2013-04-17 17:17:54

നിയമനം എളിമയോടും കൃതജ്ഞതയോടും കൂടി സ്വീകരിക്കുന്നു: കര്‍ദിനാള്‍ ഗ്രേഷ്യസ്


17 ഏപ്രില്‍ 2013, മുംബൈ
സാര്‍വ്വത്രികസഭാ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ ഭരണഘടനയായ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ പാസ്റ്റര്‍ ബോനൂസിന്‍റെ പരിഷ്ക്കരണത്തിനും കൂടിയാലോചന നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ ഉപദേശക സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയത് എളിമയോടും കൃതജ്ഞതയോടും കൂടി സ്വീകരിക്കുന്നുവെന്ന് ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ സംയുക്ത സമിതിയുടേയും (FABC) ഇന്ത്യയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടേയും (CBCI)അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്ക‍ിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സാര്‍വ്വത്രിക സഭയുടെ ജീവനാഡി തൊട്ടറിയുന്നതിനാണ് എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ആലോചനാ സമിതിയ്ക്ക് പാപ്പ രൂപം നല്‍കിയതെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. നിരവധി മത സംസ്ക്കാരങ്ങളുടേയും ഭാഷകളുടേയും സമന്വയമാണ് ഏഷ്യ. ആത്മീയത ഏഷ്യന്‍ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അതോടൊപ്പം വര്‍ഗീയതയുടേയും വംശീയ വിദ്വേഷത്തിന്‍റേയും ദൂഷ്യഫലങ്ങളും ഏഷ്യയ്ക്ക് പരിചിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപദേശക സമിതിയുടെ സഹായത്തോടെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സാധിക്കുമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ്‍ പറഞ്ഞു. സാര്‍വ്വത്രിക സഭയേയും മാര്‍പാപ്പയേയും ശുശ്രൂഷിക്കാന്‍ ഈ അവസരം നല്‍കിയതില്‍ പാപ്പായോട് തനിക്ക് ഏറെ കൃതജ്ഞതയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസം പൂര്‍ത്തിയായ ഏപ്രില്‍ 13നാണ് കര്‍ദിനാള്‍മാരുടെ എട്ടംഗ ഉപദേശക സമിതിയെക്കുറിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവിനു മുന്‍പ് കര്‍ദിനാള്‍ സംഘം നടത്തിയ പൊതു സമ്മേളനങ്ങളില്‍ ഉരുത്തിരിഞ്ഞ ആശയപ്രകാരമാണ് പാപ്പ ഈ ആലോചനാ സമിതിയ്ക്ക് രൂപം നല്‍കിയതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കൊ ലൊംബാര്‍ദി അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനു പുറമേ തന്‍റെ ആലോചനാ സമിതിയിലേക്ക് മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്, കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്), എന്നിവരേയാണ്. കര്‍ദിനാള്‍ ഓസ്ക്കാര്‍ റോഡ്രിഗസ് മാറാഡിയാഗ ആലോചനാ സമിതിയുടെ കോര്‍ഡിനേറ്ററായി ശുശ്രൂഷചെയ്യും. ആലോചനാ സമിതിയുടെ സെക്രട്ടറിയായി ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയേയും മാര്‍പാപ്പ നിയമിച്ചു. ഉപദേശക സമതിയുടെ പ്രഥമ യോഗം ഒക്ടോബര്‍ 1 മുതല്‍ 3 വരെ വത്തിക്കാനില്‍ നടക്കും.








All the contents on this site are copyrighted ©.