2013-08-26 16:10:22

സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന


26 ആഗസ്റ്റ് 2013, വത്തിക്കാന്‍
സിറിയയ്ക്കുവേണ്ടി ഒരിക്കല്‍കൂടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന. ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന നയിക്കുമ്പോഴാണ് സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ വീണ്ടും അഭ്യര്‍ത്ഥിച്ചത്. ഏറെ വേദനയോടും ഉത്കണ്ഠയോടും കൂടിയാണ് സിറിയയിലെ സംഭവവികാസങ്ങള്‍ താന്‍ കാണുന്നതെന്ന് പാപ്പ പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലുള്ള യുദ്ധം കൂടുതല്‍ അക്രമാസക്തമായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവിടെ വര്‍ദ്ധിക്കുന്നു. ഈ ദിവസങ്ങളില്‍ സിറിയയില്‍ നിന്നും നാം കണ്ട ഹൃദയഭേദകമായ ദൃശ്യങ്ങള്‍, ഒരിക്കല്‍ കൂടി സിറിയയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍, ആയുധങ്ങളുടെ ചിലമ്പൊച്ച അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍, തന്നെ നിര്‍ബന്ധിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സംഘട്ടനമല്ല, പരസ്പരം നേരില്‍ കാണാനും സംസാരിക്കാനുമുള്ള പാടവമാണ് പ്രത്യാശ നല്‍കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.
സിറിയയില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ക്ക് ഇരയായവരോടും അതിന്‍റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്ന മറ്റെല്ലാവരോടും, വിശിഷ്യ കുട്ടികളോട് ഐക്യദാര്‍ഡ്യ പ്രഖ്യാപിച്ച മാര്‍പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും ഉറപ്പുനല്‍കി. സമാധാനം സ്ഥാപിക്കപ്പെടുമെന്ന പ്രത്യാശ കൈവെടിയരുതെന്ന് പാപ്പ അവരോടഭ്യര്‍ത്ഥിച്ചു. സിറിയന്‍ പ്രതിസന്ധി കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണമെന്നും, വിനാശവും മൃത്യുവും വിതയ്ക്കുന്ന ഒരു യുദ്ധത്തിനു പരിഹാരം കണ്ടെത്താന്‍ സിറിയന്‍ ജനതയെ സഹായിക്കണമെന്നും, അന്താരാഷ്ട്ര സമൂഹത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.
സമാധാന രാജ്ഞിയായ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥന ഉരുവിട്ട പാപ്പ, തന്നോടൊത്ത് പ്രാര്‍ത്ഥിക്കാന്‍ വി.പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന വന്‍ ജനസഞ്ചയത്തെയും ക്ഷണിച്ചു. “നമുക്കൊരുമിച്ചു ഒന്നുകൂടെ പ്രാത്ഥിക്കാം, (എല്ലാവരും) സമാധാന രാജ്ഞിയായ പ.മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!”
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.