2013-07-27 22:07:05

ഗൃഹാതുരത്വമുണര്‍ത്തിയ
വിരുന്നു സല്‍ക്കാരം


27 ജൂലൈ2013, റിയോ
ജൂലൈ 26-ം തിയതി വെള്ളിയാഴ്ച, തന്‍റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ 5-ാം ദിവസം, യുവജനങ്ങളുടെ കുമ്പസാര വേദിയില്‍നിന്നും മടങ്ങിയ പാപ്പാ ഫ്രാന്‍സിസ് റിയോയുടെ മെത്രാസന മന്ദിരത്തിലാണ് ഉച്ചഭക്ഷണം കഴിച്ചത്.
റിയോ ഭദ്രാസന മന്ദിരത്തില്‍ ഒരുക്കിയിരുന്ന വിരുന്നിന്‍റെ സവിശേതയായിരുന്നു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച 12 യുവതീയുവാക്കളുടെ സാന്നിദ്ധ്യം. ഓരോ ഭൂഖണ്ഡത്തില്‍നിന്നും രണ്ടു പേര്‍ വീതവും, ആതിഥേയ രാഷ്ട്രമായ ബ്രസീലിനെ പ്രതിനിധീകരിച്ച് രണ്ടു പേരും ചേര്‍ന്ന് ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരെപ്പോലെ പാപ്പായുടെ ഇരുഭാഗത്തുമായി യുവാക്കള്‍ മേശയ്ക്കിരുന്നു. പാപ്പായുടെ പ്രാര്‍ത്ഥനയോടെ ഭക്ഷണമാരംഭിച്ചു.

ഊരും പേരും ചോദിച്ചറിഞ്ഞും, കുശലംപറഞ്ഞും ഇരുന്ന പാപ്പായ്ക്കൊപ്പം യുവാക്കള്‍ സന്തോഷത്തോടെ വിരുന്നില്‍ പങ്കെടുത്തു. ഭക്ഷണത്തിന്‍റെ സമാപനത്തില്‍ പാപ്പാ യുവാക്കളുടെ സാന്നിദ്ധ്യത്തിനും, പാപ്പായോടും സഭയോടും, അങ്ങനെ ക്രിസ്തുവിനോടും അവര്‍ കാണിക്കുന്ന സേഹാദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
ക്രിസ്തു സ്നേഹത്തിനു സാക്ഷൃമാകുന്ന അവരുടെ യുവചേതനകള്‍ ജീവിത ചുറ്റുപാടുകളില്‍ സത്യത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സുവിശേഷ മൂല്യങ്ങള്‍ക്ക് സാക്ഷൃമേകട്ടെയെന്ന് ആശംസിച്ചുകൊണ്ട് പാപ്പാ യുവാക്കളെ ആശീര്‍വ്വദിച്ച് യാത്രയാക്കി.

ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചെത്തിയ ഇന്ത്യക്കാരന്‍ തോംസണ്‍ കേരളീയനായിരുന്നു. പാപ്പായുമായുള്ള വരുന്നിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെ പങ്കുവച്ചു.

“പാപ്പായ്ക്കൊപ്പം ഭക്ഷണത്തിന് ഞാനും ഉണ്ടെന്നറിഞ്ഞത് ‘ഷോക്കാ’യിരുന്നു. മിക്കവാറും ഞാന്‍ തലകറങ്ങി വീണു. എന്നാല്‍ പാവങ്ങളെ സ്നേഹിക്കുന്ന, വളരെ ലളിത ജീവിതം നയിക്കുന്ന പാപ്പാ എനിക്ക് ആവേശമാണ്. വലിയ കാര്യങ്ങള്‍ ചെയ്യാനല്ല പാപ്പ പറയുന്നത്. ജീവിക്കുന്ന ചുറ്റുപാടില്‍ ചെറിയ നല്ല കാര്യങ്ങല്‍ ചെയ്ത് ക്രിസ്തു സ്നേഹത്തിന് സാക്ഷിയാകണമെന്നാണ്.” ഉച്ചഭക്ഷണത്തിനു ശേഷം 12 കി. മീ. അകലെയുള്ള സുമറേയിലെ അതിരൂപതാ കേന്ദ്രത്തിലേയ്ക്ക് പാപ്പാ മടങ്ങിയപ്പോഴേയ്ക്കും പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 ആയിരുന്നു. ഇന്ത്യയിലെ സമയം വെള്ളിയാഴ്ച രാത്രി സുമാര്‍ 11 മണിയായിരുന്നു.
Reported : nellikal, Vatican Radio









All the contents on this site are copyrighted ©.