2014-07-11 18:23:51

രോഗീപരിചാരകരുടെ
മദ്ധ്യസ്ഥന്‍റെ ജൂബിലി സമാപനം


11 ജൂലൈ 2014, റോം
‘രോഗീപരചരണ മേഖലയിലെ സഭയുടെ അതികായന്‍,’ വിശുദ്ധ കമിലസിന്‍റെ ജൂബിലി ആഘോഷങ്ങള്‍ റോമില്‍ സമാപിക്കുന്നു.

രോഗീപരിചരണം ദൈവികകാരുണ്യത്തിന്‍റെ പങ്കുവയ്ക്കലും ശുശ്രൂഷയുമാണെന്നു പഠിപ്പിച്ച കമീലിയന്‍ സഭാ സ്ഥാപകനായ വിശുദ്ധ കമിലസിന്‍റെ 400-ാം ചരമവാര്‍ഷികാഘോഷങ്ങളാണ്
റോമില്‍ ജൂലൈ 14-ാം തിയതി തിങ്കളാഴ്ച സമാപിക്കുന്നത്.

വിശുദ്ധ കമിലസിന്‍റെ ഇപ്പോഴത്തെ പിന്‍ഗാമിയും സഭയുടെ പുതിയ സുപ്പീരയര്‍ ജനറലുമായ ഫാദര്‍ ലിയോസ്സീര്‍ പെസ്സീനിയും സഭയുടെ മറ്റു ഭരണസമിതി അംഗങ്ങളും സ്ഥാനാരോപിതരാകുന്ന ചടങ്ങും സമൂഹബലിയര്‍പ്പണവും ജൂബിലിയുടെ ഭാഗമായി ജൂലൈ 14-ാം തിയതി രാവിലെ റോമിലെ ജനറലേറ്റില്‍ നടത്തപ്പെടുമെന്ന് പ്രസ്താവന വെളിപ്പെടുത്തി.

‘ആതുരശുശ്രൂഷയുടെ അതികായനും, കര്‍മ്മയോഗിയുമായി 1614 ജൂലൈ 14-ന് റോമില്‍ അന്തരിച്ച വിശുദ്ധ കമിലന്‍റെ ജീവിതത്തെ സംബന്ധിച്ച പ്രദര്‍ശനം, സിനിമ, കമീലിയന്‍ സഭാചരിത്ര പഠനം എന്നിവയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമാണെന്നും റോമിലെ കമീലിയന്‍ സഭയുടെ ആസ്ഥാനത്തുനിന്നും (Palazzo de la Madelina, 53 Roma) പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ജൂലൈ 13-ാം തിയതി, ഞായറാഴ്ച കമീലിയന്‍ സഭാംഗങ്ങള്‍ കൂട്ടമായി പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ ജനങ്ങള്‍ക്കൊപ്പം പങ്കെടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. അതുവഴി അടുത്തകാലത്ത് കമീലിയന്‍ സഭയില്‍ ഉണ്ടായ ഭീന്നിപ്പിന്‍റെ മുറിവുകളെക്കുറിച്ച് ജനമദ്ധ്യത്തിലെ തെറ്റിദ്ധാരണകള്‍ തിരുത്തുവാനും, സന്ന്യാസസഭയുടെ നവമായ ചൈതന്ന്യവും നേതൃത്വവും ജനങ്ങളെ സാക്ഷൃപ്പെടുത്തുവാനും ഉദ്ദേശിക്കുന്നതായും കമീലിയന്‍ സഭയുടെ പ്രസ്താവന അറിയിച്ചു.
വിശുദ്ധ കമിലസ് (1550 – 1614)
1550 മെയ് 25-ന് ഇറ്റലിയിലെ അബ്രൂസോയില്‍ ജനിച്ചു. യുവാവായിരുന്നപ്പോള്‍ പിതാവിനെപ്പോലെ നേപ്പിള്‍സിന്‍റെ സൈന്യത്തില്‍ ചേര്‍ന്നു. സമര്‍ത്ഥനായ യോദ്ധാവായിരുന്നെങ്കിലും തുര്‍ക്കികള്‍ക്കെതിരായ യുദ്ധത്തില്‍ മാരകമായി മുറിപ്പെട്ടു. 1575-ല്‍ സൈന്യത്തില്‍നിന്നും വിരമിച്ചു. കാലിലേറ്റ ക്ഷതം തീരാമുറിവായി കമിലസിനെ വല്ലാതെ വലച്ചു. 1575-ല്‍ മാന്‍ഫ്രദോനിയായിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ജോലിക്കാരനായി. അവിടെവച്ചുണ്ടായ മാനസാന്തരത്തെ തുടര്‍ന്ന് സന്ന്യാസാര്‍ത്ഥിയായി പഠനമാരംഭിച്ചു. കാലിലെ വ്രണവും അതുസംബന്ധമായ ആലസ്യങ്ങളും കാരണം സന്ന്യാസ ജീവിതത്തിന് അയോഗ്യത കല്പിക്കപ്പെട്ടു.

1578-ല്‍ റോമിലെത്തിയ കമിലസ്, വിശുദ്ധ ജെയിംസിന്‍റെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. തന്‍റെ ചികിത്സയ്ക്കിടയില്‍ രോഗീപരിചരണത്തിലും കമിലസ് വ്യാപൃതനായി. രോഗികളോടു മറ്റു ജോലിക്കാര്‍ കാണിച്ച കാരുണ്യമില്ലാത്ത പെരുമാറ്റം അദ്ദേഹത്തെ വേദനിപ്പിച്ചു. ചികിത്സയിലായിരിക്കെ രോഗികളോട് കമിലസ് കാണിച്ച ആര്‍ദ്രമായ സ്നേഹവും കാരുണ്യവും സുവിശേഷമൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസവും ശ്രദ്ധിച്ച ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ അവിടത്തെ പരിചാരകനും, പിന്നീട് ഡയറക്ടറുമായി നിയോഗിച്ചു. റോമില്‍വച്ചാണ് കമിലസ് വിശുദ്ധ ഫിലിപ്പ് നേരിയെ കണ്ടുമുട്ടിയത്. വിശുദ്ധന്‍ കമിലസിന്‍റെ കുമ്പസാരക്കാരനും ഉപദേശകനുമായിത്തീര്‍ന്നു. വിശുദ്ധനായ സുഹൃത്തിന്‍റെ ഉപദേശം കൈക്കൊണ്ട് കമിലസ് റോമില്‍ പൗരോഹിത്യ പഠനം ആരംഭിച്ചു. 1584-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

ഫാദര്‍ കമിലസ് രോഗീപരിചാരകര്‍ക്കായി തുടങ്ങിയ സംഘടയാണ് പിന്നീട് ആതുരശുശ്രൂഷയുടെ മേഖലയില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ ‘കമീലിയന്‍സ്’ സന്ന്യാസസഭയായി രൂപപ്പെട്ടത്. 1586-ല്‍ കമിലസിന്‍റെ സഭയ്ക്ക് സെക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ അംഗീകാരം നല്കി. സഹോദരങ്ങള്‍ക്കൊപ്പം തന്നെത്തന്നെ ആതുരശുശ്രൂഷയില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച കമിലസ് ക്രിസ്തുവിന്‍റെ സുവിശേഷകാരുണ്യം ജീവിതത്തില്‍ പകര്‍ത്തികൊണ്ട് വിശുദ്ധിയുടെ പടവുകള്‍ കയറുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച സന്ന്യാസസമൂഹം സേവനംചെയ്തിരുന്ന റോമിലെ ‘സാന്തോ സ്പീരിത്തോ’ ആശുപത്രിയില്‍വച്ച് 1614-ല്‍ ആതുരര്‍ക്ക് ആലംബമായിരുന്ന ഫാദര്‍ കമിലസ് കാലംചെയ്തു. ലാളിത്യമാര്‍ന്ന ജീവിതവും, സഹോദരസ്നേഹവും, പാവങ്ങളോടുള്ള പ്രതിപത്തിയും അദ്ദേഹിത്തിന്‍റെ ജീവിതവിശുദ്ധിക്ക് ആധാരമായി. രോഗീപരിചരണ മേഖലയില്‍ ക്രിസ്തുവിന്‍റെ കാരുണ്യവും സാന്ത്വനവും പങ്കുവച്ചുകൊണ്ട് കടന്നപോയ സ്നേഹസിദ്ധനും സന്ന്യാസ സഭാസ്ഥാപകനുമായ ഫാദര്‍ കമിലസിനെ 1742-ല്‍ ബനഡിക്ട് 14-ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.