സമാധനത്തിന്‍റെ പ്രഥമ സ്രോതസ്സ് കുടുംബമെന്ന് പാപ്പാ
13 ഡിസംബര്‍ 2013, വത്തിക്കാന്‍ ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോക സമാധാനദിനം പ്രമാണിച്ച്
വത്തിക്കാനില്‍ പുറത്തിറക്കിയ സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്.
സമാധാനത്തിന്‍റെ അടിത്തറ സാഹോദര്യവും, സാഹോദര്യത്തിന്‍റെ പ്രഥമ സ്രോതസ്സ് കുടുംബവുമാണെന്ന
യുക്തിയാണ്, ഡിസംബര്‍ 12-ന് വത്തിക്കാനിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനംചെയ്ത സന്ദേശത്തിലുടനീളം
പാപ്പാ ഫ്രാന്‍സിസ് സമര്‍ത്ഥിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ
കുടുംബ സംവിധാനത്തിലൂടെ സമാധാനത്തിന്‍റെ അടിത്തറയും ആദ്യവഴിയുമായ കുടുംബം രൂപപ്പെടുത്തിക്കൊണ്ട്,
ചുറ്റുമുള്ള ലോകത്ത് സ്നേഹവും സമാധാനവും വളര്‍ത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
നീതിക്കും
സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍
റ്റേര്‍ക്സണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് 10 പേജു ദൈര്‍ഘ്യമുള്ള സന്ദേശം നല്കിക്കൊണ്ടാണ്
2014-ാമാണ്ടിലേയ്ക്കുള്ള പാപ്പായുടെ സമാധാനസന്ദേശം പ്രകാശനംചെയ്തത്. സമാധാനത്തിന്‍റെ
അടിത്തറയും അതിനുള്ള മാര്‍ഗ്ഗവും സാഹോദര്യമാണ് ലോകസമാധാനത്തിനുള്ള എന്‍റെ ആദ്യസന്ദേശത്തില്‍
ഓരോ വ്യക്തികള്‍ക്കും, ജനതകള്‍ക്കും സമൂഹങ്ങള്‍ക്കും സന്തോഷവും പ്രത്യാശയും നിറഞ്ഞ ജീവതങ്ങള്‍
ആശംസിക്കുന്നു. ഓരോ വ്യക്തിയുടെയും ഉള്ളില്‍, മനുഷ്യരെ തമ്മില്‍ അടുപ്പിക്കുകയും, അപരനെ
ശത്രുവായിട്ടല്ല, സഹോദരനും സഹോദരിയുമായി കാണുന്നതും, പരസ്പരം അംഗീകരിക്കുകയും ആശ്ലേഷിക്കുകയും
ചെയ്യുന്ന സമഗ്ര ജീവിതത്തിനും സാഹോദര്യത്തിനുമായുള്ള ഒടുങ്ങാത്ത ദാഹമുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്.
സമൂഹജീവിയായ
മനുഷ്യന് സാഹോദര്യം അടിസ്ഥാനപരമായ മാനുഷിക ഗുണമാണ്. പരസ്പരബന്ധത്തിന്‍റെ സജീവമാകുന്ന
അവബോധമാണ് വ്യക്തികളെ സഹോദരീ സഹോദരന്മാരായി കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നത്. സാഹോദര്യമില്ലാതെ
നീതിനിഷ്ഠവും പ്രശാന്തവും കെട്ടുറപ്പുള്ളതുമായൊരു സമൂഹം വളര്‍ത്തിയെടുക്കുക അസാദ്ധ്യമാണ്.
സഹോദര്യത്തിന്‍റെ ആദ്യ സ്ക്കൂള്‍ കുടുംബമാണ്. വിശിഷ്യ മാതാപിതാക്കളുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ
കുടുംബത്തിന്‍റെ രൂപീകരണത്തിലൂടെയും, പരസ്പരപൂരകവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കിലൂടെയുമാണ്
അത് യാഥാര്‍ത്ഥ്യമാകുന്നത്. സാഹോദര്യത്തിന്‍റെ ഉറവ കുടുംബമാകയാല്‍, അത് സമാധാനത്തിന്‍റെ
അടിത്തറയും, അദ്യപാതയുമാണ്. കാരണം ചുറ്റുമുള്ള ലോകത്ത് സ്നേഹം പരത്തുകയാണ് അസ്ഥിത്വത്തില്‍
കുടുംബത്തിന്‍റെ ദൗത്യം.
ബഹുശാഖമായ ഇന്നിന്‍റെ മാധ്യമശൃംഖല ഐക്യത്തിനായുള്ള ജനതകളുടെയും
സംസ്ക്കാരങ്ങളുടെയും ഭാഗധേയം വിളിച്ചോതുന്നതാണ്. ചരിത്രത്തിന്‍റെ ബലതന്ത്രംപോലെ പ്രകടമായി
കാണുന്ന വംശീയ, സാംസ്ക്കാരിക, സമൂഹ്യ വൈവിധ്യങ്ങള്‍ക്കപ്പുറം, പരസ്പരം അംഗീകരിക്കുകയും
ആദരിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന സമൂഹങ്ങള്‍ വളര്‍ത്തുവാനുള്ള വിളിയുടെ വിത്താണ്
സമൂഹത്തില്‍ നാം പാകേണ്ടത്. ‘ആഗോളവത്ക്കരണത്തിന്‍റെ നിസംഗതനിറഞ്ഞ’ ലോകത്ത് അപരന്‍റെ
ആവശ്യങ്ങളോടും യാതനകളോടുതന്നെയും നിര്‍വ്വികാരത പുലര്‍ത്തുന്ന ശൈലിയാണ് മെല്ലെ ലോകത്തു
വളര്‍ന്നുവരുന്നുണ്ട്.1*
മനുഷ്യാവകാശത്തിന്‍റെ, വിശിഷ്യ ജീവന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും
ക്രൂരമായ ലംഘനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുകയാണ്. നിരാലംബരായവരെ
മനഃസ്സാക്ഷിയില്ലാതെ ചൂഷണംചെയ്യുന്ന മനുഷ്യക്കടത്തിന്‍റെ ദയനീമായ പ്രതിഭാസം ഇതിന് ഉദാഹരണമാണ്.
പ്രത്യക്ഷമായ സായുധ പോരാട്ടങ്ങള്‍ക്കുമപ്പുറം, സാമ്പത്തിക ക്രയവിക്രയമേഖലയില്‍ നടമാടുന്ന
അദൃശ്യമായ യുദ്ധങ്ങള്‍, ജീവനെയും കുടുംബങ്ങളെയും സമ്പത് വ്യവസ്ഥകളെയും തതുല്യമായി നശിപ്പിക്കുന്നുണ്ട്. ആഗോളവത്ക്കരണം
അയല്‍ക്കാരെ സൃഷ്ടിക്കുന്നുണ്ട് എന്നാല്‍ നമ്മെ സഹോദരങ്ങളാക്കുന്നില്ല, എന്നാണ് മുന്‍പാപ്പാ
ബനഡിക്ട് പ്രസ്താവിച്ചിട്ടുള്ളത്. ജീവിതചുറ്റുപാടുകളില്‍ കാണുന്ന അസമത്വവും, ദാരിദ്ര്യവും,
അനീതിയും സാഹോദര്യത്തിന്‍റെ മാത്രമല്ല, സമൂഹത്തിലെ ഐക്യദാര്‍ഢ്യമില്ലായ്മയെയാണ് വിളിച്ചോതുന്നത്. ക്രമാതീതമായ
വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും നവമായ
ചിന്താധാരകള്‍ സാമൂഹ്യബന്ധങ്ങളെ ശിഥിലമാക്കുകയും, സമൂഹത്തിലെ ദുര്‍ബലരും പാവങ്ങളുമായവരെ
‘ഉപയോഗശൂന്യ’മെന്ന് മുദ്രകുത്തി വലിച്ചെറിയുകയും ചെയ്യുന്ന മനോഭാവം ആളിപ്പടരുന്നുണ്ട്.
അങ്ങനെ ‘എന്തുചെയ്താല്‍ എന്തു കിട്ടും’ എന്ന വളരെ സ്വാര്‍ത്ഥവും പ്രയോജനപരവുമായ മനുഷ്യന്‍റെ
സഹവര്‍ത്തിത്വം മാത്രമായി മാറുകയാണ് ഇന്ന് മനുഷ്യജീവിതം.
വിശ്വാമാനവികതയ്ക്ക്
ആധാരമായ ദൈവത്തിന്‍റെ ‘ഏകപിതൃത്വ’ത്തെ അംഗീകരിക്കാത്ത സാഹോദര്യത്തിന് സ്ഥായീഭാവമില്ലാത്തതിനാല്‍,
ആനുകാലിക ധാര്‍മ്മിക വ്യവസ്ഥിക്ക് സമഗ്രമായ സാഹോദര്യത്തിന്‍റെ കെട്ടുറപ്പുണ്ടാക്കുക ക്ലേശകരമായിരിക്കും.2* പൊതുവായ
ഏകപിതൃത്വത്തെ ആധാരമാക്കിയാല്‍ മാനവസാഹോദര്യം ഏകീഭവിപ്പിക്കുവാനാകും, അവിടെ മനുഷ്യര്‍
പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ‘അയല്‍ക്കൂട്ടം’ വളര്‍ത്തിയെടുക്കുവാനും
സാധിക്കും. Reported : nellikal, sedoc