2013-09-30 17:35:16

എട്ടംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ പ്രഥമ യോഗം


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ എട്ടംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ പ്രഥമ സമ്മേളനം ഒക്ടോബര്‍ 1ന് വത്തിക്കാനില്‍ ആരംഭിക്കും. സംഘത്തില്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്നത് ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടേയും ഇന്ത്യയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടേയും അദ്ധ്യക്ഷനും മുംബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ്.
ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനു പുറമേ കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്,ആലോചനാ സമിതിയുടെ കോര്‍ഡിനേറ്റര്‍), എന്നിവരാണ് ആലോചനാ സമിതിയിലെ അംഗങ്ങള്‍. ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയാണ് ആലോചനാ സമിതിയുടെ സെക്രട്ടറി.
സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളില്‍ ഉപദേശം ആരായുന്നതിനായി മാര്‍പാപ്പ രൂപീകരിച്ച ആലോചനാ സമിതിയുടെ പ്രഥമയോഗമാണിത്. വളരെ ആകാംക്ഷയോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ യോഗത്തെ നിരീക്ഷിക്കുന്നതെങ്കിലും ആലോചനാ സമിതിയുടെ പ്രഥമ യോഗം മാത്രമാണിതെന്നും തീരുമാനങ്ങള്‍ എടുക്കുകയല്ല യോഗത്തിന്‍റെ ലക്ഷൃമെന്നും വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.