കാരുണ്യത്തിന്‍റെ ശുശ്രൂഷകരാകണമെന്ന് നവ വൈദികരോട് പാപ്പാ ഫ്രാൻസിസ്
12 മെയ് 2014, വത്തിക്കാൻ കരുണയുള്ള ശുശ്രൂഷകരായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ നവ
വൈദികരെ ആഹ്വാനം ചെയ്യുന്നു. കത്തോലിക്കാ സഭ ലോക ദൈവവിളി പ്രാർത്ഥനാ ദിനമായി ആചരിച്ച
മെയ് 11ന് വത്തിക്കാനിലെ വിശുദ്ധപത്രോസിന്‍റെ ബസിലിക്കയിൽ നടന്ന തിരുപ്പട്ട ദാന തിരുക്കർമ്മത്തിൽ
വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. മാർപാപ്പായിൽ നിന്നു വൈദികപട്ടം സ്വീകരിച്ച 13
നവ വൈദികരിൽ രണ്ടു പേർ സന്ന്യസ്ത സഭാംഗങ്ങളും പതിനൊന്നുപേർ റോമാ രൂപതാ വൈദികരുമാണ്.
വൈദികരുടെ മുഖ്യശുശ്രൂഷയായ കൂദാശകളുടെ പരികർമ്മം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന
സന്ദേശം. ജ്ഞാനസ്നാന കൂദാശയിലൂടെ, ദൈവജനത്തിന്‍റെ കൂട്ടായ്മയിൽ പുതിയ അംഗങ്ങളെ സ്വീകരിക്കാനും,
അനുരജ്ഞന കൂദാശയിലൂടെ ക്രിസ്തുവിന്‍റേയും സഭയുടേയും പേരിൽ അവരുടെ പാപങ്ങൾ മോചിക്കാനും
ഉത്തരവാദിത്വപ്പെട്ടിരിക്കുന്ന വൈദികർ കാരുണ്യത്തിന്‍റെ ശുശ്രൂഷകരായിരിക്കണമെന്നും, കരുണയുള്ളവരായിരിക്കുന്നതിൽ
മടുപ്പ് തോന്നരുതെന്നും മാർപാപ്പ അവരെ ഉത്ബോധിപ്പിച്ചു.