2013-07-26 17:48:51

യുവത്വത്തിന്‍റെ ആവേശത്തിരമാലയില്‍ ലയിച്ചുചേര്‍ന്ന പാപ്പാ ഫ്രാന്‍സിസ്



26 ജൂലൈ 2013, റിയോ ദി ജനീറോ

2013 റിയോ ആഗോളയുവജനസംഗമത്തില്‍ പാപ്പ പങ്കെടുത്ത ആദ്യപരിപാടി വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം 6 മണിക്ക് കോപ്പാകബാനാ തീരത്ത് യുവജനങ്ങള്‍ നല്‍കിയ സ്വീകരണ ചടങ്ങായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യം വിശ്വവിഖ്യാതമായ കോപാകബാന കടല്‍ത്തീരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിശ്വാസഗേഹമായി മാറ്റി.
നിശ്ചയിച്ച സമയത്തേക്കാള്‍ മുന്‍പുതന്നെ പാപ്പ കോപാകബാന തീരത്തേക്കെത്തി. ആര്‍ത്തിരമ്പുന്ന കടലും തകര്‍ത്തുപെയ്യുന്ന മഴയും അതിനേക്കാളൊക്കെ ആവേശത്തില്‍ ആര്‍ത്തുഘോഷിക്കുന്ന യുവജനവും ഒരുമിച്ച്, മനവും മണ്ണും മഴയും ഇഴചേര്‍ത്തെടുത്ത അത്യപൂര്‍വമായൊരു വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ പാപ്പായ്ക്ക് പ്രൗഡഗംഭീരമായ വരവേല്‍പ്പു നല്കി. നാല് കിലോമീറ്റര്‍ നീളമുള്ള കോപാകബാനാ തീരത്ത് അണിനിരന്ന 175 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം മെത്രാന്‍മാരും മൂന്നൂറോളം കലാകാരന്‍മാരുമടക്കം പത്തുലക്ഷത്തോളം പേരടങ്ങിയ ജനസാഗരത്തിലൂടെ പേപ്പല്‍ വാഹനം അക്ഷരാര്‍ത്ഥത്തില്‍ ഒഴുകി നീങ്ങുകയായിരുന്നു.
മാര്‍പാപ്പയുടെ തുറന്ന പേപ്പല്‍ വാഹനം വേദിയിലെത്തിയപ്പോള്‍ യുവജനങ്ങളുടെ ആഹ്ലാദാരവം ഉച്ചസ്ഥായിലെത്തി.

ആതിഥേയരായ റിയോ അതിരൂപതയുടെ മെത്രാപ്പോലീത്തയും പ്രാദേശിക സംഘാടക സമിതി പ്രസിഡന്‍റുമായ, ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പെസ്റ്റാ പാപ്പായ്ക്ക് സ്വാഗതമര്‍പ്പിച്ചു. .ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 5 യുവാക്കളും മാര്‍പാപ്പയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

യുവജനങ്ങള്‍ക്കൊപ്പം ആയിരിക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പ ഫ്രാന്‍സിസ് തന്‍റെ ആമുഖ പ്രഭാഷണം ആരംഭിച്ചത്. “നിങ്ങള്‍ക്കാണ് മഴയേക്കാള്‍ കരുത്ത്”- പാപ്പ പറഞ്ഞു. മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ആഗോളയുവജന സംഗമത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പരിപാടികള്‍ തല്‍സമയം ടെലിവിഷനിലൂടെ കാണുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞപ്പോള്‍ ‘ബെനഡേത്തോ’ എന്നാര്‍ത്തു വിളിച്ചുകൊണ്ട് യുവജനം മുന്‍മാര്‍പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നു. വിരിച്ച കരങ്ങളുമായി നമ്മെ വീക്ഷിക്കുന്ന കോര്‍കോവാദോയിലെ ഉത്ഥിതനായ ക്രിസ്തുവിന്‍െറ സ്വരൂപം കാണുമ്പോള്‍ യേശു തിബേരിയൂസ് നദിക്കരയില് വച്ച് തന്‍റെ പ്രഥമ ശിഷ്യരെ വിളിച്ച സംഭവമാണ് ഓര്‍മ്മവരുന്നത് എന്നു പറഞ്ഞുകൊണ്ട് പാപ്പ തന്‍റെ പ്രഭാഷണം തുടര്‍ന്നു. ഇന്ന് തന്‍റെ ശിഷ്യകാരാകാന്‍ ക്രിസ്തു ക്ഷണിക്കുന്നത് നാമോരോരുത്തരേയുമാണ്. “എന്‍റെ ശിഷ്യനാകാന്‍, സുഹൃത്താകാന്‍, സാക്ഷിയാകാന്‍ നീ ആഗ്രഹിക്കുന്നവോ?” എന്ന് അവിടുന്ന് നമ്മോട് ചോദിക്കുന്നു. വിശ്വാസവര്‍ഷത്തില്‍ കൊണ്ടാപ്പെടുന്ന ഈ വിശ്വാസോത്സവത്തില്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം ദൃഢപ്പെടുത്താനാണ് ഞാന്‍ വന്നിരിക്കുന്നത്.
ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ ആഗോളയുവജന സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പാപ്പാ സ്വാഗതമേകി. ആഗോളയുവജനസംഗമം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായവും പിന്തുണയുമേകിയ ദേശീയ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ആസൂത്രണസമിതി അംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്താനും പാപ്പ ഈയവസരം വിനിയോഗിച്ചു.

റിയോ എന്ന ‘അത്ഭുത നഗര’ത്തെക്കുറിച്ച് 150ലേറെ യുവജനങ്ങള്‍ ചേര്‍ന്നൊരുക്കിയ വിസ്മയാവഹമായ ദൃശ്യവിരുന്നിനുശേഷം വചനശുശ്രൂഷ ആരംഭിച്ചു.

സുവിശേഷ പാരാണയത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ വചന സന്ദേശം നല്‍കി.

യുവജനസംഗമത്തിന്‍റെ ദൃശ്യപ്രതീകങ്ങളായ മരക്കുരിശും പ.മറിയത്തിന്‍റെ ഛായാച്ചിത്രവും ബ്രസീലിലുടനീളം പ്രയാണം ചെയ്തപ്പോള്‍ ഉപയോഗിച്ച “വിശ്വാസം ധരിക്കൂ” എന്ന ആപ്തവാക്യം കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ വചന സന്ദേശം

‘വിശ്വാസം’ ധരിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും. ആത്മസാക്ഷാത്ക്കാരത്തിന്‍റെ പുതുരുചി നിങ്ങള്‍ അനുഭവിച്ചറിയും അതോടൊപ്പം ‘പ്രത്യാശ’കൂടി എടുത്തണിയുമ്പോള്‍ ജീവിതം കൂടുതല്‍ പ്രകാശമാനമാവുകയും ജീവിതചക്രവാളം വിശാലമായിത്തീരുകയും ചെയ്യും. ‘സ്നേഹം’ എന്ന പുണ്യം കൂടി അതോടൊപ്പം ചേര്‍ക്കുമ്പോള്‍ പാറമേല്‍ പണിയുയര്‍ത്തിയ ഭവനം പോലെ ബലിഷ്ഠമാകും നിങ്ങളുടെ മാനുഷികാസ്തിത്വം. ക്രിസ്തുവാണ് ഈ ദാനങ്ങള്‍ നല്‍കി നമ്മുടെ ജീവിതങ്ങള്‍ മനോഹരമാക്കുന്നത്. അതിനാല്‍ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് നമുക്ക് സ്വീകരിക്കാം.
യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുവിന്‍ കാരണം ക്രിസ്തുവില്‍ ശരണപ്പെടുന്നവര്‍ ഒരിക്കലും നിരാശരാകില്ല. സമ്പത്തും അധികാരവും സ്വാര്‍ത്ഥസുഖവും സ്വായത്തമാക്കി അഹങ്കരിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒടുവില്‍ നിരാശയായിരിക്കും ഫലം. യഥാര്‍ത്ഥവും നിലനില്‍ക്കുന്നതുമായ ആനന്ദം നല്‍കാന്‍ അവയ്ക്കൊന്നിനും കഴിയില്ല. കൂടുതല്‍ നേടാനുള്ള ആര്‍ത്തിമാത്രം ബാക്കിയാകും. എന്നാല്‍ ക്രിസ്തുവുമായുള്ള സൗഹൃദം ആന്തരികമായ ഒരു വിപ്ലവം നമ്മില്‍ സൃഷ്ടിക്കും. ഞാനെന്ന ഭാവം നീക്കി, ദൈവത്തിന് നമ്മുടെ ഹൃദയത്തില്‍ പ്രഥമസ്ഥാനം നല്‍കുന്ന ഈ വിപ്ലവം നമ്മെത്തന്നെ പൂര്‍ണ്ണമായും രൂപാന്തരപ്പെടുത്തി, കരുത്തും പ്രത്യാശയും സുരക്ഷിതത്വവും നമുക്ക് പ്രദാനം ചെയ്യും.
പ്രിയ യുവാക്കളേ, ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തില്‍ സ്വീകരിക്കുവിന്‍. തന്‍റെ വചനത്തിലൂടെ നിന്നോട് അവന്‍ സംസാരിക്കുന്നു. നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്താനായി അനുരജ്ഞന കൂദാശയിലൂടെ കാരുണ്യപൂര്‍വ്വം അവന്‍ നിന്നെ സ്വീകരിക്കുന്നു. നിനക്കായി സ്വജീവന്‍ ബലി നല്‍കിയ നാഥന്‍ ദിവ്യകാരുണ്യത്തിലൂടെ തന്‍റ ശരീരം നിനക്കു വീണ്ടും നല്‍കുന്നു.
ഈ സ്നേഹബലിയിലൂടെ ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ വളരുന്ന യുവതീയുവാക്കളെ വിശ്വാസത്തിന്‍റേയും ഉപവിയുടേയും നന്‍മയുടേയും ശുശ്രൂഷയുടേയും ദാനങ്ങള്‍ നല്കി ക്രിസ്തു വളര്‍ത്തും.
പ്രിയ യുവതീയുവാക്കളേ, നിങ്ങളോരോരുത്തര്‍ക്കും ക്രിസ്തു സാക്ഷിയാകാന്‍ സാധിക്കും. ക്രിസ്തു സ്നേഹത്തിന് ആനന്ദത്തോടെ സാക്ഷൃം നല്കാനും സുധീരം സുവിശേഷസാക്ഷൃത്തിലൂടെ ലോകത്തില്‍ പ്രകാശം പരത്താനും നിങ്ങള്‍ക്കു സാധിക്കും........ (ഫ്രാന്‍സിസ് മാര്‍പാപ്പ കോപാകബാന തീരത്തെ സ്വീകരണചടങ്ങില്‍ യുവജനങ്ങള്‍ക്കു നല്‍കിയ സന്ദേശത്തിന്‍റെ സംഗ്രഹം)

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.