11 ഏപ്രിൽ 2014, വത്തിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പിശാചുണ്ടെന്നും, അവന്‍റെ
പ്രലോഭനങ്ങളെ നേരിടാൻ നാം പഠിക്കണമെന്നും ഫ്രാൻസിസ് പാപ്പായുടെ വചന സമീക്ഷ. വെള്ളിയാഴ്ച
രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നൽകുകയായിരുന്നു
പാപ്പ. നമ്മുടെ ജീവിത വിശുദ്ധിയോ, ക്രിസ്തീയ സാക്ഷ്യമോ ഇഷ്ടപ്പെടാത്ത പിശാച് നാം ക്രിസ്തു
ശിഷ്യരായിരിക്കുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതിനാൽ നമ്മെ പ്രലോഭിപ്പിച്ച്, ക്രിസ്തു
മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ അവൻ ശ്രമിക്കുമെന്ന് മാർപാപ്പ വിശ്വാസികൾക്ക്
മുന്നറിയിപ്പു നൽകി. ക്രിസ്തീയ ജീവിതം തിന്മയുടെ ശക്തികൾക്കെതിരായുള്ള നിരന്തര പോരാട്ടമാണെന്നും
പാപ്പ പറഞ്ഞു. പ്രലോഭനങ്ങൾക്ക് മൂന്ന് ഭാവങ്ങളുടെന്നും പാപ്പ ചൂണ്ടിക്കാട്ടി, അവ സാവധാനം
വളരും, ക്രമേണ എല്ലായിടത്തേക്കും വ്യാപിക്കും, സ്വയം നീതീകരിക്കാൻ ശ്രമിക്കും. ആത്മീയ
ജീവിതത്തിൽ പ്രലോഭനങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്, എല്ലാവർക്കുമുണ്ട് പ്രലോഭനങ്ങൾ. പ്രലോഭനകനെ
നേരിടേണ്ടതെങ്ങനെയാണെന്ന് സുവിശേഷത്തിൽ നിന്ന് പഠിക്കണമെന്നും പാപ്പ സഭാംഗങ്ങളെ ആഹ്വാനം
ചെയ്തു.