2014-04-30 20:27:50

ഹിപ്പോയിലെ മഹാദേവാലയ ജൂബിലിക്ക്
പാപ്പായുടെ പ്രതിനിധികള്‍


30 ഏപ്രില്‍ 2014, വത്തിക്കാന്‍
സഭാപിതാവായ വിശുദ്ധ അഗസ്റ്റിന്‍റെ നാമത്തിലുള്ള ഹിപ്പോയിലെ
മഹാദേവാലയ സ്മരണയ്ക്ക് 100 വയസ്സ് തികയുന്നു. പാപ്പാ ഫ്രാന്‍സിസ്
പ്രതിനിധി സംഘത്തെ അയച്ചു.

വടക്കെ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയായില്‍ വിശുദ്ധ അഗസ്റ്റിന്‍, അന്നത്തെ റോമന്‍ പ്രവിശ്യയായ, ഹിപ്പോയുടെ മെത്രാനായിരുന്നത് ക്രിസ്തുവര്‍ഷം 354-മുതല്‍ 430-വരെയാണ്.

സഭാപിതാവും ദൈവശാസ്ത്ര പണ്ഡിതനുമായ വിശുദ്ധ അഗസ്റ്റിന്‍റെ നാമത്തില്‍ നിലനിന്നിരുന്ന ഹിപ്പോയിലെ പുരാതന ദേവാലയമാണ് 1914-ല്‍ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടത്.

മെയ് 2-ന് ‘അന്നാബാ’ എന്നുകൂടി ഇന്ന് അറിയപ്പെടുന്ന വടക്കെ ആഫ്രിക്കയിലെ ഹിപ്പോയിലെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍റെ നേതൃത്വത്തിലുള്ള സംഘം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധികളായി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

റോമിലെ വിശുദ്ധ ലൂയിസിന്‍റെ ഫ്രഞ്ച് ഇടവകയുടെ റെക്ടര്‍ മോണ്‍സീഞ്ഞോര്‍ ഫ്രാന്‍സ് ബോസ്വേ എന്നിവരാണ് റോമില്‍നിന്നുമുള്ള പ്രതിനിധിസംഘത്തിലെ അംഗങ്ങള്‍.
ആള്‍ജര്‍ അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍സീഞ്ഞോര്‍ ക്രിസ്ത്യന്‍ മവേയിസ്,
ഹിപ്പോ രൂപതയിലെ ഫാദര്‍ മിഖേല്‍ ഗിലാഡ് എന്നിവര്‍ അല്‍ജീരയയില്‍നിന്നും പാപ്പായുടെ പ്രതിനിധികളായി മൈനര്‍ ബസിലിക്കയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍. ആരാധനക്രമ പരിപാടികളില്‍ മാത്രമല്ല, മൈനര്‍ ബസിലിക്കയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട അള്‍ജീരിയായിലെ സാമൂഹ്യ സാംസ്ക്കാരിക ആഘോഷങ്ങളിലും പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

4-ാം നൂറ്റാണ്ടില്‍ വിശ്വാസ ജീവിതത്തിനും, കത്തോലിക്ക ദൈവശാസ്ത്രത്തിനും നവമായ ദര്‍ശനംനല്കിയ മഹാപണ്ഡിതാണ് വിശുദ്ധ അഗസ്റ്റിന്‍. നിരവധിയായ ദൈവശാസ്ത്ര പ്രബന്ധങ്ങള്‍ കൂടാതെ, ‘ദൈവത്തിന്‍റെ നഗരം’ (City of God), ‘ഏറ്റുപറച്ചിലുകള്‍’ (Confessions) എന്നിവ വിശുദ്ധന്‍റെ വിലപ്പെട്ടതും കാലാതീതവുമായ രചനകളാണ്. അദ്ദേഹത്തിന്‍റെ മാനസാന്തര ജീവിതം ഇന്നും ആയരിങ്ങള്‍ക്ക് പ്രചോദനമാണ്.








All the contents on this site are copyrighted ©.