2013-07-27 23:16:22

റിയോയിലെ അനുതാപ ശുശ്രൂഷ
ദൈവിക കാരുണ്യത്തിന്‍റെ മേള


27 ജൂലൈ 2013, റിയോ
മേളയുടെ നാലാം ദിവസം ജൂലൈ 26-ാ തിയതി വെള്ളിയാഴ്ച, മേളയിലെ പ്രധാനപ്പെട്ട ഇനങ്ങളില്‍ ഒന്നായ യുവജനങ്ങളുടെ അനുതാപ ശുശ്രൂഷയാണ് രാവിലെ നടന്നത്.
പാപ്പാ ഫ്രാന്‍സിസും യുവാക്കളെ സഹായിക്കുന്നതിനായി അനുതാപ ശുശ്രൂഷയുടെ വേദിയായ ‘ബോ വിസ്താ’ പാര്‍ക്കില്‍ എത്തിയിരുന്നു. പ്രാദേശിക സമയം രാവിലെ 7.30-ന് സുമറോയിലെ അതിരൂപതാ മന്ദിരത്തില്‍ പ്രഭാതബലിയര്‍പ്പിച്ചശേഷം പ്രാതല്‍ കഴിച്ച് 9. 45-ന് 19 കി.മീ. അകലെയുള്ള ‘സുന്ദരവനം’ എന്ന് മലയാളത്തില്‍ വിളിക്കാവുന്ന വൃക്ഷനിബിഡവും അതിമനോഹരവുമായ ‘ബോ വിസ്താ’ എന്ന ദേശീയ പാര്‍ക്കിലേയ്ക്കാണ് റോഡുമാര്‍ഗ്ഗം പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്. ദേശീയ വന്യമൃഗസംരക്ഷണ കേന്ദ്രം, കാഴ്ചബംഗ്ലാവ്, കാര്‍ഷിക സര്‍വ്വകലാശാല, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സംയുക്തമായ ചരിത്ര പഠനകേന്ദ്രം എന്നിവ ‘ബോ വിസ്താ’യുടെ പ്രശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്.

മേളയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ യുവാക്കളുടെ അനുതാപ ശുശ്രൂഷയും പാപസങ്കീര്‍ത്തന കര്‍മ്മത്തിനുള്ള സജ്ജീകരണങ്ങളും ‘ബോ വിസ്താ’യുടെ ശാന്തപ്രശാന്തമായ അന്തരീക്ഷത്തിലായിരുന്നു. റോഡ്മാര്‍ഗ്ഗം ‘ബോ വിസ്താ’യിലെത്തിയ പാപ്പാ ഫ്രാന്‍സിസ്, തന്‍റെ പൗരോഹിത്യപദവിയുടെ പാപമോചന ശുശ്രൂഷയ്ക്കുള്ള അധികാരം ഉപയോഗപ്പെടുത്തി ക്കൊണ്ട് അഞ്ചു യുവാക്കളുടെ കുമ്പാസരം കേട്ടു. 3 ബ്രസീലിയന്‍ യുവാക്കളും, ഒരു ഇറ്റാലിക്കാരിയും വെനിസ്വേലക്കാരിയും അവരവരുടെ ഭാഷകളില്‍ പാപ്പായോടു പാപസങ്കീര്‍ത്തനം നടത്തി.

നിശ്ശബ്ദവും പാവനവുമായ അന്തരീക്ഷത്തില്‍ യുവാക്കളുടെ കുമ്പസാരം വ്യക്തിപരമായി കേട്ട പാപ്പാ ഫ്രാന്‍സിസ്, അതിനുശേഷവും യുവാക്കളുമായി സംസാരിച്ചു, അവരെ അനുഗ്രഹിച്ചു, അതിനുശേഷമാണ് ‘ബോ വിസ്താ’ പാര്‍ക്കില്‍നിന്നും പ്രാദേശിക സമയം രാവിലെ 10.30-ന് കാറില്‍ റിയോ മെത്രാസ മന്ദിരത്തിലേയ്ക്ക് യാത്രതിരിച്ചത്. അപ്പോഴും പാര്‍ക്കില്‍ ഒരുക്കിയ 100 താല്ക്കാലിക കുമ്പസാരക്കൂടുകളിലും തിരക്കായിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ മേളയിലെ പാപമോചനത്തിനുള്ള അവസരം, ദൈവിക കാരുണ്യത്തിന്‍റെ മേളയാക്കി മാറ്റി.
Reported : nellikal, sedoc








All the contents on this site are copyrighted ©.