2013-12-16 18:59:07

ക്രിസ്മസ് ട്രീ : ജീവന്‍റെദാരുവായ
ക്രിസ്തുവിന്‍റെ പ്രതീകം


16 ഡിസംബര്‍ 2013, വത്തിക്കാന്‍
ജീവന്‍റെദാരുവായ ക്രിസ്തുവിന്‍റെ പ്രതീകമാണ് ക്രിസ്തുമസ് മരമെന്ന്, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോസഫ് ബര്‍ത്തേലോ പ്രസ്തവിച്ചു. ഡിസംബര്‍ 14-ാം തിയതി ശനിയാഴ്ച സായാഹ്നത്തില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന് സമ്മാനമായെത്തിയ ക്രിസ്തുമസ്മരം പ്രകാശിപ്പിച്ചുകൊണ്ടു നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തേലോ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിബ്ബിന് അലങ്കാരമാണ് ക്രിസ്മസ് ട്രീയെന്നും, മരം ജീവന്‍റെ പ്രതീകമാണെന്നും, ക്രിസ്തുവിന്‍റെ തിരുപ്പിറവിയോടെ ലോകത്തിനു ലഭിച്ച നവജീവന്‍റെ പ്രതീകമാണ് ക്രിസ്തുമസ് പരമ്പരാഗതമായി ക്രിബ്ബുകളുടെ സമീപത്ത് സ്ഥാപിക്കുന്ന ക്രിസ്തുമസ് മരമെന്നും, ജീവിതപാതയില്‍ മനുഷ്യന് തണലും സമാശ്വാസവും പകരുന്ന ക്രിസ്തുവാകുന്ന ജീവദാരുവിന്‍റെ പ്രതീകമാണെതെന്നും കര്‍ദ്ദിനാള്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍രെ ചത്വരം തിങ്ങിനിന്ന ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ജര്‍മ്മനിയിലെ ബവേറിയന്‍ കുന്നുകളില്‍നിന്നും എത്തിയതാണ് 80 അടി ഉയരമുള്ള സ്പ്രൂസ് ഇനത്തില്‍പ്പെട്ട ‘ക്രിസ്തമസ്സ് ട്രീ’. വാള്‍ഡ്മുന്‍ഷെന്‍ എന്ന ബവേറിയന്‍ ഗ്രാമത്തിലെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു നല്കിയ ക്രിസ്മസ് സമ്മാനമാണിത്. മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജന്മനാടായ ബവേറിയയില്‍നിന്നും ഡിസംബര്‍ 5-ാം തിയതി റോഡുമാര്‍ഗ്ഗം മരം ഭദ്രമായി വത്തിക്കാനില്‍ എത്തിയിരുന്നു. വത്തികാന്‍ ഗവര്‍ണറേറ്റ് ജോലിക്കാരാണ് ട്രീ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ മദ്ധ്യത്തില്‍ നാട്ടിയതും, അലങ്കരിച്ചതു.

തെക്കെ ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലെ കലാകാരന്മാരാണ് ചത്വരത്തിലെ വലിയ പുല്‍ക്കൂടിന്‍റെ നിര്‍മ്മാണം ഇക്കുറി നടത്തുന്നത്. ‘ഫ്രാന്‍സിസ് 1223 – ഫ്രാന്‍സിസ് 2013’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണത്തെ ക്രിബ് ചത്വരത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യക്രിബ്ബിന്‍റെ ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ടാണ് നേപ്പിള്‍സിലെ കലാകാരന്മാര്‍ 2013-ല്‍ വത്തിക്കാനില്‍ വിപുലമായ പുല്‍ക്കൂട് ഒരുക്കുന്നത്. നേപ്പിള്‍സിന്‍റെ സാംസ്ക്കാരിക പൈതൃകത്തിലൂടെ ക്രിസ്തുവിന്‍റെ തിരുപ്പിറവി പ്രഘോഷിക്കുവാന്‍ 1 അടിമുതല്‍ 6 അടിവരെ വലുപ്പമുള്ള മണ്‍പ്രതിമകള്‍, ശില്പകലയിലും മണ്‍പ്രതിമകളുടെ നിര്‍മ്മാണത്തിലും നൂറ്റാണ്ടുകളുടെ പാരമ്പര്യവും പരിചയവും സാമര്‍ത്ഥ്യവുമുള്ള കലാകാരന്മാരാണ് (cantone & constabile) ഒരുക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

വമ്പന്‍ ക്രിസ്മസ് ട്രീയോടു ചേര്‍ന്നുള്ള ക്രിബ്ബ് 24-ാം തിയതി വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്യും.
Reported : nellikal, sedoc








All the contents on this site are copyrighted ©.