01 ഏപ്രിൽ 2014, വത്തിക്കാൻ സിറിയൻ പ്രശ്നവും സിറിയയിലെ ജനത്തിന്‍റെ ദുരിതവും ലോകം
വിസ്മരിക്കുകയാണെന്ന് സിറിയിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ച്ബിഷപ്പ് മാരിയോ സെനാരി. സിറിയയിലെ
സ്ഥിഗതികളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ചശേഷം വത്തിക്കാൻ റേഡിയോയ്ക്ക്
അനുവദിച്ച അഭിമുഖത്തിലാണ് സിറിയൻ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽ നിന്ന് മറയുകയാണെന്ന്
ആർച്ച്ബിഷപ്പ് മാരിയോ സെനാരി അപലപിച്ചത്. എന്നാൽ ഫ്രാൻസിസ് പാപ്പ സിറിയൻ പ്രതിസന്ധി അതീവ
ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും തിങ്കളാഴ്ച രാവിലെ തനിക്ക് അനുവദിച്ച ഏകദേശം അരമണിക്കൂർ
നീണ്ട പ്രത്യേക കൂടിക്കാഴ്ച്ചയിൽ സിറിയിലെ സ്ഥിതിഗതികളെക്കുറിച്ച് മാർപാപ്പ ശ്രദ്ധാപൂർവ്വം
ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിറിയൻ ജനതയോട് പാപ്പായുടെ സ്നേഹവും കരുതലും
അറിയിക്കാൻ ഫ്രാൻസിസ് പാപ്പ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ആർച്ചുബിഷപ്പ് സെനാരി
പറഞ്ഞു. ക്രൈസ്തവർ മാത്രമല്ല, സിറിയൻ ജനത മുഴുവനും ഫ്രാൻസിസ് പാപ്പായെ ഏറെ ആദരിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് അവർ പാപ്പായെ വീക്ഷിക്കുന്നതെന്നും
ആർച്ച്ബിഷപ്പ് മാരിയോ സെനാരി നിരീക്ഷിച്ചു.