13 ജൂണ്‍ 2013, വത്തിക്കാന്‍ സുവിശേഷവത്ക്കരണത്തിന് ജീവിതവിശുദ്ധി അനിവാര്യമെന്ന്,
പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 13-ാം തിയതി വത്തിക്കാനില്‍ സമ്മേളിച്ച
മെത്രാന്മാരുടെ സാധാരണ സിനഡുസമ്മേളനത്തിന്‍റെ കൗണ്‍സില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ്
പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അടുത്തു വരുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ
വിഷയം നിജപ്പെടുത്തുവാന്‍ പാപ്പായെ സഹായിക്കുക എന്ന ലക്ഷൃവുമായിട്ടാണ് മെത്രന്മാരുടെ
സിനഡിന്‍റെ കൗണ്‍സില്‍ വത്തിക്കാനില്‍ സമ്മേളിച്ചരിക്കുന്നത്.
സിനഡു സമ്മേളനത്തിന്‍റെ
സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തിരോവിക്കിന്‍റെ നേതൃത്വത്തില്‍ ലോകത്തിലെ
വിവിധ ദേശീയ മെത്രാന്‍ സമിതികളുടെ അദ്ധ്യക്ഷന്മാര്‍, സ്വയം ഭരണാധികാരമുള്ള ഇതര റീത്തു
സഭകളുടെ അദ്ധ്യക്ഷന്മാര്‍, വത്തിക്കാന്‍ വിവിധ ഭരണസംവിധാനങ്ങളുടെ തലവന്മാര്‍, സന്ന്യസ്ഥരുടെ
ആഗോള കൂട്ടായ്മയുടെ പ്രസിഡന്‍റെ എന്നിവരാണ് മെത്രാന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിന്‍റെ
കൗണ്‍സില്‍ അംഗങ്ങള്‍.
ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് പുറത്തിറങ്ങി സുവിശേഷം പ്രഘോഷിക്കാന്‍
ഇനിയും മടിക്കരുതെന്നും, എന്നാല്‍ വാക്കാലുള്ള പ്രഘോഷണം - പ്രാര്‍ത്ഥന, എളിമ, ഉപവി, സമര്‍പ്പണം,
പാവങ്ങളോടും യുവാക്കളോടുമുള്ള പ്രതിപത്തി എന്നീ ഗുണഗണങ്ങളാല്‍ വിശുദ്ധീകൃതമായിരിക്കണമെന്നും
പാപ്പാ കൗണ്‍സില്‍ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. ആധുനീകാനന്തരതയുടെ സാമൂഹ്യഘടനയും ധൃതഗതിയിലുള്ള
മാറ്റങ്ങളും കൊണ്ടുവരുന്ന നവമായ വെല്ലുവിളികളാണ് സഭ സുശേഷവത്ക്കരണ മേഖലയില്‍ ഇനി നേരിടേണ്ടത്
പാപ്പ അനുസ്മരിപ്പിച്ചു. ക്രൈസ്തവ ലോകത്തിനു മാത്രമല്ല, മാനവികതയ്ക്കുതന്നെ ഉപയുക്തമാകുന്ന
വചനപ്രഘോഷണ രീതി കണ്ടെത്താനുള്ള സഭയുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ് സിനഡിന്‍റെ കുട്ടായ്മയെയും
കൂട്ടുത്തരവിദിത്വത്തെയും എന്നും നയിക്കേണ്ടതെന്ന് പാപ്പ കൗണ്‍സില്‍ അംഗങ്ങളോട് ആമുഖമായി
ആവശ്യപ്പെട്ടു.
റോമിലെ മെത്രാനായ പാപ്പായ്ക്ക് സഭയിലെ മെത്രാന്മാരോടും, മെത്രാന്മാര്‍
പരസ്പരവും സഭാ ദൗത്യവും ശുശ്രൂഷയും പങ്കുവയ്ക്കുന്ന കൂട്ടുത്തരവാദിത്വത്തിന്‍റെ വേദിയാണ്
സിനഡു സമ്മേളനമെന്നും, രണ്ടാ വത്തിക്കാന്‍ സൂനഹദോസിന്‍റെ മറ്റൊരു ഫലപ്രാപ്തിയായ സിനഡു
സമ്മേളനം സഭയിലുള്ള പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യവും പ്രചോദനവും വെളിപ്പെടുത്തുന്നവെന്നും
പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. Reported : nellikal, sedoc