2013-07-24 19:55:51

മേളയ്ക്ക് തുടക്കമായി
റിയോയുടെ തീരം തിങ്ങി


24 ജൂലൈ 2013, റിയോ
സഭയുടെ യുവത്വമാര്‍ന്നതും സജീവവുമായ ചരിത്രമുഹൂര്‍ത്തമായിരുന്നു ബ്രസിലിലെ കോപ്പാ കബാനാ തീരത്തുകണ്ട ലോകയുവജന സംഗമത്തിന്‍റെ ഉദ്ഘാടനവേദിയെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ് ഷോണ്‍ ലെവറ്റ് പ്രസ്താവിച്ചു. ജൂലൈ 23-ാം തിയതി ചൊവ്വാഴ്ച ബ്രസീലിലെ സമയം വൈകുന്നേരം മൂന്നു മണിക്ക്, റിയോ നഗര പ്രാന്തത്തിലെ കോപ്പാ കബാനാ തീരത്ത് ലോക യുവജനമേളയുടെ തിരശ്ശീല ഉയര്‍ന്ന സംഭവത്തിന് ദൃക്സാക്ഷിയായിട്ടാണ് ഷോണ്‍ ലെവറ്റ് ഇങ്ങനെ പ്രസ്താവിച്ചത്.

ലോക യുവജന സംഗമത്തിന്‍റെ ചലിക്കുന്ന ചിഹ്നങ്ങളായ മരക്കുരിശും കന്യകാനാഥയുടെ ചിത്രവും വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച 5 യുവാക്കള്‍ വേദിയിലെത്തിച്ച വികാരനിര്‍ഭരവും ആവേശപൂര്‍ണ്ണവുമായ രംഗത്തോടെയാണ് കോപ്പാ കബാനാ തീരത്തെ യുവജനമേളയുടം ഉദ്ഘാടന ദിവ്യബിലിക്ക് തുടക്കം കുറിച്ചതെന്ന്, വത്തിക്കാന്‍ റേഡിയോയുടെ ഇംഗ്ലിഷ് വിഭാഗം മേധാവി ഷോണ്‍ അറിയിച്ചു.

ദീപാലംകൃതമായി കലാചാതുരി നിറഞ്ഞ് തെളിഞ്ഞുനിന്ന ബലിവേദി തുറന്ന ബൃഹത്തായ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ വിശ്വവേദിയായി മാറിയെന്ന് ഷോണ്‍ ലെവറ്റ് വിവരിച്ചു.

റോയോ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ജോ ടെമ്പെസ്റ്റായുടെ മുഖ്യകാര്‍മ്മകത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് 28-ാമത് ലോക യുവജനമേളയ്ക്ക് തിരശ്ശില ഉയര്‍ന്നത്. വത്തിക്കാനില്‍നിന്നും അല്മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് റയില്‍ക്കോ വചനപ്രഘോഷണം നടത്തി.

അഞ്ചു ലക്ഷത്തിലേറെ യുവജനങ്ങളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ലാറ്റിനമേരിക്ക രണ്ടം തവണയാണ് യുവിജനമേളയ്ക്ക് വേദിയാകുന്നത്. 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1987-ലെ പ്രഥമ ലോക യുവജനസംഗമത്തിന് ആതിഥ്യം നല്കിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ രൂപതയായ അര്‍ജന്‍റീനയായിരുന്നു. ജൂലൈ 25-ാം തിയതി വ്യാഴാഴ്ച ബ്രസീലിലെ സമയും വൈകുന്നേരം 5 മണിക്ക് ലാറ്റിനമേരിക്കന്‍ പുത്രനും, ആര്‍ജന്‍റീനായുടെ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന പാപ്പാ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് ലോകയുവതയെ അഭിസംബോധനചെയ്യാനായി കോപ്പാ കബാനാ തീരത്തെ വേദിയിലെത്തുന്നത് ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമാവും ദൈവിക നിമിത്തവുമാവുകയാണെന്നും ലെവെറ്റ് നിരീക്ഷിച്ചു.
Reported : nellikal, Radio Vatican








All the contents on this site are copyrighted ©.