ജരൂസലേമിലെ മേല്‍മുറിയില്‍ കൂടിയിരുന്ന അപ്പസ്തോലന്മാരുടെമേല്‍
പരിശുദ്ധാത്മാവ് ഇറങ്ങിവന്ന സംഭവമാണ് പെന്തക്കൂസ്താ മഹോത്സവം. അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന
‘പെന്തക്കൂസ്താ’ എന്ന ഹെബ്രായ തിരുനാളിലാണ് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം അപ്പസ്തോലന്മാര്‍ക്ക്
അനുഭവവേദ്യമായത്- എന്നതും ആശ്ചര്യംപകരുന്ന വസ്തുതയാണ്. ആ ദിനത്തില്‍ ‘ശക്തമായ കാറ്റിന്‍റെയും
തീനാവിന്‍റെയും പ്രവാഹം ക്രിസ്തു ശിഷ്യന്മാര്‍ക്ക് അനുഭവപ്പെട്ടു’ എന്നാണ് അപ്പസ്തോല
നടപടി പുസ്തകം വിരിക്കുന്നത് (നടപടി 2, 3). അന്നുവരെയ്ക്കും, ഭയവിഹ്വലരായിരുന്ന
അപ്പസ്തോലന്മാരുടെ ഭീതി മാറി. അവര്‍ക്ക് ധൈര്യമുണ്ടാവുകയും, അവരുടെ നാവിന്‍റെ കുരുക്കുകള്‍
അഴിക്കപ്പെടുകയും, വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാനും പുറത്തിറങ്ങി പ്രവര്‍ത്തിക്കുവാനും
തുടങ്ങി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അനായാസം ഇതര ഭാഷക്കാര്‍ക്കുപോലും മനസ്സിലാകുവാന്‍ തുടങ്ങി.
സകലത്തിനെയും നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ
നമുക്ക് എവിടെനിന്നാണ് ലഭിക്കുന്നത്? സഭയുടെ പിറവിയും പ്രത്യക്ഷീകരണവും പ്രകടമാക്കുന്ന
പെന്തക്കൂസ്താ മഹോത്സവത്തിന് രണ്ടു പ്രത്യേകതകളുണ്ട് – ഒന്ന് അത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു,
രണ്ടാമതായി അത് എല്ലാം ഇളക്കിമറിക്കുന്നു, മഥിക്കുന്നു.
പെന്തക്കൂസതായുടെ ആദ്യ
ഘടകം ആശ്ചര്യങ്ങളുടേതാണ്. ക്രിസ്തുവിന്‍റെ മരണശേഷം യഹൂദരെ ഭയന്നു ജീവിച്ച വളരെ നിസ്സാരരായിരുന്ന
ശിഷ്യന്മാരില്‍നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗുരുവിന്‍റെ ഒരു പരാജിത സംഘമായിരുന്നു
അവരെന്ന് ഒരുവിധത്തില്‍ പറയാം. എന്നാല്‍ ആശ്ചര്യാവഹമായതാണ് ജരൂസലേമില്‍ സംഭവിച്ചത്. “ആരവം
ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും, തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍
സംസാരിക്കുന്നതു കേട്ട് അവര്‍ അത്ഭുതപ്പെടുകയും ചെയ്തു” (അപ്പസ്തോല നടപടി 2, 6-7, 11).
“ക്രേത്യരും അറബികളുമായവര്‍, താന്താങ്ങളുടെ ഭാഷകളിലാണ് മനസ്സിലാക്കിയത്,” ദൈവത്തിന്‍റെ
അത്ഭുതപ്രവൃത്തികള്‍ ആയിരുന്നെന്ന് അപ്പസ്തോലന്മാര്‍ വിവിരിക്കുന്നു.
അങ്ങനെ
പെന്തക്കൂസ്തായില്‍ വിരിഞ്ഞ സഭ ദൈവത്തില്‍നിന്നു ലഭിച്ച പ്രത്യേക ശക്തിയാലും, അവര്‍ പ്രഘോഷിച്ച
നവമായ സ്നേഹസന്ദേശത്തിന്‍റെ സാര്‍വ്വലൗകിക സ്വഭാവത്താലും, ഭീതിയും അത്ഭുതവുമാണ് ആദ്യം
ജനങ്ങളില്‍ അത് വളര്‍ത്തിയത്. എന്നാല്‍ പരിശുദ്ധാത്മാവ് ഉന്നതങ്ങളില്‍നിന്നും വര്‍ഷിച്ച
സ്വാതന്ത്ര്യത്തിന്‍റെ സഹായത്താല്‍ ശ്ലീഹന്മാര്‍ ധൈര്യത്തോടും തുറവോടുകൂടെ പിന്നെയും
പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി, ക്രിസ്തുവിന്‍റെ സുവിശേഷം അവര്‍ സകലരോടും പ്രഘോഷിക്കുവാന്‍
തുടങ്ങി.
ഉത്ഥാനംചെയ്ത ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും, സകലരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും,
ദൈവം മനുഷ്യരുടെമേല്‍ തന്‍റെ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. നമ്മെ സൗഖ്യപ്പെടുത്തുവാനും
നമ്മോട് ക്ഷമിക്കുവാനും പെന്തക്കൂസ്താനാളില്‍ ആദിമസഭയില്‍ അവിടുത്തെ കാരുണ്യം സമൃദ്ധമായി
വര്‍ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചു.
തങ്ങളുടെ ഗുരുവിന്‍റെ
മരണശേഷം ഭയവിഹ്വലരായി മുറിയില്‍ അടച്ചുപൂട്ടിയിരുന്ന ക്രിസ്തു-ശിഷ്യന്മാര്‍, ഇനിയും കുഴപ്പമൊന്നും
ഉണ്ടാക്കാതിരിക്കാന്‍ അവിടെത്തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍, എന്ന് ആഗ്രഹിച്ച
ചിലരെങ്കിലും ജരൂസലേമില്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ “പിതാവ് എന്നെ അയച്ചതുപോലെ
ഞാനും നിങ്ങളെ അയക്കുന്നു,” എന്നു പറഞ്ഞ് (യോഹ. 20, 21) ഉത്ഥിതനായ ക്രിസ്തു അവരെ ലോകത്തിന്‍റെ
നാനാഭാഗത്തേയ്ക്കും പറഞ്ഞയച്ചു, ഭൂമിയുടെ നാല് അതിര്‍ത്തിക്കളിലേയ്ക്കും അവരെ പരിശുദ്ധാത്മ
നിറവില്‍ നയിച്ചു.
പെന്തക്കോസ്തയെ തുടര്‍ന്നുള്ള സഭ നിര്‍ഗുണസമ്പന്നമായ ഒരാള്‍കൂട്ടമോ,
ആലങ്കാരിക കൂട്ടായ്മോ, പ്രസ്ഥാനമോ ആയിരുന്നില്ല. മറിച്ച്, കേള്‍ക്കുന്നവരുടെ മനസ്സാക്ഷിയെ
മഥിക്കുന്ന വിധത്തില്‍, നിര്‍ഭയം പുറത്തുവന്ന് ജനങ്ങളെ കാണുകയും, ക്രിസ്തു തങ്ങളെ ഭരമേല്പിച്ച
സുവിശേഷസന്ദേശം അവരെ അറിയിക്കുകയുമാണ് അപ്പസ്തോലന്മാര്‍ ചെയ്തത്. ലോകത്തെ തങ്ങളുടെ കരങ്ങളില്‍
അടക്കി ഭരിക്കാനല്ല, മറിച്ച് വത്തിക്കാന്‍ ചത്വരത്തിലെ വിസ്തൃതവും മനോഹരവുമായ ബര്‍ണീനിയുടെ
സ്തംഭാവലിപോലെ, ക്രിസ്തു-സ്നേഹത്തിന്‍റെ തുറന്ന കരങ്ങളുമായി സകല ജനതകളെയും ആശ്ലേഷിക്കുവാനുള്ള
അന്യൂനവും സവിശേഷവുമായ ദൗത്യവുമായിട്ടാണ് അപ്പസ്തോലന്മാര്‍ ഇറങ്ങി പുറപ്പെട്ടത്.