11 ജൂലൈ 2014, വത്തിക്കാന്‍ ലൈംഗികമായി ചൂഷണംചെയ്യപ്പെട്ടവരോടു പാപ്പാ ഫ്രാന്‍സിസ്
കാണിക്കുന്ന പരിഗണ ഹൃദ്യവും സ്വാഭാവികവുമാണെന്ന്, ചൂഷണത്തിനെതിരായുള്ള പൊന്തിഫക്കല്‍
കമ്മിഷന്‍ അംഗവും മോള്‍ട്ടയുടെ സഹായമെത്രാനുമായ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലീനാ പ്രസ്താവിച്ചു.
ക്രിസ്തുവിനെ ഒറ്റുകൊടുത്ത പത്രേസ്, ഗുരുവിന്‍റെ കണ്ണുകളില്‍ നോക്കി വിലപിച്ചതുപോലെ,
തങ്ങളുടെ പ്രേഷിതദൗത്യത്തെയും സമര്‍പ്പണത്തെയും വഞ്ചിച്ചുകൊണ്ട് നിര്‍ദ്ദേഷികളായവരെ ദുരുപയോഗിച്ച
സഭയുടെ പുത്രന്മാരെയും പുത്രിമാരെയും ഓര്‍ത്ത് അനുതപിക്കുന്നെന്ന് പ്രസ്താവിച്ച പാപ്പായുടെ
വാക്കുകളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഗദ്ഗതമായി പ്രതിധ്വനിച്ചത്, ചരിത്രപരവും ഒപ്പം
പ്രവചനാത്മകവും ആയിരുന്നെന്ന് ജൂലൈ 10-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ
അഭിമുഖത്തില്‍ ബിഷപ്പ് ഷിക്ലീനാ ചൂണ്ടിക്കാട്ടി.
‘വീഴ്ചകളെ ഓര്‍ത്ത് വിലപിക്കാനുള്ള
കരുത്തിനും കൃപയ്ക്കും’വേണ്ടിയുള്ള പ്രാര്‍ത്ഥനയും, വാക്കുകളില്‍ പാപ്പാ ഫ്രാന്‍സിസ്
പ്രകടമാക്കിയ ഹൃദയത്തിലെ മുറിവും, ലൈംഗികമായി ചൂഷണംചെയ്യപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നതിനും,
എന്നും അവരുടെ സമീപത്ത് ആയിരിക്കുന്നതിനുമുള്ള സഭയയുടെ തീവ്രവും ആത്മാര്‍ത്ഥവുമായ അഭിലാഷമാണ്
പ്രകടമാക്കുന്നതെന്ന് ബിഷപ്പ് ഷിക്ലീനാ വിവരിച്ചു.
ജൂലൈ 7-ാം തിയതി തിങ്കാളാഴ്ച
പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ കുട്ടികളുടെ പീഡനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള
പൊന്തിഫിക്കല്‍ കമ്മിഷനിലെ അംഗങ്ങളോടും അഭിഷിക്തരായവരുടെ കരങ്ങളില്‍ പീഡനത്തിന് വിധേയരായവര്‍ക്കും
ഒപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ വികാരഭരിതനായി ചിന്തകള്‍ പങ്കുവച്ചതെന്ന്
സന്നിഹിതനായിരുന്ന ബിഷപ്പ് ഷിക്ലീനാ പങ്കുവച്ചു.