2014-12-16 13:10:16

മോചകനും രക്ഷകനുമായ
ദൈവത്തെ സ്തുതിക്കുന്ന ഗീതം (37)


RealAudioMP3
സങ്കീര്‍ത്തനം 146
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം 122-ാം സങ്കീര്‍ത്തനമാണ് പഠിച്ചത്. ഇനി
146-ാം സങ്കീര്‍ത്തനത്തിലേയ്ക്ക് നാം ചാടുകയാണ്. കാരണം, ബൈബിളിലെ ഏറ്റവും മനോഹരമായ സ്തുതിപ്പികളിലൊന്നാണിത്. ഇതിന്‍റെ മനോഹാരിതയും തനിമയും മനസ്സിലാക്കാന്‍ ആദ്യമായി നമുക്ക് പദങ്ങളിലേയ്ക്ക് കടക്കാം. മനസ്സില്‍ പതിയാന്‍ സായിക്കുമെന്നു വിചാരിച്ചുകൊണ്ട് ഭാരതീയ ആലാപന ശൈലി അവംലംബിക്കുകയാണ്.

Pslam 146
കര്‍ത്താവിനെ സുതിക്കുവിന്‍, എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക,
ആയുഷ്ക്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും.
ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിനു കീര്‍ത്തനം പാടും.
രാജാക്കന്മാരിലും, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യരിലും നിങ്ങള്‍ ആശ്രയിക്കരുത്. അവര്‍ മണ്ണിലേയ്ക്കു മടങ്ങുന്നവരാണ്, മര്‍ത്യരാണ്. മരണത്തോടെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.

യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവനും, തന്‍റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവനും ഭാഗ്യവാന്‍. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.
മര്‍ദ്ദിതകര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു. കര്‍ത്താവു ബന്ധനസ്തരെ സ്വതന്ത്രരാക്കുന്നു.

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു, അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു. അവിടുന്നു നീതിനാമ്നാരെ സ്നേഹിക്കുന്നു. പരദേശികളെ പരിപാലിക്കുന്നു. വിധവകളെയും അനാഥരെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാല്‍ ദുഷ്ടരുടെ വഴി അവിടുന്നു തകിടംമറിക്കുന്നു. കര്‍ത്താവ് എന്നേയ്ക്കും വാഴുന്നു. സീയോനേ, നിന്‍റെ ദൈവം
തലമുറകളോളം വാഴുന്നു, കര്‍ത്താവിനെ സ്തുതിക്കുവിന്‍, എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍....

ഏശയാ പ്രവാചകന്‍ പ്രഘോഷിക്കുന്ന രക്ഷയുടെ വാഗ്ദാനങ്ങള്‍ പ്രഭണിതമായി കൂട്ടിയിണക്കിക്കൊണ്ടാണ് ഫാദര്‍ വില്യം നെല്ലിക്കലും, ഹാരി കൊറയയും ചേര്‍ന്ന് ഈ സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. “ഭയപ്പെടേണ്ട,
നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.”
ഏശയ്യാ പ്രവാചന്‍ 35, 4.

Musical Version of Psalm 146
ഭയപ്പെടേണ്ട, നിങ്ങള്‍ ഭയപ്പെടേണ്ട,
നിന്നെ രക്ഷിക്കാനിതാ, കര്‍ത്താവ് ആഗതനാകുന്നു.”

അങ്ങനെ പ്രത്യാശപകരുന്ന സമ്പൂര്‍ണ്ണമായ സ്തുതിപ്പാണ് 146-ാം സങ്കീര്‍ത്തനം, എന്നു കാണാം. വളരെ വ്യക്തിപരമായ ആലാപന ശൈലിയിലാണ് ഇത് ചെട്ടപ്പെടുത്തിയിരിക്കുന്നത്. സാഹിത്യപരമായി ഇതൊരു സ്തുപ്പാണെങ്കിലും, ഗ്രീക്ക് തര്‍ജ്ജിമയില്‍ ഇതിനെ സഖറിയായുടെ ഗീതമായിട്ടാണ് ഗണിച്ചിരിക്കുന്നത് (Song of Zachariah). അതുകൊണ്ടുതന്നെ ആരാധനക്രമ മുഹൂര്‍ത്തങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ഇത് ധാരാളമായി ഇടംപിടിച്ചിരിക്കുന്നു.

ദൈവത്തെ സ്തുതിക്കുവാന്‍ തന്നോടുതന്നെ സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്ന വരികളാണ് ആദ്യത്തേത്. ‘കര്‍ത്താവിനെ സ്തുതിക്കുവിന്‍, എന്‍റെ ആത്മാവേ,... കര്‍ത്താവിനെ സ്തുതിക്കുവിന്‍...’ എന്നാണ് ആരംഭിക്കുന്നത്. കൃതജഞതയും സ്തുതിയും ജീവിതകാലം മുഴുവന്‍ തുടരേണ്ടതാണ്. അതിനാല്‍ സങ്കീര്‍ത്തകന്‍ പറയുന്നു, ‘ആയുഷ്ക്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും, ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിന് കീര്‍ത്തനം പാടും.’ കൃതജ്ഞതാഗാനങ്ങളില്‍ കാണുന്നൊരു ശൈലിയാണ് രണ്ടാമത്തെ പദത്തില്‍ പ്രകടമാകുന്നത്. ‘ആയുഷ്ക്കാലം മുഴുവന്‍ അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദൈവത്തിന് ഞാന്‍ സ്തോത്രം പാടും.’

പിന്നെ സാധാരണമായി സങ്കീര്‍ത്തനങ്ങളില്‍ കാണുന്നപോലെയുള്ള പ്രബോധനവും ഉപദേശവും ഇതില്‍ കാണുന്നുണ്ട്. ബഹുമാന്യരായവരെയും, പ്രതാപികളെയും, സമ്പന്നരായവരെയും, ആധിപത്യമുള്ളവരെയും‍ അശ്രയിക്കാന്‍ മനുഷ്യനു തോന്നാം. എന്നാല്‍ സങ്കീര്‍ത്തകന്‍ പറയുന്നു,
അവര്‍ പ്രതാപികളും ശക്തന്മാരുമാണെങ്കിലും ബലീഹനരായ മനുഷ്യരാകയാല്‍ നമ്മെ പിന്‍തുണയ്ക്കാന്‍ അവര്‍ക്കാവില്ല. എത്ര ശക്തരാണെങ്കിലും അവര്‍ മരണവിധേയരാണ്. ഈ ഭൂമിയില്‍നിന്നും കടന്നുപോകേണ്ടവരാണ്. എല്ലാ മനുഷ്യരെയുംപോലെ അവര്‍ മണ്ണിലേയ്ക്ക് മടങ്ങും. അതുപോലെ അവരുടെ ഭാവനാസങ്കല്പനങ്ങളും കെട്ടടങ്ങും. ദൈവം മാത്രമാണ് എന്നും നിലനില്ക്കുന്നവന്‍, അചഞ്ചലനായവന്‍, അനശ്വരനായവന്‍. അതിനാല്‍, ‘നമ്മെ സഹായിക്കാന്‍ കെല്പില്ലാത്ത രാജാക്കന്മാരില്‍ ആശ്രയിക്കരുത്. അവന്‍ മണ്ണിലേയ്ക്കു മടങ്ങും. അവന്‍റെ പദ്ധതികളും മണ്ണടിയും’.

എന്നാല്‍ ‘യാക്കോബിന്‍റെ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്‍ ഭാഗ്യവാനാണ്. അവിടുന്നാണ് ജരൂസലേത്തു വസിക്കുന്ന ഇസ്രയേലിന്‍റെ രക്ഷകനായ ദൈവം. ശക്തനും കൃപാലുവുമായ അവിടുന്നു സ്രഷ്ടാവാണ്. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്, അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്.’
‘അവിടുന്ന് മര്‍ദ്ദിതര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുന്നു. കര്‍ത്താവ് ബന്ധനസ്തരെ സ്വതന്ത്രരാക്കുന്നു.’

Musical version of Psalm 146
1 കര്‍ത്താവെന്നും വിശ്വസ്തനാണ്
മര്‍ദ്ദിതര്‍ക്കവിടുന്ന് നീതി നടപ്പാക്കിക്കൊടുക്കുന്നു
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു.
കര്‍ത്താവു ബന്ധനസ്തരെ മോചിക്കുന്നു.

പിന്നെ സങ്കീര്‍ത്തകന്‍ പറയുന്നു, ദരിദ്രരുടെയും തടവറക്കാരുടെയും മോചകന്‍ കര്‍ത്താവാണ്. അവിടുന്ന് ആത്മീയവും ശാരീരികവുമായ എല്ലാ രോഗങ്ങളില്‍നിന്നും നമ്മെ സുഖപ്പെടുത്തുന്നു, സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവന്‍ കര്‍ത്താവാണ്. ദുഷ്ടര്‍ക്കെതിരായ പോരാട്ടത്തില്‍ അവിടുന്നാണ് നീതിമാന്മാര്‍ക്ക് അഭയവും ശക്തിയും നല്ക്കുന്നത്. എന്നിട്ട് നന്മയുള്ളവര്‍ക്ക് അവിടുന്ന് നീതി നടപ്പാക്കിക്കൊടുക്കുന്നു. സൃഷ്ടിയും രക്ഷാകര പ്രവര്‍ത്തനങ്ങളും ദൈവരാജ്യത്തിന്‍റെ അടയാളങ്ങളാണ്. അതിനാല്‍ അവിടുന്ന് എന്നെന്നും മഹത്ത്വപൂര്‍ണ്ണനായി വാഴുന്നവനാണ്, എന്നു വിശ്വാസിക്കുവാനും മനസ്സിലാക്കുവാനും സങ്കീര്‍ത്തകന്‍ അനുവാചകരോട് ആഹ്വാനംചെയ്യുന്നു.

അതിനാല്‍ ഈ സങ്കീര്‍ത്തനപദത്തില്‍നിന്നും നാം മനസ്സിലാക്കേണ്ടത്, നീതിമാന്‍റെ ജീവിതം ദൈവസ്തുതികൊണ്ട് നിറഞ്ഞതാണ്. അവന്‍ കാണുന്നതെല്ലാം സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. രക്ഷകനായ ദൈവത്തെ അവന്‍റെ ഓരോ നിശ്വാസത്തിലും ഹൃദയമിടിപ്പിലും ദര്‍ശിക്കേണ്ടതാണ്. അതുകൊണ്ട് നന്മയുള്ളവരുടെ ജീവിതത്തില്‍ മുഴുവനും ദൈവസ്തുതി മാറ്റൊലിക്കൊള്ളുന്നു. അവന്‍റെ ജീവിതസാഫല്യം ദൈവത്തെ സ്തുതിക്കുന്നതിലാണ്. ആകയാല്‍ ദൈവമാണ് അവരുടെ സങ്കേതം.

പിന്നെ 3-4 എക്കാലത്തും എല്ലായിടങ്ങളിലും സ്തുതിക്കും മഹത്വത്തിനും പുകഴ്ചയ്ക്കും ആരാധനയ്ക്കും ദൈവം അര്‍ഹനാണ്. അവിടുത്തെ മുമ്പില്‍ മനുഷ്യന്‍ നിഴലും നീര്‍പ്പോളയുംപോലെ നിസ്സാരനാണ്. അങ്ങനെയുള്ള മനുഷ്യരില്‍ ആശ്രയിക്കുരുതെന്നും സങ്കീര്‍ത്തകന്‍ താക്കീതു നല്കുന്നു. മരണത്തിന്‍റെ നിഴല്‍ വീശിയ താഴ്വാരത്തില്‍ക്കൂടി നടക്കുന്ന മനുഷ്യന്‍ മരണത്തെ പുല്‍കുമ്പോള്‍ അവനില്‍‍ ആശ്രയിക്കുന്നവരുടെ കാര്യം എങ്ങനെയാണ്, അവന്‍റെ ആഗ്രഹങ്ങളും ചിന്തകളും പദ്ധതികളും എന്തായിത്തീരുമെന്നും സങ്കീര്‍ത്തകന്‍ ചോദിക്കുന്നു.

Musical version of Psalm 146
2. കര്‍ത്താവന്ധരുടെ കണ്ണുകള്‍ തുറക്കുന്നു
നിലംപറ്റിയവരെ അവിടുനന് എഴുന്നേല്പിക്കുന്നു
കര്‍ത്താവു നീതിമാന്മാരെ സ്നേഹിക്കുന്നു
അവിടുന്നു പരദേശികളെ പാലിക്കുന്നു.

5-9 സര്‍വ്വശക്തനായ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഭാഗ്യന്മാരെന്ന് സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നു. ദൈവമഹത്വം വാക്കിലോ വരിയിലോ വിവരിക്കാന്‍ സാധ്യമല്ല. യാതൊന്നിനും ഒരു കേടും ഭവിക്കാതെ സൂര്യനു ചുറ്റും സൗരയൂഥത്തെയും ക്ഷീരപഥങ്ങളെയും ദൈവം ക്രമീകരിക്കുന്നു, പരിപാലിക്കുന്നു.
ദൈവത്തിന്‍റെ മഹത്ത്വപൂര്‍ണ്ണമായ പരിപൂര്‍ണ്ണത വിളിച്ചോതുന്നതാണ് നാം ജീവിക്കുന്ന പ്രപഞ്ചം. അതിനാല്‍ നാം പരിഭ്രമിക്കേണ്ട, ലോകമെമ്പാടും മാറ്റൊലി കൊള്ളുന്ന ശബ്ദം ശ്രവിക്കുക. ‘ഭയപ്പെടേണ്ട, ഭയപ്പെടേണ്ടാ, നമ്മെ രക്ഷിക്കാനിതാ കര്‍ത്താവാഗതനാകുന്നു.’

ആരാധനക്രമപരമായി ആഗമനകാലത്തിലൂടെ കടന്നുപോകുന്ന നമുക്ക്
ഈ ചിന്തകള്‍ സ്വാംശീകരിക്കാം. കാലംകാര്‍തോര്‍ത്ത സാന്ത്വനദായകന്‍, സംരക്ഷകനും നാഥനുമായവന്‍ ക്രിസ്തുവാണ് എന്ന ആശയം 146-ാം സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് ഇനിയും അടുത്തയാഴ്ചയില്‍.....

Musical Version of Psalm 146

3. കര്‍ത്താവു വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു,
എന്നാല്‍ ദുഷ്ടരുടെവഴി അവിടുന്ന് തികടം മറിക്കുന്നു.
കര്‍ത്താവെന്നും എന്നേയ്ക്കും രാജാവായ് വാഴുന്നു
നിന്‍റെ ദൈവം തലമുറതോറും വാഴുന്നു.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.








All the contents on this site are copyrighted ©.