18 ഡിസംബര്‍ 2014, വത്തിക്കാന്‍ ഡിസംബര്‍ 17-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ്
സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അമേരിക്ക-ക്യൂബ
മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങളെക്കുറിച്ച് പ്രതിപാദിച്ചതും ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചതും.
ഇരുകക്ഷികളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിശുദ്ധനായ
ജോണ്‍ 23-ാമന്‍ പാപ്പാ മുതല്‍ പാപ്പാ ഫ്രാന്‍സിസ് വരെ നടന്നിട്ടുള്ള ദീര്‍ഘകാല പരിശ്രമങ്ങള്‍
ഫലമണിയുന്ന ചരിത്രസംഭവമാണ് ക്യൂബയും അമേരിക്കയും ഡിസംബര്‍ 16-ന് എത്തിച്ചേര്‍ന്ന നവീകരിച്ച
നയതന്ത്രബന്ധങ്ങളെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
ഇരുകക്ഷികള്‍ക്കും
അടുത്തകാലത്ത് പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തുകളും, ഒക്ടോബറില്‍ വത്തിക്കാനില്‍നടന്ന
ഉഭയകക്ഷി സഖ്യത്തിന്‍റെ ചര്‍ച്ചകളും, രാഷ്ടീയ തടവുകാരെ വിട്ടയക്കുവാനുള്ള തീരുമാനവും,
സാമ്പത്തിക വ്യവസായ ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പെടെ അനുരജ്ഞനത്തിന്‍റെയും
ഐക്യദാര്‍ഢ്യത്തിന്‍റെയും പാതയില്‍ മുന്നേറാനുള്ള ഇരുപക്ഷത്തുമുണ്ടായ നീക്കങ്ങളും പ്രത്യാശ
പകരുന്നതാണെന്നും, സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തിലുള്ള വന്‍നീക്കമാണെന്നും കര്‍ദ്ദിനാള്‍
പരോളില്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.
ക്യൂബ അമേരിക്ക മെച്ചപ്പെട്ട നയതന്ത്ര
ബന്ധത്തിനുള്ള പരിശ്രമത്തില്‍ മറ്റു സ്ഥാപനങ്ങളും പങ്കു വഹിച്ചിട്ടുണ്ടെങ്കിലും, ബാറക്ക്
ഒബാമയും റാവൂള്‍ കാസ്ട്രോയുമായി അടുത്തകാലത്ത് പാപ്പാ ഫ്രാന്‍സിസ് നടത്തിയിട്ടുള്ള ശ്രദ്ധേയമായ
അനുരജ്ഞന ശ്രമങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍
പ്രസ്താവനയില്‍ വ്യക്തമാക്കി.
50 വര്‍ഷങ്ങല്‍ക്കു മുന്‍പി മുറിഞ്ഞുപോയ രാഷ്ട്രബന്ധങ്ങളാണ്
പുനാരാവിഷ്ക്കരിക്കപ്പെടുന്നത്. 1964-ലെ ന്യൂക്ലിയര്‍ മിസ്സൈല്‍ വിവാദത്തില്‍ ആരംഭിച്ച
പ്രതിസന്ധികളില്‍ ശാന്തിസന്ദേശമയച്ച ജോണ്‍ 23-ാമന്‍ പാപ്പായും 1998-ല്‍ അനുരജ്ഞന ശ്രമവുമായി
പറന്നിറങ്ങിയ ജോണ്‍ പോള്‍ രണ്ടാമനും, 2009-ലെ ക്യൂബന്‍ ജനതയുടെ മേലുള്ള നിരോധനാജ്ഞങ്ങള്‍
പിന്‍വലിക്കണമെന്ന് ഹവാനായില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട പാപ്പാ ബനഡിക്ടും ഇത്തരുണത്തില്‍
അനുസ്മരണീയരാണ്.