2014-10-06 10:32:51

കുടുംബങ്ങള്‍ക്കായുള്ള
പ്രത്യേക സിനഡിന് തുടക്കമായി


6 ഒക്ടോബര്‍ 2014, വത്തിക്കാന്‍ സിറ്റി
1. പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ ഉത്ഘാടനം
ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സിനഡു പിതാക്കന്മാര്‍രുടെയും, ഇതര സഭാ പ്രതിനിധികളുടെയും, വിദഗ്ദ്ധരുടെയും സെക്രട്ടറിമാരുടെയും, വിശ്വാസസമൂഹത്തിന്‍റെയും പങ്കാളിത്തത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെ ആഗോള സഭയിലെ മൂന്നാമത് പ്രത്യേക സിനഡുസമ്മേളനത്തിന് (The Third Extraordinary Synod of the Church) തുടക്കമായി.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി.
കര്‍ത്താവു നട്ടുനനച്ച മുന്തിരിത്തോപ്പ് കാടുകയറി നശിക്കാതെയും ഫലശൂന്യമാകാതെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വമാണ് സഭയിലെ അജപാലകരുടേതെന്ന് പാപ്പാ ഏശയാ പ്രവാചകന്‍റെ ഇസ്രായേലിനെക്കുറിച്ചുള്ള പ്രവചനത്തെ ആധാരാമാക്കി ഉദ്ബോധിപ്പിച്ചു.
പണവും പ്രതാപവും ഇന്ന് സമൂഹജീവിതത്തില്‍ മാത്രമല്ല, സഭാ ജീവിതത്തിലും നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് പ്രലോഭനമാകുന്നുണ്ടെന്നും, അതില്‍ വിണുപോകുന്നവര്‍ സഭയാകുന്ന കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തെ നിരുത്തരവാദിത്വംകൊണ്ടും സ്വാര്‍ത്ഥതകൊണ്ടും നശിപ്പിക്കുന്ന അവിശ്വസ്തരായ ഭൃത്യന്മാരായിത്തീരും എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഫലസ്മൃദ്ധമായ മുന്തിരത്തോപ്പ് ദൈവികസ്വപ്നമാണെന്നും, അത് സാക്ഷാത്ക്കരിക്കുവാന്‍ സഭയിന്ന് നവീകരണത്തിന്‍റെ പാതിയിലൂടെ പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

സിനഡിന് ഒരുക്കമായി ശനിയാഴ്ച രാത്രി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍
സംഘടിപ്പിച്ച ജാഗരപ്രാര്‍ത്ഥനയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ജാഗരാനുഷ്ഠാനം രാത്രി 8.30-ന് സമാപിക്കുമ്പോഴും ആയിരങ്ങള്‍ നിശ്ശബ്ദമായും, പ്രാര്‍ത്ഥനയുടെ നിറചൈതന്യത്തിലും കുടുബങ്ങളുടെ സമകാലീന വെല്ലുവിളികളെക്കുറിച്ചു പഠിക്കുവാനും പ്രതിവിധിതേടുവാനും പോകുന്ന സിനഡിനുവേണ്ടി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം പ്രാര്‍ത്ഥിച്ചു. ജാഗരപ്രാര്‍ത്ഥനയ്ക്ക് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്കി.

കുടുംബങ്ങള്‍ ഗൗരവതരമായ സാമൂഹ്യപ്രതിസന്ധികള്‍ നേരിടുന്ന ഇക്കാല ഘട്ടത്തില്‍, സമൂഹത്തിന്‍റെ മൗലിക ഘടകമായ അതിനെ ബലപ്പെടുത്തുവാനുള്ള സഭയുടെയും അതിലെ അജപാലന ശുശ്രൂഷകരുടെയും കൂട്ടായതും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ളതുമായ പരിശ്രമത്തെ പ്രാര്‍ത്ഥനകൊണ്ട് തുണയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദമ്പതികളുടെ വൈകാരികവും താല്ക്കാലികവുമായ അനുഭൂതിയുടെ തലങ്ങളെ അതിലംഘിക്കുന്നതും, മക്കളുടെയും, അവരുടെ നന്മയിലുള്ള വളര്‍ച്ചയുടെയും നല്ല സമൂഹം കെട്ടിപ്പടുക്കുന്നതുമായ ഉത്തവാദിത്വത്തിന്‍റെ ആഴങ്ങളിലേയ്ക്ക് കുടുംബങ്ങള്‍ ഇറങ്ങിച്ചെല്ലുവാന്‍ അവരെ തുണയ്ക്കണമെന്നതാണ് സഭയുടെ ലക്ഷൃമെന്ന് പാപ്പാ വിസ്വാസസമൂഹത്തിന് വ്യക്തമാക്കിക്കൊടുത്തു.

ദേശീയ പ്രാദേശീയ മെത്രാന്‍ സംഘത്തിന്‍റെ പ്രതിനിധികള്‍, വ്യക്തിഗത കത്തോലിക്കാ സഭാ സമൂഹങ്ങളുടെ തലവന്മാര്‍, വത്തിക്കാന്‍റെ വിവിധ ഭരണകാര്യാലയങ്ങളുടെ പ്രസിഡന്‍റുമാര്‍ പ്രീഫെക്ടുമാര്‍, ഓര്‍ത്തഡോക്സ് പ്രോട്ടസ്റ്റന്‍റ് ആംഗ്ലിക്കന്‍ ക്രൈസ്തവ സഭാ തലവന്മാര്‍, വത്തിക്കാന്‍റെ സിനഡു കമ്മിഷനിലെ അംഗങ്ങള്‍, ആഗോളതലത്തിലുള്ള കുടുബങ്ങളുടെ പ്രതിനിധികള്‍, ഓടിറ്റര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിങ്ങനെ 253-പേരാണ് ഒക്ടോബര്‍ 19-ാം തിയതിവരെ നീണ്ടുനില്ക്കുന്ന പ്രത്യേക സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിക്ക് വത്തിക്കാനിലെ സിനഡുഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന പ്രഥമ സമ്മേലനം, പ്രഭാതപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് ആരംഭിച്ചു. തുടര്‍ന്ന് സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസേരി ആമുഖപ്രഭാഷണം നടത്തിയതോടെ, സഭയുടെ മൂന്നാമത് പ്രത്യേക സിനഡുസമ്മേളനത്തിന് തുടക്കമായി.

2. പ്രത്യേക സിനഡിലെ ഭാരതീയ സന്നിദ്ധ്യം
ഭാരതത്തിലെ സിനഡ് സാന്നിദ്ധ്യം തെളിയിക്കുന്നത് ഏഷ്യയിലെ ദേശീയ മെത്രാന്‍ സമതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റും, ദേശീയ ലത്തീന്‍ സഭയുടെ അദ്ധ്യക്ഷനും, മുമ്പൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യത്തിന്‍റെ നേതൃത്വത്തിലാണ്.
ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെയും സീറോ മലങ്കര സഭയുടെ തലവനുമായ ബസീലിയോസ് മാര്‍ ക്ലീമിസ്, സീറോമലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, ഡെല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോ എന്നിവര്‍ സിനഡിലെ ഭാരതസഭയുടെ പ്രതിനിധികളാണ്. ഇന്ത്യയുടെ കുടുംബപ്രേഷിത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സഭാംഗം ഫാദര്‍ അരുള്‍ രാജ് ഗാലി (csc), മുബൈ അതിരുപതാംഗം ഫാദര്‍ കയിത്താന്‍ മെനേസിസ് എന്നിവരും ഈ പ്രത്യേക സിനഡില്‍ ഭാരതസഭയുടെ സാന്നിദ്ധ്യമാണ്.








All the contents on this site are copyrighted ©.