2013-03-23 16:11:02

അത്യപൂര്‍വ്വമായ ഒരു കൂടിക്കാഴ്ച്ച


23 മാര്‍ച്ച് 2013, വത്തിക്കാന്‍
വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിമാരുടെ അത്യപൂര്‍വ്വമായ ഒരു കൂടിക്കാഴ്ച്ചയ്ക്ക് കാസില്‍ഗണ്‍ഡോള്‍ഫോ സാക്ഷിയായി. മാര്‍ച്ച് 23ാം തിയതി ശനിയാഴ്ചയാണ് സാര്‍വ്വത്രിക സഭയിലെ 266ാമത് മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയും 265ാമത് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. വത്തിക്കാനില്‍ നിന്ന് ഹെലികോപ്ടറില്‍ കാസില്‍ഗണ്‍ഡോള്‍ഫോയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാനായി മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ഹെലിപാഡിലെത്തിയിരുന്നു. സ്നേഹപൂര്‍വ്വം ആശ്ലേഷിച്ചുകൊണ്ടാണ് ഇരുവരും അഭിവാദ്യം ചെയ്തത്. ഹെലിപാഡില്‍ നിന്നും പാപ്പായുടെ വേനല്‍കാല വസതിയിലേക്ക് കാറില്‍ സഞ്ചരിച്ച മാര്‍പാപ്പമാര്‍ക്കൊപ്പം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടുമായ ആര്‍ച്ചുബിഷപ്പ് ഗോര്‍ഗ് ഗാന്‍സ്വെയിനും ഉണ്ടായിരുന്നു.

പേപ്പല്‍ വസതിയിലെത്തിയ ഉടനെ ഇരു മാര്‍പാപ്പമാരും കപ്പേളയിലെത്തി ദിവ്യകാരുണ്യനാഥനു മുന്‍പില്‍ പ്രാര്‍ത്ഥനാനിരതരായി. കപ്പേളയില്‍ മാര്‍പാപ്പയ്ക്കു വേണ്ടി സജ്ജീകരിച്ചിരുന്ന പ്രത്യേക ഇരിപ്പിടത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറമന്‍ ക്ഷണിച്ചു. പക്ഷെ ‘നമ്മള്‍ സഹോദരങ്ങളല്ലേ’ എന്നു പറഞ്ഞുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കൊപ്പം മുന്‍നിരയിലെ ഒരു ബഞ്ചിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുന്നത്. തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് ആത്മമിത്രങ്ങളെപ്പോലെ ഒരേ ബഞ്ചിലിരുന്നു പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പമാരുടെ അത്യപൂര്‍വ്വ ദൃശ്യം പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍.

പ്രാര്‍ത്ഥനയ്ക്കു ശേഷം വേനല്‍ക്കാല വസതിയിലെ ലൈബ്രറിയിലേക്കു പ്രവേശിച്ച ഇരു മാര്‍പാപ്പമാരും ഏകദേശം 45 നിമിഷനേരം സ്വകാര്യ സംഭാഷണം നടത്തി. മാര്‍പാപ്പമാര്‍ വേനല്‍കാല വസതിയില്‍ ചിലവഴിക്കുമ്പോള്‍ വിശിഷ്ടാഥിതികളെ സ്വീകരിക്കുന്നത് ഈ ലൈബ്രറിയില്‍ വച്ചാണ്. ഒരു ചെറിയ സമ്മാനവുമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍ പാപ്പയെ സന്ദര്‍ശിച്ചത്. ‘എളിമയുടെ മാതാവ്’ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഛായാചിത്രമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനം. ബെനഡിക്ട് പതിനാറാമന്‍ പാപ്പ തന്‍റെ പേപ്പല്‍ ഭരണകാലത്ത് പ്രകടമാക്കിയ എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ടാണ് ഈ സമ്മാനം താന്‍ തിരഞ്ഞെടുത്തതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

സൗഹൃദ സംഭാഷണത്തിനു ശേഷം ഏകദേശം 1.15ന് മാര്‍പാപ്പയും മുന്‍പാപ്പയും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിമാരായ ആര്‍ച്ചുബിഷപ്പ് ഗോര്‍ഗേ ഗാന്‍സ്വെയിനും മോണ്‍.ആല്‍ഫ്രെഡും മാത്രമാണ് ഈ നിമിഷങ്ങള്‍ക്ക് സാക്ഷികളായത്. ഉച്ചകഴിഞ്ഞ് 2.45ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി.

കര്‍ദിനാള്‍ ഹോര്‍ഗേ മരിയ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതുവരെ മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നില്ലെങ്കിലും രണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ,ലൊംബാര്‍ദി അനുസ്മരിച്ചു. മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോ അന്നു തന്നെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. പിന്നീട് പേപ്പല്‍ സ്ഥാനാരോഹണ ദിനത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പാപ്പയുമായി സംസാരിച്ചു. മാര്‍ച്ച് 19ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നാമഹേതുക തിരുന്നാള്‍ദിനമായതിനാല്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍കൂടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അന്ന് അദ്ദേഹത്തെ വിളിച്ചത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ച്ച് 28ന് സ്ഥാനത്യാഗം ചെയ്യുന്നതിനു മുന്‍പ് കര്‍ദിനാള്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചാ വേളയില്‍ പുതിയ മാര്‍പാപ്പയോടുള്ള അനുസരണവും വിധേയത്വവും പ്രഖ്യാപിച്ചിരുന്ന കാര്യവും ഫാ.ലൊംബാര്‍ദി അനുസ്മരിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിസ്തുലമായ സഭാശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പലതവണ പരസ്യമായി കൃതജ്ഞത രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ഗാഢമായ ഐക്യവും സ്നേഹാദരവുമാണ് കൂടിക്കാഴ്ച്ചയില്‍ പ്രകടമായതെന്ന് ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.