2014-09-13 16:04:57

ക്രിസ്തുവിന്‍റെ കുരിശ്
തിന്മയോടുള്ള പ്രതികരണം


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 3, 13-17
സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രുനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്കയ്ച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

1. റോമന്‍ പാരമ്പര്യത്തില്‍ ഇങ്ങനെയൊരു കഥയുണ്ട്!
നീറോ ചക്രവര്‍ത്തിയുടെ കാലത്ത് റോമില്‍ മതപീഡനം പെരുകിയപ്പോള്‍, പത്രോസ്ലീഹാ റോമാ നഗരം വിട്ട് ഒളിച്ചോടി പോവുകയായിരുന്നു. നഗരകവാടത്തിലെത്തിയപ്പോള്‍, ഇതാ, ക്രിസ്തു എതിരെ വരുന്നു! കുരിശുമേന്തി വരുന്നു!! പത്രോസിന് പരിഭ്രാന്തിയായി. അവിടുന്നു എന്തെങ്കിലും തന്നോടു ചോദിക്കുന്നതിനു മുന്‍പേ, ശ്ലീഹാ ബുദ്ധിപൂര്‍വ്വം അങ്ങോട്ടൊരു ചോദ്യം തൊടുത്തുവിട്ടു, “Quo vadis, Domine? കര്‍ത്താവേ, അങ്ങ് എങ്ങോട്ടാണ് പോകുന്നത്?”
അപ്പോള്‍ ക്രിസ്തു പറഞ്ഞു,
“പത്രോസേ, ഞാന്‍ റോമിലേയ്ക്കാണ്. ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെടാന്‍ ഞാന്‍ റോമിലേയ്ക്ക് പോവുകയാണ്.”

നിമിഷംകൊണ്ട് പത്രോസിനു കാര്യം പിടികിട്ടി. റോലേയ്ക്ക് താന്‍ തിരിച്ചുപോകണമെന്നും, മരണംവരെ ധൈര്യപൂര്‍വ്വം കര്‍ത്താവിനെ പിന്‍തുടരണമെന്നും അപ്പസ്തോല പ്രമുഖനു ബോധ്യമായി. മാത്രമല്ല, ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്രയില്‍ താന്‍ ഒറ്റക്കല്ലെന്നും, അവിടുന്ന് എപ്പോഴും തന്‍റെ ചാരത്തുണ്ടെന്നും അന്ന് പത്രോസിനു മനസ്സിലായി, ബോധ്യമായി. കുരിശുമായി ചാരത്തണയുന്ന ക്രിസ്തു, നമ്മുടെ ജീവിത്തിന്‍റെ ഭീതിയും പ്രശ്നങ്ങളും, പ്രയാസങ്ങളും സ്വയം ഏറ്റെടുക്കുന്നു. അധിക്രമങ്ങള്‍ക്ക് ഇരയായവരുടെ ജീവിത നിശ്ശബ്ദതയിലേയ്ക്ക് ക്രിസ്തു തന്‍റെ കുരിശുമായി കടന്നു വരുന്നു! വിശിഷ്യാ ഇനിയും കരയാനാവാത്ത ചൂഷിതരായ നിര്‍ദോഷികളിലേയ്ക്കും, പ്രതിരോധശേഷി ഇല്ലാത്ത പാവങ്ങളിലേയ്ക്കും!
പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്ന കുടുംബങ്ങളിലേയ്ക്കും, മക്കള്‍ നഷ്ടമായവരുടെ പക്കലേയ്ക്കും; അല്ലെങ്കില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മിഥ്യയായ സുഖജീവിതത്തിന് കീഴ്പ്പെട്ടുപോയവരിലേയ്ക്കും ക്രിസ്തു കുരിശുമായി കടന്നുവരുന്നു.

കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ഇക്കുറി ഞായറാഴ്ചയോടു ചേര്‍ന്നാണ് നാം ആചരിക്കുന്നത്.. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സീസ് ഇറ്റലിയില്‍നിന്നുമുള്ള 40 യുവാര്‍ത്ഥികളുടെ വിവാഹമാണ് ദിവ്യബലിമദ്ധ്യേ ആശീര്‍വ്വദിക്കുന്നത്. ഒക്ടോബര്‍ 5-മുതല്‍ 19-വരെ വത്തിക്കാനില്‍ പാപ്പാ വിളിച്ചുകൂട്ടിയിരിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സനഡുസമ്മേളനത്തിന് ആമുഖവുമാണ്
ഈ സമൂഹവിവാഹാശീര്‍വ്വാദം, എന്നുവേണം മനസ്സിലാക്കാന്‍.
സിനഡില്‍ 14 ദമ്പതിമാരും പങ്കെടുക്കുന്നുണ്ട്. ജീവിതക്ലേശങ്ങളിലും പ്രതിസന്ധികളിലും കുടുംബജീവിതം ക്രിയാത്മകമായി നയിച്ചുകൊണ്ട് സഹനത്തിലൂടെ ജീവന്‍റെയും ജീവല്‍ബന്ധങ്ങളുടെയും മനോഹാരിതയും മൂല്യവും വെളിപ്പെടുത്തുന്ന കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും വേദിയാണ് കുടുംബമെന്നത് പാപ്പായുടെ അടിസ്ഥാന വീക്ഷണമാണ്.

ഭക്ഷൃവസ്തുക്കള്‍ ധാരാളമായി പാഴാക്കിക്കളയുന്ന ലോകത്ത് വിശപ്പും ദാഹവും അനുഭവിക്കുന്ന പാവങ്ങളോട് കുരിശില്‍ കിടക്കുന്ന ക്രിസ്തു തന്നെത്തന്നെ സാരൂപ്യപ്പെടുത്തുന്നുണ്ട്. വിശ്വാസത്തെപ്രതി പീഡിതരായവരേയും, ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ വിവേചിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്നവരെയും കുരിശിലെ ക്രിസ്തു കരുണയോടെ ഉറ്റുനോക്കുന്നു. സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും സമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ കുടുങ്ങി തങ്ങളുടെ വിശ്വാസം നഷ്ടമായവരുടെ പക്കലേയ്ക്കും, സഭാമക്കളുടെയോ സഭാദ്ധ്യക്ഷന്മാരുടെയോ വിപരീതസാക്ഷൃംവഴി സഭയിലും ദൈവത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട യുവജനങ്ങളിലേയ്ക്കും ക്രൂശിതനായ ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട്. നമ്മുടെയും മനുഷ്യകുലം മുഴുവന്‍റേയും യാതനകളും പാപങ്ങളും ക്രിസ്തുവിന്‍റെ കുരിശ് പേറുന്നുണ്ട്. കുരിശില്‍ വിരിച്ചുപിടിച്ച കരങ്ങളും വിരിമാറുമായി എല്ലാം തന്നില്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്തു നിങ്ങളോടും എന്നോടും ഉരിയാടുന്നു, ‘ധൈര്യമായിരിക്കുവിന്‍’!
ജീവതയാത്രയിലെ കുരിശുകള്‍ നാം ഒറ്റയ്ക്കല്ല വഹിക്കുന്നത്, ക്രിസതു നമ്മോടു കൂടെയുണ്ട്. ‘മരണത്തെ വെന്ന ക്രിസ്തു നമുക്ക് ജീവന്‍റെ പ്രത്യാശ പകരുവാനും, രക്ഷപ്രദാനംചെയ്യുവാനുമാണ് വന്നത്’ (യോഹ. 3, 16).


2. കുരിശിനെ നോക്കുകയും അതിനെ സ്പര്‍ശിക്കുകയും ചെയ്തവര്‍ക്ക് എന്താണത് നല്കുന്നത്? ക്രിസ്തുവിന്‍റെ കുരിശ് എന്തു മാറ്റമാണ് നമ്മില്‍ സൃഷ്ടിക്കുന്നത്, എന്നു ചിന്തിക്കുന്നത് ഇന്നേദിവസം ഉചിതമായിരിക്കും.
മറ്റാര്‍ക്കും നല്കാനാവാത്ത സമ്പത്താണ് ക്രിസ്തുവിന്‍റെ കുരിശ് തരുന്നത് : ദൈവത്തിനു നമ്മോടുള്ള അചഞ്ചലമായ സ്നേഹത്തിന്‍റെ നിത്യസ്മാരകവും ചിഹ്നവുമാണ് ക്രിസ്തുവിന്‍റെ കുരിശ്. കുരിശിലെ സ്നേഹം, അതത്ര വ്യാപ്തമാകയാല്‍, എവിടെയും മനുഷ്യന്‍റെ പാപാവസ്ഥയിലേയ്ക്ക് അത് കടന്നുവന്ന് മാപ്പുനല്കുന്നു. നമ്മുടെ വേദനകളില്‍ സഹനശക്തി തരുന്നു. പാപത്തിന്‍റെ മരണഗര്‍ത്തങ്ങളിലേയ്ക്ക് ക്രിസ്തു കുരിശുമായി കടന്നുവന്ന് അതിനെ കീഴ്പ്പെടുത്തി, രക്ഷ പ്രദാനംചെയ്യുന്നു. ക്രിസ്തുവിന്‍റെ കുരിശ് ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണതയും അവിടുത്തെ കാരുണ്യാതിരേകത്തിന്‍റെ അളവറ്റ സ്രോതസ്സുമാണ്.
നമുക്ക് വിശ്വസിക്കാവുന്നതും, വിശ്വാസം അര്‍പ്പിക്കാവുന്നതുമായ സ്നേഹപ്രദീപമാണ് ക്രിസ്തുവിന്‍റെ കുരിശ്.
നമ്മെത്തന്നെ ക്രിസ്തുവിനു സമര്‍പ്പിക്കാം, പൂര്‍ണ്ണമായും അവിടുത്തേയ്ക്കു നല്കാം (Lumen Fidei, 16). കുരിശില്‍ മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവിലൂടെ മാത്രമേ, നമുക്ക് രക്ഷയും മോചനവും കണ്ടെത്താനാവൂ. അവിടുത്തോടുകൂടെ ആയിരിക്കുമ്പോള്‍ തിന്മയോ പീഡനങ്ങളോ, മരണമോ നമ്മെ ഏശുകയില്ല, കാരണം അവിടുന്നാണ് ജീവന്‍റെ പ്രത്യാശ! പകയുടെയും പരാജയത്തിന്‍റെയും മരണത്തിന്‍റെയും ചിഹ്നമായിരുന്ന കുരിശിനെ ജീവന്‍റെ പ്രത്യാശയും, സ്നേഹത്തിന്‍റെ പ്രതീകവുമാക്കി മാറ്റിയത് ക്രിസ്തുവാണ്.

ഭാരത പ്രേഷിതനായ തോമാസ്ലീഹാ ക്രിസ്തുവിന്‍റെ കുരിശുമായെത്തി ഏഴരപ്പള്ളികല്‍ സ്ഥാപിച്ചുവെന്നത് നമ്മുടെ പാരമ്പര്യവും വിശ്വാസവുമാണ്. പീന്നീട് നാടിന്‍റെ ദ്വിതീയാപ്പസ്തോലന്‍ ഫ്രാന്‍സിസ് സേവ്യറും കയ്യില്‍ കുരിശുമേന്തി വന്ന് നമ്മുടെ തീരങ്ങളില്‍ മാത്രമല്ല, ഭാരത ജനതയുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ക്രിസ്തുവിന്‍റെ കുരിശ് നാട്ടിയിരിക്കുന്നു.
ജീവിതാന്ത്യത്തോളം കുരിശ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നതു- പോലെ, പീഡിതനായ ക്രിസ്തു ഇന്ന് നമ്മുടെ നാടിന്‍റെയും ജീവിതങ്ങളുടേയും ഭാഗമാണ്, ഭാഗധേയമാണ്. അതിനാല്‍, ചെറുതും വലുതുമായ നമ്മുടെ എല്ലാ ജീവിതക്കുരിശുകളിലും ക്രിസ്തുവാണ് പീഡിപ്പിക്കപ്പെടുന്നത്.

3. മറ്റുള്ളവരോട്, വിശിഷ്യാ വേദനിക്കുന്നവരോടും സഹായം അര്‍ഹിക്കുന്നവരോടും കരുണയും വാത്സല്യവും കാട്ടാന്‍, കുരിശിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നു. നല്ലൊരു വാക്കിനോ പ്രവൃത്തിക്കോവേണ്ടി കാത്തിരിക്കുന്നവരുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ ഉത്തേജിപ്പിക്കുകയും, അവിടുത്തെ കുരിശ് നമ്മെ ഉച്ചലിപ്പിക്കുകയും ചെയ്യട്ടെ.
‘Caritas Christus urget nos…’
പീലാത്തോസെന്ന റോമന്‍ ഗവര്‍ണ്ണറും, സൈറീന്‍കാരനായ ശിമയോനും, മറിയവും, പിന്നെ ഏതാനും സ്ത്രീകളുമാണ് കുരിശുയാത്രയില്‍ ക്രിസ്തുവിന്‍റെ കൂടെയുണ്ടായിരുന്നത്. പീലാത്തോസിനെപോലെ, നമ്മളും ഒഴുക്കിനെതിരെ നീന്താനാവാതെ, കൈകഴുകുന്നവരാണ്. എന്നാല്‍ നമുക്ക് സൈറീന്‍കാരന്‍ ശിമയോനെപ്പോലെ ജീവിതയാതനയുടെ കുരിശു വഹിക്കാന്‍ കെല്പില്ലാത്ത മനുഷ്യരെ തുണയ്ക്കുന്നവരാകാം. ക്രിസ്തുവിന്‍റെ കുരിശുയാത്രയുടെ അവസാനം കാല്‍വരിവരെ, സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ, അവിടുത്തെ അനുയാത്രചെയ്ത മറിയത്തെയും മറ്റു സ്ത്രീകളെയും നമുക്ക് അനുകരിക്കാം. ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നാം ഒരിക്കലും ഭീരുക്കളാകരുത്. നമ്മോടു തന്നെ, ചോദിക്കുക, ഞാന്‍ ആരെപ്പോലെയാണ്? പീലാത്തോസിനെപ്പോലെയോ, സൈറീന്‍കാരന്‍ ശിമയോനെപ്പോലെയോ, അമ്മയായ മറിയത്തെപ്പോലെയോ...!?

ഈ ലോകത്തുള്ള തിന്മയോട് ദൈവം പ്രതികരിച്ച രീതിയാണ് കുരിശ്.
ഇന്നു നമുക്കു ചുറ്റും കാണുന്ന തിന്മകളോട്, ക്രൈസ്തവപീഡന സംഭവങ്ങളോട് ദൈവം പ്രതികരിക്കാത്തതെന്താണ്, നാം ചിന്തിക്കുന്നുണ്ടാകാം. ദൈവം തിന്മയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും പ്രതികരിക്കുകയും ചെയ്തത് ക്രിസ്തുവിന്‍റെ കുരിശിലൂടെയാണ്. അവിടുത്തെ കുരിശ് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും പ്രതീകമാണ്.
പ്രിയ സഹോദങ്ങളേ, നമ്മെ വലയം ചെയ്യുന്ന തിന്മയുടെ ശക്തികളെ നേരിടേണ്ടത് കുരിശിനാലാണ്. ക്രിസ്തു ചെയ്തതുപോലെ കുരിശുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തിന്മയെ നന്മകൊണ്ട് നേരിടാം.

നമ്മുടെ ജീവിതത്തിലെ സുഖദുഃഖങ്ങളും, ജയാപജയങ്ങളും ക്രിസ്തുവിന്‍റെ കുരിശില്‍ സമര്‍പ്പിക്കാം. മനുഷ്യരെ മനസ്സിലാക്കുകയും, അവരോടു ക്ഷമിക്കുകയും, അവരെ - ശത്രുക്കളെപ്പോലും സ്നേഹിക്കുന്നതാണ് ക്രിസ്തുവിന്‍റെ കുരിശിലെ സ്നേഹം. ആ സ്നേഹം നമ്മുടെ ജീവിതങ്ങളില്‍ പകര്‍ത്തിക്കൊണ്ട് സഹോദരങ്ങളെ സ്നേഹിക്കുവാനും തുണയ്ക്കുവാനും ക്രിസ്തുവിന്‍റെ മഹത്വീകരണം നമുക്ക് പ്രചോദനം നല്കട്ടെ!









All the contents on this site are copyrighted ©.