക്രിസ്തുമസിന് ഒരുങ്ങാം!

ഈ ഗാനം, ആലപിച്ചത് ബിജു നാരായണന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് കവിത. സംഗീതം സണ്ണി സ്റ്റീഫന്‍.

നിങ്ങള്‍ ശ്രവിച്ചത് ആഗമനകാലം നാലാം വാരത്തില്‍ ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച സുവിശേഷചിന്തകളാണ്.







All the contents on this site are copyrighted ©.