വിശുദ്ധ മത്തായി
11, 25-30 യേശു ഉദ്ഘോഷിച്ചു. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍
ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍
ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്‍റെ തിരുവുള്ളം.
സര്‍വ്വവും എന്‍റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ
അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ
അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവില്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും
വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍.
അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്‍റെ നുകം വഹിക്കാനെളുപ്പമുള്ളതും
ചുമട് ഭാരം കുറഞ്ഞതുമാണ്.
അത്താണിയും നുകവുമൊക്കെ കേട്ടുകേള്‍വിയായ കാലഘട്ടത്തിലാണ്
നാം ജീവിക്കുന്നത്. ഇന്നത്തെ തലമുറയോട് അത്താണിയെന്നോ, നുകമെന്നോ പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല.
കൊച്ചിനഗരത്തില്‍ ആകെ ഒന്നോ രണ്ടോ അത്താണിക്കല്ലുകളാണ് കണ്ടിട്ടുള്ളത്. കിഴക്കമ്പലത്ത്
പോകുംവഴി, കാക്കനാടു കഴിഞ്ഞ് അത്താണി എന്നുതന്നെ പേരുള്ള സ്ഥലത്താണ് അതിലൊന്ന്. നാം വഹിക്കേണ്ട
ചുമടു കുറയ്ക്കുവാന്‍ അത്താണിക്കല്ലിനോ, ചവിട്ടേണ്ട ദൂരം കുറയ്ക്കുവാന്‍ നുകത്തിനോ സാദ്ധ്യമല്ല.
എന്നാല്‍ ഒരു മാത്ര നമ്മുടെ ചുമടൊന്ന് അത്താണിയില്‍ ഇറക്കി വയ്ക്കാനാകുമ്പോള്‍ അത് ശിഷ്ടയാത്രയെ
കുറച്ചുകൂടി പ്രസാദാത്മകമാക്കുന്നതുപോലെ. നുകം പങ്കുവയ്ക്കാനായാല്‍ ജീവിതഭാരം ലഘൂകരിക്കാനും
സാധിക്കുന്നു.
ഗുരുക്കന്മാര്‍ മാനവരാശിയുടെ അത്താണികളാണ്. തങ്ങളുടെ വാക്കുകളും
പഠനങ്ങളുംകൊണ്ടാണ് അവരാ സുകൃതം അനുഷ്ഠിച്ചിരുന്നത്. അസാമാന്യമായ വിധത്തിലുള്ള വിശ്രമവും
സങ്കേതവുമാണ് അവരങ്ങനെ തലമുറകള്‍ക്ക് കൈമാറുന്നത്.
തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍,
ദൈവത്തിന് ഹൃദയമുണ്ടല്ലോ എന്ന ചിന്ത തന്നെ എത്ര പച്ചപ്പുള്ളതാണ്. ഹൃദയമില്ലായ്മ നമ്മുടെ
വാക്കിനെയും ചിന്തയെയും കര്‍മ്മത്തെയും മൃതമാക്കുന്നു. ‘ഹൃദയമില്ലാത്ത പ്രവൃത്തി’യെന്നു
പറയാറുണ്ടല്ലോ. എന്നാല്‍ ഹൃദയത്തിന്‍റെ സാന്നിദ്ധ്യമാകട്ടെ ചെറുതെന്ന് കരുതുന്നവയെ വലുതാക്കുകയും,
മനോഹരമാക്കുകയും, എല്ലാറ്റിനെയും പൂര്‍ണ്ണിമയില്‍ എത്തിക്കുകയും ചെയ്യുന്നു. ‘ഹൃദയപൂര്‍വ്വം’
എന്നും നാം എഴുതുകയും പറയുകയുമൊക്കെ ചെയ്യാറുണ്ട്. ഹൃദയപൂര്‍വ്വം ചെയ്യുന്നത് യാഥാര്‍ത്ഥത്തില്‍
സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രവൃത്തികളായിരിക്കും. ജീവിതയാത്രയില്‍ അപരന്‍റെ
നല്ലൊരു വാക്കോ, ഹൃദയപൂര്‍വ്വമുള്ളൊരു പ്രവൃത്തിയോ മനസ്സിനെ ത്രസിപ്പിക്കുന്നതും ചിലപ്പോള്‍
കരയിപ്പിക്കുന്നതും ഈ ഹൃദയനിയമം കൊണ്ടാണ്.
‘എന്‍റെ നുകം മധുരവും, ഭാരം ലഘുവു’മെന്ന്
ക്രിസ്തു വിശേഷിപ്പിക്കുന്ന നുകത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയായിരിക്കാം
അതിന്‍റെ അര്‍ത്ഥസൂചനകള്‍? നുകം അല്ലെങ്കില്‍ കലപ്പ എന്നു പറയുന്നത് ഇസ്രായേലില്‍ പഴയനിയമ
കാലത്തു പാലിച്ചിരുന്ന കനത്ത സാമൂഹ്യനിയമങ്ങളുടെ പ്രതീകമായിരുന്നു. ശാഠ്യങ്ങള്‍കൊണ്ടും
നിഷ്ഠകള്‍കൊണ്ടും പലപ്പോഴും ആചാര്യന്മാര്‍ അല്ലെങ്കില്‍ മതനേതാക്കള്‍ ജീവിതപരിസരങ്ങളെ
ക്ലേശകരമാക്കിയിരുന്നു. ക്രിസ്തുവാകട്ടെ അമിതഭാരം നല്‍കുന്ന അത്തരം നുകങ്ങളെ മനുഷ്യരില്‍നിന്നും,
സമൂഹത്തില്‍നിന്നും എടുത്തു മാറ്റുകയും, അവ ഇല്ലാതാക്കുന്നു; എന്നിട്ട് മധുരമുള്ള
നുകം അതിനുപകരം നല്കുന്നു. നമ്മുടെ നുകങ്ങളെ ക്രിസ്തു തൂവല്‍ത്തലോടലുകളാക്കി മാറ്റുന്നു,
എന്നു വേണം മനസ്സിലാക്കുവാന്‍. ഞാന്‍ നിങ്ങള്‍ക്കായി ഓരേയൊരു കല്പന തരുന്നു. അത്
സ്നേഹത്തിന്‍റെ കല്പനയാണ്. “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍.” ബാക്കിയുള്ളതൊക്കെ അതില്‍നിന്ന്
ഉതിര്‍കൊള്ളുമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. വൃക്ഷം നന്നായാല്‍ അതിന്‍റെ ഫലവും നന്നായിരിക്കുമല്ലോ.
ഫലത്തില്‍നിന്നല്ലേ വൃക്ഷത്തിന്‍റെ മേന്മ നിശ്ചയിക്കുന്നത്. ഫലം തരാത്ത വൃക്ഷങ്ങള്‍ വെട്ടി
തീയില്‍ എറിയപ്പെടും എന്നതു വചനമാണ്.
ക്രിസ്തു ഉപയോഗിക്കുന്ന ‘നുകം’ എന്ന വാക്കിന്
അനുയോജ്യമായത്, ചേര്‍ന്നത്, കൃത്യമായത്, befitting എന്നെല്ലാം അര്‍ത്ഥമുണ്ട്. മരപ്പണിക്കാരനെന്ന
നിലയില്‍ ക്രിസ്തു നുകം നിര്‍മ്മിച്ചു കാണണം. സാധാരണ മരപ്പണിക്കാരൊക്കെ മുന്‍കൂട്ടി
മരത്തില്‍ നുകങ്ങള്‍ കടഞ്ഞുവയ്ക്കുമ്പോള്‍, ഇതാ, ഒരു തച്ചന്‍, ഓരോരുത്തര്‍ക്കും അനുയോജ്യമായ,
കൃത്യമായ നുകം കടഞ്ഞെടുക്കുന്നു. നുകം ഒരുക്കുന്നതിനു മുന്നേ ക്രിസ്തു ‘ഉരു’വിനെ ആദ്യം
കാണണമെന്ന് ശഠിച്ചിരുന്നു. എന്നിട്ട് അതിനിണങ്ങുന്ന മട്ടിലുള്ള നുകം മാത്രം ഏറ്റവും കരുതലോടെ
പണിതുണ്ടാക്കുന്നു. സാരമിതാണ് – മനുഷ്യന് വഹിക്കാന്‍ കഴിയുന്ന നുകങ്ങള്‍ മാത്രമേ ദൈവം
തന്‍റെ ചുമലില്‍ ചേര്‍ത്ത് വയ്ക്കാറുള്ളൂ. എനിക്ക് അതിജീവിക്കാനാവാത്ത പ്രലോഭനത്തിലൂടെ
അവിടുന്നെന്നെ കൂട്ടിക്കൊണ്ടു പോകാറില്ല. ഞാന്‍ ഇന്നും ജീവിക്കുന്നതും, നശിച്ചു പോകാത്തതും,
എനിക്ക് ഭ്രാന്തു പിടിക്കാത്തതും, ഈ തീര്‍പ്പിലാണ്, ദൈവം എനിക്ക് അനുയോജ്യമായ നുകമാണ്
ഒരുക്കിയിരിക്കുന്നത് – എന്നതാണ് സത്യം. ജീവിതം അതിന്‍റെ ഏകാന്തതകൊണ്ട് നമ്മെ വല്ലാതെ
മടുപ്പിക്കാം. ആവര്‍ത്തനംകൊണ്ട് വിരസമാകുന്ന ജീവിതം എന്നൊരു സൂചനയുമുണ്ട് നുകത്തില്‍.
ഏതൊരു നുകത്തെയും മധുരമാക്കുന്നത് നാം അതില്‍ സന്നിവേശിപ്പിക്കുന്ന സ്നേഹത്തിന്‍റെ അളവുകൊണ്ടാണ്.
അങ്ങനെ ഭൂമിയെ സ്നേഹപ്രവൃത്തികള്‍ കൊണ്ട് അഭ്യസിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ
രീതി. ജീവിതത്തിന്‍റെ ഒരേ ഉഴവുചാലിലൂടെ നിത്യവും സഞ്ചരിക്കേണ്ടി വരുന്നവരാണ് പലപ്പോഴും
നാം. അമ്മമാരുടെ കാര്യം ഓര്‍ത്തു നോക്കിയാല്‍ മതി. ഏതൊരു കൂലിപ്പണിക്കാരനെക്കാളും കഠിനമായ
ശ്രമങ്ങളിലൂടെയാണ് ഒരമ്മ അനുദിനം കടന്നുപോകുന്നത്. എന്നിട്ടും പരാതിയൊന്നുമില്ലാതെ എന്നും
കുടുംബത്തിനും മക്കള്‍ക്കുംവേണ്ടി അമ്മ. ഉത്തരവാദിത്തങ്ങള്‍ തുടരുന്നു. എന്തുകൊണ്ടാണ്,
അമ്മയുടെ ജീവല്‍പ്രസാദവും പ്രകാശവും ഒരിക്കലും മങ്ങാത്തത്? ആ സമര്‍പ്പണത്തിനു പിന്നില്‍
സ്നേഹമുള്ളതുകൊണ്ടാണ്.
പോളിയോ പിടിപെട്ട അയല്‍വാസിയായ കൊച്ചുസ്നേഹിതനെ എന്നും
മുതുകില്‍ ചുമന്നുകൊണ്ട് സ്ക്കൂളില്‍ പോയിരുന്ന പയ്യന്‍റെ കഥ കേട്ടിട്ടുണ്ട്. ഒന്നാം
ക്ലാസ്സില്‍ തുടങ്ങിയതായിരുന്നു ആ ചുമട്. വര്‍ഷങ്ങള്‍ കടന്നുപോയി പത്താം ക്ലാസ്സായിട്ടു
അവന്‍ കൂട്ടുകാരനെ ചുമലിലേറ്റി സ്ക്കൂളില്‍ പോകുമായിരുന്നു. നാട്ടുകാര്‍ ചോദിക്കും,.
എന്താ ജോണീ, ഇവന്‍ വലുതായല്ലോ, നിനക്ക് അവന്‍ ഭാരമല്ലേ? ജോണിയുടെ മറുപടി, അവന്‍
എനിക്ക് ഭാരമല്ല. കാരണം അവന്‍ എന്‍റെ സഹോദരനാണ്. He’s not heavy for me, because
he is my brother!
ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന സൂക്തമാണിത്. ഒരുവനെ സഹോദരനായി
കാണാന്‍ സാധിച്ചാല്‍, അവന്‍, അവള്‍ എനിക്ക് ഭാരമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരും.
എന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്‍റെ ജീവിത നുകമാണെന്ന ദര്‍ശനവും പ്രകാശവും കാര്യങ്ങള്‍
കുറെക്കൂടി എളുപ്പത്തിലാക്കാന്‍ സഹായിക്കും. ചില ഭാരങ്ങള്‍ എന്‍റെ ജീവിത നിയോഗത്തിന്‍റെ
ഭാഗമാണ്. അത് ഞാന്‍ വഹിക്കണം എന്ന മനസ്സ് വളര്‍ത്തിയെടുക്കണം. ചിലതെല്ലാം ജീവിതത്തില്‍
ദൈവം എനിക്കായി തരുന്നവയാണ്. അവയും ഞാന്‍ ചുമക്കണം, എന്ന തുറവ് ജീവിതത്തില്‍ അനിവാര്യമാണ്.
ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിന്‍റെ കാല്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന പതിവ്
വടക്കെ ഇന്ത്യയിലെ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലുണ്ട്. പതിവുപോലെ ഭാര്‍ത്താവ് ഒരു ദിവസം
ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഭാര്യ അയാളുടെ പാദങ്ങള്‍ കഴുകാന്‍ തുടങ്ങി. അന്ന് ആദ്യമായിട്ടാണ്
ആ മനുഷ്യന്‍ അവളുടെ ആചാരമര്യാദ ശ്രദ്ധിച്ചത്. ഇതാ, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. താനും
തന്‍റെ ഭാര്യയും വൃദ്ധരായിരിക്കുന്നു. ഈ പ്രായത്തിലും വെറും ആചാരത്തിനുവേണ്ടി അവള്‍ തന്‍റെ
കാലുകഴുകുന്നല്ലോ! അയാളുടെ മനം നൊന്തു. കുറ്റബോധം അയാളെ അലട്ടി. യൗവ്വനത്തോടും പ്രസാദത്തോടുംകൂടെ
തന്‍റെ ജീവിതത്തിലേയ്ക്കു കടന്നു വന്നവള്‍ അടിമയായിരിക്കാന്‍ പാടില്ല. അവള്‍ എന്‍റെ പ്രഭ്വിയാണ്,
ദാസിയല്ല. വേണമെന്നുവച്ചാല്‍ വൈകിയാണെങ്കിലും മോശമായ കാര്യങ്ങള്‍, വേണ്ടെന്നും വയ്ക്കാവുന്നതാണ്.
ഇനിയൊരിക്കലും ഭാര്യ തന്‍റെ കാലുകഴുകരുതെന്ന് അയാള്‍ അന്നു തീരുമാനിച്ചു. സമൂഹജീവിതത്തിലെ
തിന്മയുടെ നുകം ലഘൂകരിക്കുവാനും, വേണമെങ്കില്‍ എടുത്തുമാറ്റുവാനും നമുക്കു സാധിക്കും.
നുകത്തില്‍ രണ്ട് ഉരുക്കളെയാണ് പൂട്ടുന്നത്. അത് ഒറ്റയ്ക്കെടുക്കേണ്ടതല്ല. പങ്കുവയ്ക്കേണ്ടതാണ്.
ഇക്കാലഘട്ടത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതമെല്ലാം നുകം ഒറ്റയ്ക്കു ചുമക്കേണ്ടി
വരുന്ന അവസ്ഥയാണ്. ചരിത്രത്തില്‍വച്ച് ഏറ്റവും കഠിനമായ നുകവുമായി ഇടറി നീങ്ങുന്ന ചെറുപ്പക്കാരന്‍റെ
ചിത്രം നോക്കുക. ഏറ്റവും ഭാരമേറിയ കുരിശുമായി ആയാള്‍ ഓറ്റയ്ക്കാണ് ഇടറി നീങ്ങുന്നത്.
പാതയോരത്തുനിന്ന് എല്ലാവരും അനുതാപത്തോടും കരുണയോടുംകൂടെ അത് കണ്ടുനില്ക്കുന്നു. ഒരാള്‍
മാത്രം മുന്നോട്ടു വന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. അത് സൈറീന്‍കാരന്‍ ശിമയോനായിരുന്നു.
അപ്പോള്‍ കുരിശ് രണ്ടു ഉരുക്കളുടെ മദ്ധ്യേയായി. അങ്ങനെ അത് വഹിക്കാന്‍ എളുപ്പമായി. ശിമയോന്‍
പങ്കുവച്ചപ്പോഴാണ് അത് എളുപ്പമായത്. ജീവിതക്കുരിശ് ലഘുവായത് കൂടെ മറ്റൊരാള്‍ അനുധാവനംചെയ്തപ്പോഴാണ്.
സഹായിക്കാന്‍ ആരുമില്ലാത്തതു കൊണ്ടുമാത്രം കഠിനമാകുന്ന നുകങ്ങളും പേറി എത്രയോ പേരാണ്
ജീവിതത്തില്‍ വലയുന്നത്, ദുഃഖിക്കുന്നത്.
ഭിത്തിയിലെ തിരുഹൃദയം സ്നേഹപൂര്‍വ്വം
ശാസിക്കുന്നു. അഗ്നിജ്വാലകളിലെ മുറിവേറ്റതും നിണമാര്‍ന്നതുമായ എന്‍റെ ഹൃദയത്തെയും എന്നെയും
കാണാന്‍ തുടങ്ങിയിട്ട് നാളെത്രയായി. എന്നിട്ടും... നീ ഒന്നും പഠിച്ചില്ലേ. കുത്തി മുറിവേല്പിച്ച
അന്ധതയെ സൗഖ്യപ്പെടുത്തുന്ന കാരുണ്യത്തിലേയ്ക്ക്, ദേവക്കരുണയിലേയ്ക്ക് ഇനിയും എത്രദൂരംകൂടി
നിനക്ക് നടക്കാനുണ്ട്?