2014-05-14 19:56:04

അല്‍ദേവ് അതുല്യപ്രതിഭയെന്ന്
ബിഷപ്പ് കളത്തിപ്പറമ്പില്‍


14 മെയ് 2014, വത്തിക്കാന്‍
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ കോളെജിലെ ഇന്തോ-പാക്ക് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും അല്‍ദേവിന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് മെയ് 11-ാം തിയതി ഞായറാഴ്ച ഒരുക്കിയ ‘മീറ്റ് അമല്‍ദേവ്’ Meet Amaldev പരിപാടിയിലാണ് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുമോദിച്ചത്.

ആരാധനക്രമസംഗീതത്തിന്‍റെയും സാമൂഹ്യസംഗീതത്തിന്‍റെയും വേറിട്ടു നില്ക്കുന്ന തലങ്ങളില്‍ അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ അമൂല്യവും അപൂര്‍വ്വവുമാണ്. കാരണം, ഇന്ത്യയുടെ ചുറ്റുപാടില്‍ സംഗീതജ്ഞനെന്നു പറഞ്ഞാല്‍ സിനിമാ സംഗീത സംവിധായകന്‍ എന്നാണ് വിവക്ഷ. അങ്ങനെയുള്ള ഒരാള്‍ ചെറിയ സിനിമകളില്‍ തുടങ്ങി, ഏതാനും വര്‍ഷങ്ങളോടെ സിനിമയില്‍ത്തന്നെ എല്ലാം അവസാനിക്കുകയാണ് പതിവ്.

എന്നാല്‍ പത്തു വയസ്സുള്ളപ്പോള്‍ ദേവാലയത്തില്‍ പാടിയും പാട്ടുണ്ടാക്കിയും
തന്‍റെ സംഗീതസപര്യയ്ക്ക് തുടക്കമിട്ട പ്രതിഭയാണ് അമല്‍ദേവ്. യുവാവായിരുന്നപ്പോള്‍ തന്ന‍െ പാശ്ചാത്യ-പൗരസ്ത്യ സംഗീതശൈലികള്‍ പ്രാഗത്ഭ്യത്തോടെ കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

1964-ല്‍ മുമ്പൈയില്‍ സംഗമിച്ച അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഉപയോഗിച്ച മലയാളത്തിലുള്ള ദിവ്യകാരുണ്യഗീതം അമല്‍ദേവിന്‍റേതായിരുന്നു. അറുപതുകളുടെ അവസാനത്തില്‍ സങ്കീര്‍ത്തനങ്ങള്‍ മലയാളത്തനിമയില്‍ ഈണംപകര്‍ന്ന് ആദ്യമായി അവതരിപ്പിച്ചതും അമല്‍ദേവായിരുന്നു. സിനിമാ സംഗീതത്തിലേയ്ക്ക് പ്രവേശിക്കുംമുന്‍പേ ഹിന്ദിയില്‍ രചിക്കപ്പെട്ട മനോഹരമായ 12 കവിതകള്‍ അമല്‍ദേവ് ഈണംപകര്‍ന്ന് ‘ആത്മാ കി ആവാസ്’ എന്ന പേരില്‍ LP Record-ായി യേശുദാസിന്‍റെ മനോഹരമായ ശബ്ദത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ശ്ലോകങ്ങള്‍ സംഗീതാവിഷ്ക്കാരംചെയ്ത് ഗന്ധര്‍വ്വനാദത്തില്‍ തരംഗിണിയിലൂടെ ജെറി പ്രകാശനംചെയ്തിട്ടുണ്ട്.

ഹിന്ദിസിനിമയുടെ ബൃഹത്തായ സംഗീതലോകത്ത് നൗഷാദ് അലി ഖാന്‍റെ കൂടെ ഓര്‍ക്കസ്ട്രേഷന്‍ ചെയ്തും ഈണങ്ങളുണ്ടാക്കിയും പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ അമല്‍ദേവിന്‍റെ സംഗീതപ്രതിഭയുടെ കരുത്താണ് തെളിയിക്കുന്നത്.

എന്‍പതുകളില്‍ അമേരിക്കയിലെ സംഗീതപഠനത്തിനുശേഷം അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നത് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’മായിട്ടാണ്. പിന്നെ ഒരു പതിറ്റാണ്ടിലേറെ അമല്‍ദേവ് മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ചെറുതും വലുതുമായ 70-ലേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചപ്പോള്‍, മഞ്ഞണിക്കൊമ്പില്‍, മിഴിയോരം, ആയിരംകണ്ണുമായ്... തുടങ്ങി മലയാളി മനസ്സില്‍ രാഗതാളലയ വിന്യാസത്തിന്‍റെ അപൂര്‍വ്വ അലയടികള്‍ സൃഷ്ടിച്ചുകൊണ്ടാണ് അമല്‍ദേവ് തെന്നിന്തയുടെ സിനിമാ ലോകത്തുനിന്നും പിന്‍വാങ്ങിയത്. സിനിമാ ഗാനങ്ങള്‍ക്കു പുറമേ, യേശുദാസിന്‍റെയും ചിത്രയുടെയും ശബ്ദത്തില്‍ പുറത്തുവന്നിട്ടുള്ള ആര്‍ദ്രഗീതങ്ങളും, ഗാനോത്സവും മലായാളികള്‍ മറക്കാത്ത അമല്‍ദേവിന്‍റെ അപൂര്‍വ്വസൃഷ്ടികളാണ്.

ഭക്തിഗാന മേഖലയില്‍ അമല്‍ദേവിന്‍റെ സംഭാവനകള്‍ അതുല്യമാണെന്നു പറയാം.
ആരാധനക്രമ മുഹൂര്‍ത്തങ്ങളും അവയുടെ ഉള്ളും ഉള്‍പ്പൊരുളും മനസ്സിലാക്കി,
ഇത്ര കൃത്യമായി ഗാനങ്ങള്‍ കൈകാര്യംചെയ്യുന്ന മറ്റൊരു സംഗീതജ്ഞന്‍ ഉണ്ടോ,
എന്നു ചോദിക്കുന്നതില്‍ അതിശയോക്തിയില്ല. കാല്‍വരിക്കുന്നിന്‍ നിഴലില്‍, നിര്‍മ്മലമായൊരു ഹൃദയമെന്നില്‍, എത്രയും ദയയുള്ള മാതാവേ, വരുവിന്‍ മഹേശ്വരനായ് പോലുള്ള നിരവധി ഗാനങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.

സഭയുടെ ആരാധാനക്രമ സംഗീതം ഗ്രിഗോരിയന്‍ സുറിയാനി പാരമ്പര്യങ്ങളില്‍ നിറഞ്ഞു നിന്നതായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് നവീകരണ സ്വാതന്ത്ര്യം നല്കിയത്. എന്നാല്‍ അതു ദുരുപയോഗപ്പെടുത്തിയതുപോലെയാണ് ഇന്നത്തെ ആരാധനക്രമസംഗീതത്തിന്‍റെ അവസ്ഥ, പ്രത്യേകിച്ച് കേരളത്തില്‍. നമ്മുടെ ദേവാലയങ്ങളില്‍ നവീകരണത്തിന്‍റെ പേരില്‍ കടന്നുകൂടിയിരിക്കുന്ന ക്രമക്കേടുകള്‍ അമല്‍ദേവ് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒപ്പം അര്‍ത്ഥസമ്പന്നവും കൃത്യതയുള്ളതുമായ ഗാനങ്ങള്‍ മലയാളത്തിനു നല്കിക്കൊണ്ടും ജനങ്ങള്‍ക്ക് ഒരുമിച്ചു പാടി പ്രാര്‍ത്ഥിക്കാവുന്ന ലളിതസുന്ദരമായ ഗാനങ്ങള്‍ മാതൃകാപരമായി സൃഷ്ടിക്കുകയും ചെയ്തിട്ടുളളത് അഭിനന്ദനാര്‍ഹമാണ്.

വചനാധിഷ്ഠിതവും, ആരാധക്രമ മുഹൂര്‍ത്തങ്ങള്‍ക്ക് ഇണങ്ങിയതും, സഭാ പാരമ്പര്യങ്ങള്‍ക്കൊത്തതുമായ നല്ലഗീതങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ അമല്‍ദേവിന് സാധിച്ചത് സഭയ്ക്കും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. ആരാധനക്രമ ഗീതങ്ങള്‍ സാധാരണ സിനിമാ ഗാനങ്ങളില്‍നിന്നും വ്യത്യസ്തവും ശ്രേഷ്ഠവുമായിരിക്കണമെന്നും, അത് ജനങ്ങള്‍ക്ക് കൂട്ടമായി അനായസേന ആലപിക്കുവാന്‍ സാധിക്കുന്നതുമായിരിക്കണം എന്ന അമല്‍ദേവിന്‍റെ നിഷ്ക്കര്‍ഷ പ്രാവര്‍ത്തികമാക്കേണ്ടതാണ്. വൈകിയെങ്കിലും കേരളസഭ, ഇക്കാര്യം അംഗീകരിക്കുകയും മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുമോദന പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.