14 നവംമ്പര്‍ 2013, വത്തിക്കാന്‍ ദൈവിക ജ്ഞാനവും മാനുഷിക ജിജ്ഞാസയും വിവേചിച്ചറിയണമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംമ്പര്‍ 14-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍
വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയിലാണ് പാപ്പാ
ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിജ്ഞാനം ക്ഷതമേല്പിക്കാത്തതും നന്മയെ സ്നേഹിക്കുന്നതുമാണെന്നും,
അത് ദൈവാത്മാവിനാല്‍ പ്രചോദിതമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സാഹോദര്യത്തിന്‍റെയും
സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും മാര്‍ഗ്ഗങ്ങളിലേയ്ക്ക് അത് മനുഷ്യരെ നയിക്കും.
ദൈവസന്നിധിയില്‍ വിവേകത്തോടും വിശ്വാസത്തോടുംകൂടെ നീതിനിഷ്ഠയില്‍ വ്യാപരിച്ച അബ്രാഹത്തെ
ദൈവം സമൃദ്ധമായി അനുഗ്രഹിച്ച കാര്യം, പാപ്പാ മാതൃകയായി ചൂണ്ടിക്കാട്ടി.
എല്ലാം
നേടുവാനും പിടിച്ചെടുക്കാനുമുള്ള ആര്‍ത്തിയും ആവേശവുമാണ് മനുഷ്യന്‍റെ ജിജ്ഞാസയ്ക്ക് ആധാരാമായി
നില്ക്കുന്നത്. ദൈവരാജ്യം എപ്പോള്‍ ആഗതമാകും, എന്ന ഫരീസേയരുടെ ചോദ്യം, ജിജ്ഞാസയുടെയും
കൗതുകത്തിന്‍റെയും ചോദ്യം, (ലൂക്കാ 17, 20) യാഥാര്‍ത്ഥമായ ജ്ഞാനത്തിന് ഘടകവിരുദ്ധമാണെന്ന്
പാപ്പാ സമര്‍ത്ഥിച്ചു. ജിജ്ഞാസ അമിതഭാഷണത്തിനും പിറുപിറുക്കലിനും കാരണമാക്കുന്നു. ജിജ്ഞാസയുടെ
തിരച്ചില്‍ വളരെ ലൗകികവും, സംഭ്രാന്തിജനകവും ചിന്താക്കുഴപ്പങ്ങള്‍ ഉണര്‍ത്തുന്നതും, അവസാനം
അത് കലഹത്തിനു കാരണമാക്കുമെന്നും പാപ്പാ താക്കീതുനല്കി.
ജിജ്ഞാസയുടെ സംഭാഷണങ്ങള്‍
അത്, കുടുംബത്തെക്കുറിച്ചായാലും, വ്യക്തികളെക്കുറിച്ചായാലും അന്തമില്ലാത്തതും, അവസാനം
നൈരാശ്യത്തിലാഴ്ത്തുന്നതാണെന്ന് വിശുദ്ധ കൊച്ചുത്രേസ്യ കണ്ടെത്തിയിട്ടുണ്ട്. ദൈവരാജ്യം
നമ്മുടെ മദ്ധ്യേയുണ്ട്. അതിനായി അവിടെയും ഇവിടെയും പരതേണ്ടതില്ല. ലൗകികതയുടെ ജിജ്ഞാസ
ദൈവരാജ്യത്തിനായി ഉണര്‍ത്തേണ്ടതില്ല. ‘യഥാര്‍ത്ഥമായ ജ്ഞാനമാര്‍ഗ്ഗം ദൈവത്തിലേയ്ക്കുള്ള
വഴിയാണ്.’ അത് വിജ്ഞാനത്തിന്‍റെ ഗ്രന്ഥം വ്യാഖ്യാനിക്കുന്നതുപോലെ, ‘ദൈവികശക്തിയുടെ കുളിര്‍കാറ്റും,
ശുദ്ധമായ നിസ്സരണവുമാണ് ജ്ഞാന’മെന്ന് (ജ്ഞാനം 7, 25) ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനചിന്ത
ഉപസംഹരിച്ചു. Reported : nellikal, sedoc