2013-07-31 11:54:13

ലോകയുവജന സംഗമത്തിലെ പ്രഖ്യാപനങ്ങള്‍ മറക്കരുതേ...പാപ്പായുടെ അഭ്യര്‍ത്ഥന


30 ജൂലൈ 2013, വത്തിക്കാന്‍
റിയോ ദി ജനീറോയിലെ ലോകയുവജന സംഗമത്തില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങളും സ്വീകരിച്ച തീരുമാനങ്ങളും വിസ്മരിക്കാതെ അവ അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ജൂലൈ 30ന് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലിലൂടെ നടത്തിയ ട്വീറ്റിലാണ് പാപ്പ ഈ ആഹ്വനം നല്‍കിയത്.
റിയോ ദി ജനീറോയിലെ കോപാകബാന കടല്‍ത്തീരത്ത് 30 ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത ലോകയുവജന സംഗമത്തിന്‍റെ സമാപന ദിവ്യബലിയില്‍ “ഭയപ്പെടാതെ, പോവുക, ശുശ്രൂഷിക്കുക” എന്നീ മൂന്ന് വാക്കുകളെ കേന്ദ്രീകരിച്ചാണ് പാപ്പ യുവജനങ്ങളോട് സംസാരിച്ചത്. ഈ മൂന്ന് ആശയങ്ങളും നിങ്ങള്‍ക്ക് സ്വായത്തമാക്കാനായാല്‍ സുവിശേഷവത്ക്കരണം ചെയ്യുന്നവന്‍ സുവിശേഷവത്ക്കരിക്കപ്പെടുന്നുവെന്നും, വിശ്വാസത്തിന്‍റെ സന്തോഷം പരത്തുന്നവന് സന്തോഷം സമൃദ്ധമായി ലഭിക്കുമെന്നും അനുഭവവേദ്യമാകും. പ്രിയ യുവസുഹൃത്തുക്കളേ, നിങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍, ക്രിസ്തുവിനോട് മഹാമനസ്ക്കത കാണിച്ചുകൊണ്ട് അവിടുത്തെ സുവിശേഷത്തിന്‍റെ സാക്ഷികളാകുന്നതിനു മറന്നുപോകരുത്. സുവിശേഷം പ്രഘോഷിക്കുകയെന്നാല്‍, തിന്മയുടെ കളകള്‍ എവിടെയും പിഴുതെറിയുകയും, തിന്മയും അധിക്രമങ്ങളും തച്ചുടയ്ക്കുകയും, സ്വാര്‍ത്ഥതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍റെയും വേലിക്കെട്ടുകളെ ഇല്ലാതാക്കുകയും ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് നവമായൊരു ലോകം പടുത്തുയര്‍ത്തുകയുമാണ്. ക്രിസ്തു നിങ്ങളെ ഉറ്റുനോക്കുന്നത്, സഭയുടെ പ്രതീക്ഷയും നിങ്ങളിലാണ്. പാപ്പായും നിങ്ങളില്‍ പ്രത്യാശവയ്ക്കുന്നുണ്ട് – എന്ന് പാപ്പ യുവജനങ്ങളെ ഉത്ബോധിപ്പിച്ചിരുന്നു.
യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരുടെ അടിസ്ഥാന ശിലകളായ പ്രാര്‍ത്ഥന, കൂദാശകള്‍, ജീവകാരുണ്യ പ്രവര്‍ത്തികള്‍ എന്നീ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുമെന്നും യുവജനങ്ങള്‍ കോപാകബാന മൈതാനത്തു വച്ച് പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.