2013-03-07 19:44:20

മദറിനെ അപകീര്‍ത്തിപ്പെടുത്താന്‍
അഭ്യസ്തവിദ്യരുടെ ശ്രമം


7 മാര്‍ച്ച 2013, മുമ്പൈ
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ഭവനങ്ങള്‍ പാവങ്ങള്‍ക്കായുള്ള സ്നേഹത്തിന്‍റെ നിര്‍മ്മല കേന്ദ്രങ്ങളാണെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം, ഡോക്ടര്‍ പാസ്കാള്‍ കര്‍വാലോ മുമ്പൈയില്‍ പ്രസ്താവിച്ചു. മദര്‍ തെരേസായെയും മിഷനറീസ് ഓഫ് ചാരിറ്റി സഭയെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് രണ്ട് കനേഡിയന്‍ വൈദ്യശാസ്ത്ര ഗവേഷകര്‍‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായിട്ടാണ് ഡോക്ടര്‍ കര്‍വാലോ ഇങ്ങനെ പ്രതികരിച്ചത്.
മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്വാര്‍ത്ഥപരവും, പാവങ്ങളുടെ വേദന ശമിപ്പിക്കാതെ സഹനയെ പുകഴ്ത്തുന്ന വിഷാദാനന്ദാത്മക saddist പ്രവണതയുള്ളതായിരുന്നു എന്ന കനേഡിയന്‍ ഗവേഷകരുടെ വിമര്‍ശനത്തെ ‘സാമാന്യ സഭ്യതയ്ക്കു നിരക്കാത്തതെ’ന്ന് ഡോക്ടര്‍ കര്‍വാലോ വിലയിരുത്തി.

രാഷ്ട്രങ്ങളുടെയും വര്‍ഗ്ഗ വര്‍ണ്ണ വൈചിത്ര്യങ്ങളുടെയും അതിര്‍വരമ്പുകളെ ഭേദിച്ച് സമൂഹം പുറംതള്ളുന്ന നിര്‍ദ്ധനരായ വയോവൃദ്ധര്‍ക്കും, കൈക്കുഞ്ഞുങ്ങള്‍ക്കും, മാരകമായ രോഗാവസ്ഥയാല്‍ പരിത്യക്തരായവര്‍ക്കുംവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിച്ച ദൈവദൂതയായിരുന്നു മദറെന്ന് ഡോക്ടര്‍ പ്രസ്താവിച്ചു. ലോകം വിശുദ്ധയെന്ന ജീവിച്ചിരുന്നപ്പോള്‍ത്തന്നെ വിശിഷിപ്പിച്ചിരുന്ന മദറിന്‍റെ മേല്‍ അഭ്യസ്ഥവിദ്യരായവര്‍ ചുമത്തുന്ന പ്രശസ്തിയുടെയും പണത്തിന്‍റെയും തരംതാണ ആരോപണങ്ങള്‍ മാനവീകതയ്ക്കു നിരക്കാത്തതാണെന്ന് ഡോക്ടര്‍ കര്‍വാലോ മുമ്പൈയില്‍ പുറത്തിറക്കിയ പ്രതികരണത്തില്‍ പ്രസ്താവിച്ചു.

പാവങ്ങളുടെ പരിത്യക്താവസ്ഥയെ മഹത്വീകരിച്ചും അവരുടെ വേദന ശമിപ്പിക്കാന്‍ നിസ്സാരമായി
മാത്രം പ്രവര്‍ത്തിച്ച മദര്‍ തെരേസാ എന്ന വ്യക്തി മാധ്യമസൃഷ്ടവും, പണംപിരിക്കാനും, പള്ളിയില്‍ ആളെക്കൂട്ടാനുമുള്ള കത്തോലിക്കാ സഭയുടെ സംഘടിതവും രഹസ്യവുമായ പ്രവര്‍ത്തന ഫലമാണെന്നുമുള്ള കാനേഡിയന്‍ വൈദ്യശാസ്ത്രജ്ഞരുടെ ആരോപണം പിന്‍വലിക്കേണ്ടതും തിരുത്തേണ്ടതുമാണെന്നും ഡോകര്‍ കര്‍വാലോ വാദിച്ചു.









All the contents on this site are copyrighted ©.