2014-11-12 19:42:49

അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളിന്
പാപ്പാ ഫ്രാന്‍സിസ് ഫാനാറിലെത്തും


12 നവംബര്‍ 2014, വത്തിക്കാന്‍
സഭകളുടെ സഹോദര്യബന്ധത്തിന്‍റെ നാഴികക്കല്ലായിരിക്കും
പാപ്പാ ഫ്രാന്‍സിസിന്‍റെ ഫാനാര്‍ സന്ദര്‍ശനമെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പ്രസ്താവിച്ചു.

നവംബര്‍ 28-മുതല്‍ 30-വരെ തിയതികളില്‍ അരങ്ങേറാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ തുര്‍ക്കി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫാനാറിലെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ഇങ്ങനെ പ്രസ്താവിച്ചത്.

നവംബര്‍ 28-ാം തിയതി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറായില്‍ എത്തുന്ന പാപ്പാ, നവംബര്‍ 30-ാം തിയതി ഞായറാഴ്ച കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ഫാനാറിലെത്തി പാത്രിയാര്‍ക്കല്‍ ദേവാലയത്തില്‍ ആചരിക്കുന്ന, അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്‍റെ ഓര്‍മ്മപ്പെരുനാളില്‍ പങ്കെടുത്ത്, കൂട്ടായ്മയുടെ സംയുക്തപ്രസ്താവനയില്‍ ഒപ്പുവയ്ക്കുമെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

നവംബര്‍ 29-ാം തിയതി ശനിയാഴ്ച കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഹാജിയ സോഫിയ മ്യൂസിയവും, സുല്‍ത്താന്‍ അഹമ്മദ് മുസ്ലീം പള്ളിയും പാപ്പാ സന്ദര്‍ശിക്കുന്ന വിവരവും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

1967-ല്‍ വിശുദ്ധനാട്ടിലെത്തിയ പോള്‍ ആറാമന്‍ പാപ്പായും അന്നത്തെ കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അത്തനാഗോറസുമായുള്ള ചരിത്രത്തിലെ ആദ്യകൂടിക്കാഴ്ച ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ശത്രുതയുടെ ഭിത്തികള്‍ ഭേദിച്ച്, സാഹോദര്യത്തിന്‍റെ കണ്ണികള്‍ കൂട്ടിയിണക്കിയ സംഭവമായിരുന്നെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ അനുസ്മരിച്ചു.
അതിനെ തുടര്‍ന്ന് 1979-ല്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമായും, 2006-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പായുമായും കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാ തലവന്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
2013 മാര്‍ച്ചില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് തലവന്‍ ക്ഷണിക്കപ്പെട്ടത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും പാത്രിയര്‍ക്കിസ് തുറന്നു പ്രസ്താവിച്ചു.

2014- മെയ് 4-ാം തിയതി പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനത്തില്‍ വീണ്ടും നടന്ന കൂടിക്കാഴ്ചയും, മെയ് 8-ാം തിയതി വത്തിക്കാനില്‍ നടന്ന പലസ്തീന്‍-ഇസ്രായേല്‍ സമാധാനപ്രാര്‍ത്ഥനയില്‍ പങ്കെടുത്തതും ഇരുസഭകളും തമ്മിലുള്ള കണ്ണികള്‍ ബലപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തങ്ങളായിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കിഴക്കിന്‍റെ സഭാതലവന്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.