11 മാർച്ച് 2014, മാലൌല സിറിയയിൽ ബന്ദികളായിരുന്ന 13 ഗ്രീക്ക് ഓർത്തഡോക്സ് കന്യാസ്ത്രീകൾ
മോചിതരായി. അസാദ് വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമതർ നാല് മാസം മുൻപ് തട്ടിക്കൊണ്ടുപോയ
കന്യാസ്ത്രികളെ ഈ ഞായറാഴ്ചയാണ് മോചിപ്പിച്ചത്. കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിനു പകരമായി
സിറിയന്‍ സര്‍ക്കാര്‍ ജയിലുകളിലുള്ള 150 വനിതാ തടവുകാരെ വിട്ടയ്ക്കാന്‍ അസാദ് ഭരണകൂടം
സമ്മതിച്ചിട്ടുണ്ട്. അൽക്വെയിദയുടെ സിറിയൻ വിഭാഗം നുസ്റ ഫ്രണ്ടിലെ പ്രക്ഷോഭകരാണ്
2013 ഡിസംബർ മാസത്തിൽ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഉത്തര ഡമാസ്ക്കസിലെ മാലൌലയിലെ
അനാഥാലയത്തിൽ ശുശ്രൂഷചെയ്തിരുന്ന കന്യാസ്ത്രീകളെ വിമതസംഘത്തിന്‍റെ അധീനതയിലുള്ള യാബ്രൊഡ്
നഗരത്തിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
മാർച്ച് 9ന് ലബനന്‍ അതിര്‍ത്തിയിലാണ്
വിമത സംഘം കന്യാസ്ത്രീകളെ മോചിപ്പിച്ചത്. പിന്നീട് സിറിയൻ അധികൃതര്‍ അവരെ ഡമാസ്കസിലെത്തിച്ചു.
തട്ടിക്കൊണ്ടുപോയവര്‍ തങ്ങളെ ഉപദ്രവിച്ചില്ലെന്നും മാന്യമായാണു പെരുമാറിയതെന്നും കന്യാസ്ത്രീകള്‍
പറഞ്ഞു.