14 ആഗസ്റ്റ് 2014, സോള്‍ കൊറിയയിലെ യുവത്വമാര്‍ന്നതും സജീവവുമായ സഭയുടെ ഓജസ്സ് നേരില്‍
കണ്ടറിയുവാനും ഇവിടെ കൊറിയന്‍ ജനങ്ങള്‍ക്കൊപ്പം ആയിരിക്കുവാനും സാധിച്ചതിലുള്ള സന്തോഷം
പാപ്പാ വാക്കുകളില്‍ രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് കൊറിയയിലെ ദേശീയമെത്രാന്‍
സമിതിക്കു നല്കിയ പ്രഭാഷണം ആരംഭിച്ചത്.
പ്രിയ സഹോദര മെത്രാന്മാരേ, രണ്ടു പ്രധാനപ്പെട്ട
കാര്യങ്ങളാണ് റോമിലെ സഹോദരമെത്രാന്‍ എന്ന നിലയില്‍ എനിക്ക് പങ്കുവയ്ക്കാനുള്ളത്. അജപാലനശുശ്രൂഷയില്‍
ഇത് ഏറെ പ്രധാനപ്പെട്ടവയുമാണ്. 1. ചരിത്രത്തിന്‍റെ കാവല്‍ക്കാരാവുക, 2. പ്രത്യാശയുടെ
ദൂതരാവുക....
ചരിത്രസ്മരണ രക്തസാക്ഷികളായ പോള്‍ യൂന്‍ ജീ-ചുങിനെയും കൂട്ടുകാരേയും
അടുത്ത ദിവസം നാം വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ പോവുകയാണല്ലോ. ദൈവത്തിനു
പ്രത്യേകം നന്ദിപറയാം. കാരണം ഈ രക്തസാക്ഷികള്‍ വിതച്ച വിശ്വാസത്തിന്‍റെ വിത്ത് പൊട്ടിമുളച്ച്,
വളര്‍ന്ന്, ഫലംചൂടിനില്ക്കുന്നു. ഇവരിലൂടെ സമൃദ്ധമായ കൃപ ദൈവം ഇവിടത്തെ ജനങ്ങളില്‍, ഈ
നാട്ടില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. രക്തസാക്ഷികളുടെ ഈ പൈതൃകം സമ്പത്തായുള്ള കൊറിയന്‍
സഭ സമ്പന്നമാണ്. ഈ ധീരരക്തസാക്ഷികളുടെ പിന്‍ഗാമികളായ നിങ്ങളും സുധീരരായ ക്രിസ്തു സാക്ഷികളാണ്.
നിങ്ങളുടെ വിശ്വാസം സവിശേഷമാകുന്നത്, അത് സാധാരണക്കാരായ അല്‍മായ സഹോദരങ്ങളില്‍നിന്നും
പകര്‍ന്നു കിട്ടായതുകൊണ്ടാണ്. അവരുടെ വിശ്വസ്തയും, ത്യാഗസമര്‍പ്പണവും, കഠിനാദ്ധ്വാനവുമാണ്
കൊറിയന്‍സഭ വളര്‍ന്നു വിരിയുവാന്‍ ഇടവരുത്തിയത്. വചനത്തിന്‍റെ വ്യക്തിഗതമായ ആഭിമുഖ്യത്തിലൂടെയാണ്
ക്രിസ്തുസന്ദേശത്തിന്‍റെ സമഗ്രസൗന്ദര്യം ഈ മണ്ണില്‍ വിരിഞ്ഞതും യാഥാര്‍ത്ഥ്യമായതും. അതു
നാം ഒരിക്കലും മറക്കരുത്. അതിനാല്‍ സുവിശേഷസന്ദേശത്തില്‍ അധിഷ്ഠിതമായ ജീവിതത്തിന്‍റെയും
മാനസാന്തരത്തിന്‍റെയും സ്നേഹജീവിതത്തിന്‍റെയും പ്രതിഫലനമാണ് ജീ-ചൂങിന്‍റെയും അദ്ദേഹത്തിന്‍റെ
സഹചാരികളുടെയും വിശ്വാസസമര്‍പ്പണം സാക്ഷൃപ്പെടുത്തുന്നത്. ആ ജീവസമര്‍പ്പണത്തിന്‍റെയും
വിശുദ്ധിയുടെയും നിറവാണ് കൊറിയന്‍ സഭയുടെ സമ്പത്തെന്ന് മറക്കരുത്.......
പ്രത്യാശയുടെ
ജീവിതം ജീവിതവെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നത് പ്രത്യാശയാണ്. കൊറിയന്‍
സഭയുടെ പ്രേഷിതദൗത്യം ബാഹ്യമായിട്ടുള്ളതോ സ്ഥാപനപരമോ അംഗബലത്തില്‍ മാത്രം ആശ്രയിച്ചുള്ളതോ
അല്ല എന്നോര്‍ക്കണം. സുവിശേഷവെളിച്ചത്തില്‍ ക്രിസ്തുവിലുള്ള പ്രത്യാശയില്‍ വളര്‍ത്തുകയും
അനുദിനം മാനസാന്തരത്തിലൂടെ നവീകരിച്ച് ബലപ്പെടുത്തിയെടുക്കുകയും ചെയ്യേണ്ടതാണ്. പ്രത്യാശയുടെ
സൂക്ഷിപ്പുകാരാകുന്നതിനൊപ്പം, സഭയുടെ പ്രാവചകദൗത്യത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.
കൊറിയന്‍ സഭയുടെ പാവങ്ങളോടുള്ള കാരുണ്യവും പ്രതിബദ്ധതയും, സാധാരണ നിലവാരത്തിനു താഴെക്കഴിയുന്ന
അഭയാര്‍ത്ഥികളായ സഹോദരങ്ങളുടെ കുടിയേറ്റക്കാരോടുമുള്ള പക്ഷംചേരലുമാണത്.
ഈ പക്ഷംചേരല്‍
കാരുണ്യപ്രവൃത്തികളില്‍ മാത്രം ഒതുങ്ങിപ്പോകരുത്, പിന്നെയോ അവരുടെ വിദ്യാഭ്യാസം, തൊഴില്‍,
സമൂഹ്യമായ ചുറ്റുപാടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കണം. അവരുടെ ജീവിതത്തിന്‍റെ
ഏതെങ്കിലും ഒരു തലത്തിന്‍റെ കുറവുകള്‍ മാത്രം പരിഹരിച്ചാല്‍ പോരാ, പിന്നയോ, ഓരോ വ്യക്തിയേയും
അവന്‍റെ അല്ലെങ്കില്‍ അവളുടെ വ്യക്തിത്വത്തിന്‍റെ ക്രിയാത്മകമായ വളര്‍ച്ചയില്‍ വീക്ഷിക്കേണ്ടതാണ്.
പാവങ്ങളടോ പക്ഷെ ചേരുക എന്നത് ക്രൈസ്തവ ജീവിത്തിന്‍റെ അടിസ്ഥാനപരമായ സവിശേഷതയാണെന്ന്
നാം എന്നും ഓര്‍ത്തിരിക്കുക. സഭയെന്നും ലക്ഷൃംവയ്ക്കുന്ന പൂര്‍ണ്ണത ലക്ഷൃംവച്ചുള്ള
ജീവിതത്തിന്‍റെ ഭാഗമാണ് ഈ സഹോദരസ്നേഹവും, പാവങ്ങളോടുള്ള പക്ഷംചേരലുമെന്ന് ഓരിക്കല്‍ക്കൂടെ
ഓര്‍പ്പിക്കുന്നു. ‘ഞാന്‍ നട്ടു, അപ്പോളോസ് നന്ച്ചു, എന്നാല്‍ ദൈവമാണ് വളര്‍ത്തുന്നത്,’
എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ (1കൊറി. 3, 6) ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു
ജീവിക്കാനുള്ള പ്രചോദനമാവട്ടെ.... എന്ന വാക്കുകളോടെ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.
മെത്രാന്മാരുമായുള്ള
കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയ പാപ്പാ, അവരെ ഓരോരുത്തരായി അഭിവാദ്യംചെയ്തു. ഫോട്ടോ എടുക്കുവാന്‍
പാപ്പായും അവര്‍ക്കൊപ്പം നിരയില്‍ നിന്നു. സന്ദര്‍ശകരുടെ ഡയറിയില്‍ തന്‍റെ സ്നേഹക്കുറിപ്പെഴുതി
ഒപ്പുവയ്ക്കുവാനും പാപ്പാ മറന്നില്ല. തുടര്‍ന്ന് മെത്രാന്‍ സമിതിയുടെ വിവിധ ഓഫീസികുളില്‍
പ്രവര്‍ത്തിക്കുന്ന നൂറോളം സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും പാപ്പാ അനൗപചാരികമായി
കാണുകയും, അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, തന്‍റെ ആശീര്‍വ്വാദം നല്കുകയുംചെയ്തു.
എല്ലാവരും
ചേര്‍ന്ന് മെത്രാന്‍സമിതിയുടെ ആസ്ഥാന മന്ദിരത്തില്‍നിന്നും, പ്രാദേശിക സമയം രാത്രി ഏഴുമണിയോടെ
പാപ്പായെ യാത്രയാക്കി. 12 കി.മീ. അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദരിത്തില്‍
കാറില്‍ മടങ്ങിയെത്തിയ പാപ്പാ, കൊറിയ സന്ദര്‍ശനത്തിന്‍റെ ആദ്യദിന പരിപാടികള്‍ സമാഹരിച്ച്
അവിടെ വിശ്രമിച്ചു.