2013-10-31 19:15:31

യുവജനങ്ങള്‍ക്കൊരു
വിശ്വാസമാതൃക


31 ഒക്ടോബര്‍ 2013, റോം
പ്രതിസന്ധികളില്‍ പതറാതെ ജീവിക്കാന്‍ വാഴ്ത്തപ്പെട്ട സ്റ്റീഫന്‍ സന്തോറിന്‍റെ ജീവിതം മാതൃകയാക്കാമെന്ന്, സലീഷ്യന്‍സഭയുടെ റെക്ടര്‍ മെയ്ജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പ്രസ്താവിച്ചു. പ്രതിസന്ധികളിലും ക്രിസ്തുസ്നേഹം ധീരതയോടെ ജീവിക്കാമെന്നും പങ്കുവയ്ക്കാമെന്നുമാണ്, ആഗോള സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തില്‍ യുവപ്രേഷിതനും രക്തസാക്ഷിയുമായ സ്റ്റീഫന്‍ സന്തോറിന്‍റെ ജീവിതം നമുക്കു നല്കുന്ന പ്രകാശമെന്ന് ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പ്രസ്താവിച്ചു. തിരുക്കര്‍മ്മങ്ങളുടെ അന്ത്യത്തില്‍ സലീഷ്യന്‍സഭയില്‍ വിരിഞ്ഞ വിശുദ്ധിയുടെ റോസാപ്പൂവിന് ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് ഒക്ടോബര്‍ 30-ാം തിയതി റോമില്‍ ഇറക്കിയ കത്തിലാണ് ഡോണ്‍ ചാവസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശുദ്ധരൂടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോയാണ്, ഹങ്കറിയിലെ ബുഡാപ്പെസ്റ്റില്‍ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 19-ാം തിയതി ധന്യനായ സ്റ്റീഫന്‍ സന്തോറിനെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. ഹങ്കറിയിലെ കമ്യൂണിസ്റ്റ് പീഡനകാലത്താണ് (1914-1953) യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സലീഷ്യന്‍ ബ്രദര്‍ സന്തോര്‍ ബുഡാപ്പെസ്റ്റിലെ ഓറട്ടറിയില്‍ യുവജനങ്ങള്‍ക്കൊപ്പം ആയിരിക്കുമ്പോഴാണ് രക്തസാക്ഷിത്വം വരിച്ചത്.

ഹങ്കറിയിലെ സോല്‍നോക്കില്‍ 1914-ല്‍ ജനിച്ചു. അള്‍ത്താര ബാലനായിരിക്കെ ഡോബോസ്ക്കോയുടെ ജീവിതത്തിലും യുവജനങ്ങള്‍ക്കായുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി. 1936-ല്‍ സലീഷ്യന്‍ സഭയില്‍ ചേര്‍ന്നു. 1940 സലീഷ്യന്‍ സഹോദരനായി വ്രതവാഗ്ദാനം നടത്തി. ബുഡാപ്പെസ്റ്റിലെ ഓറട്ടറിയില്‍ തൊഴിലാളികളായ യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കവെയാണ് കമ്മ്യൂണിസ്റ്റ് പീഡനം ശക്തിപ്പെട്ടത്. യുവാക്കാള്‍ക്കൊപ്പം പ്രേഷിതജോലിയില്‍ വ്യപൃതനായിരിക്കുന്ന കാലത്താണ് ബ്രദര്‍ സന്തോര്‍ രക്തസാക്ഷിത്വം വരിച്ചത്.

ദേവാലയങ്ങള്‍ നശിപ്പിക്കുക, സന്ന്യാസ ഭവനങ്ങള്‍ കണ്ടുകെട്ടുക എന്നി സ്റ്റാലിനിസ്റ്റ് കമൂണിസത്തിന്‍റെ കറുത്ത മുഖമായിരുന്നു. സന്തോര്‍ പ്രവര്‍ത്തിച്ചിരുന്ന യുവജനകേന്ദ്രവും അടച്ചുപൂട്ടപ്പെട്ടു. ജീവരക്ഷാര്‍ത്ഥം നാടുകടക്കുന്നതിനു പകരം ജനിച്ച മണ്ണില്‍ യുവാക്കളോടൊപ്പം ഡോണ്‍ ബോസ്ക്കോയുടം ചൈതന്യം ജീവിക്കാന്‍ ഉറച്ച് ഉപജീവനത്തിനായി ബുഡാപ്പെസ്റ്റിലെ സോപ്പുകമ്പനിയില്‍ ജോലി തേടി. തൊഴില്‍ മേഖലയില്‍ യുവാക്കളുടെ ക്ഷേമത്തിനും വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ചു. താന്‍ ജീവിച്ച വിശ്വാസത്തിനും യുവജനപ്രേഷിത പ്രവര്‍ത്തനങ്ങളെയുംപ്രതി സ്റ്റീഫന്‍ സാന്തോര്‍ ബന്ധിയാക്കപ്പെട്ടു. അവസാനംവരെ സുവിശേഷമൂല്യങ്ങള്‍ക്കും ഡോണ്‍ബോസ്ക്കോയില്‍നിന്നു ലഭിച്ച ആത്മാക്കള്‍ക്കായുള്ള ദാഹവും ഉള്‍ക്കൊണ്ട യുവസലീഷൃന്‍ പ്രേഷിതന്‍ 1953 ജൂണ്‍ 8-ാം തിയതി ബുഡാപ്പെസ്റ്റിലെ ജയിലില്‍വച്ച് രക്തസാക്ഷിത്വം വരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.