03 മാർച്ച് 2014, വത്തിക്കാൻ നല്ല ദൈവവിളികൾ ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാനും
ദൈവവിളി പ്രോത്സാഹിപ്പിക്കാനും മാർപാപ്പ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നു. തിങ്കളാഴ്ച്ച
രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു
പാപ്പ. ദുരഭിമാനത്തിന്‍റേയും ഗർവ്വിന്‍റേയും അധികാരമോഹത്തിന്‍റേയും ധനാസക്തിയുടേയും വിഗ്രഹങ്ങളെ
ആരാധിക്കാതെ ദൈവത്തിനുവേണ്ടി പരിപൂർണ്ണ സമർപ്പണം നടത്തുന്ന വൈദികരേയും കന്യാസ്ത്രികളേയും
ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പ വിശ്വാസ സമൂഹത്തെ ക്ഷണിച്ചു. പണത്തിന് അടിമപ്പെട്ടു
പോയതുമൂലം ധനികനായ യുവാവിന് ക്രിസ്തുവിനെ പിന്തുടരാനുള്ള സ്വാതന്ത്ര്യം നഷ്ടമായി. സമാനമായ
അവസ്ഥയിൽ കഴിയുന്ന അനേകം യുവജനങ്ങള്‍ ഇന്നുമുണ്ട്. ക്രിസ്തുവിനെ പിന്തുടരാൻ അവർ ആഗ്രഹിക്കുന്നു.
പക്ഷേ മറ്റെല്ലാം വെടിഞ്ഞ് സ്വന്തം ഹൃദയം പൂർണ്ണമായി ക്രിസ്തുവിനു നൽകാൻ സാധിക്കാത്തതിനാൽ
അവർ ദുഖിതരായി മടങ്ങേണ്ടി വരുന്നു. മറ്റെല്ലാ കാര്യങ്ങളിൽ നിന്നും വിടുതൽ നേടി ദൈവത്തിന്
ആത്മസമർപ്പണം നടത്താൻ ഈ യുവജനങ്ങൾക്കു സാധിക്കുന്നതിനുവേണ്ടി നാം പ്രാർത്ഥിക്കണം. അങ്ങനെ
ദൈവവിളികൾ വളരുകയും ഫലമേകുകയും ചെയ്യും. ദൈവ വിളികൾ ഇന്നുമുണ്ട്. അതു പ്രോത്സാഹിപ്പിച്ച്
വളർത്തിയെടുക്കേണ്ടത് നമ്മുടെ കടമയാണെന്ന് പാപ്പ സഭാംഗങ്ങളെ ഉത്ബോധിപ്പിച്ചു.