31 മാർച്ച് 2014, വത്തിക്കാൻ അനുദിന ജീവിതത്തിന് പ്രകാശവും പ്രചോദനവുമാണ് സുവിശേഷമെന്ന്
മാർപാപ്പ. ബൊളിവിയൻ മെത്രാൻ സമിതിയുടെ പൊതു സമ്മേളനത്തിന്, വത്തിക്കാൻ സ്റ്റേറ്റ്
സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖാന്തരം അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ബൊളീവിയയിലെ കൊച്ചാമ്പാവയിൽ നടക്കുന്ന ദേശീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ 97ാമത് സമ്പൂർണ്ണ
സമ്മേളനം ഏപ്രിൽ ഒന്നിന് സമാപിക്കും. സമ്മേളനത്തിന് പ്രാർത്ഥനാശംസകൾ നേർന്ന പാപ്പ, സുവിശേഷത്തിന്‍റെ
ആനന്ദത്തിന് സാക്ഷികളായിരിക്കാൻ ബൊളീവിയൻ കത്തോലിക്കർക്കും അജപാലകർക്കും പ്രോത്സാഹനം
പകർന്നു. ക്രിസ്തുവിന്‍റെ സുവിശേഷം അനുദിന ജീവിതത്തിൽ പ്രകാശവും പ്രചോദനവുമായിരിക്കണം.
സുവിശേഷാത്മക ജീവിതത്തിലൂടെ, വിശ്വാസത്തിലും ഉപവിയിലും അടിയുറച്ചു നിന്നുകൊണ്ട് ജീവിതത്തിലെ
വിധിവൈപരീത്യങ്ങളെ നേരിടാനും, കൂടുതൽ സാഹോദര്യവും നീതിയുമുള്ള സമൂഹനിർമ്മിതിയിൽ പങ്കാളികളാകാനും
അവർക്കു സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.