2012-12-15 12:44:19

ക്രിസ്തുമസ് മരം ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുവിന്‍റെ പ്രതീകം: മാര്‍പാപ്പ


14 ഡിസംബര്‍ 2012, വത്തിക്കാന്‍
ക്രിസ്തുമസ് മരം ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുവിന്‍റെ സാന്നിധ്യം ദ്യോതിപ്പിക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഇക്കൊല്ലം വത്തിക്കാന്‍ ചത്വരത്തിലെ ക്രിസ്തുമസ് രംഗങ്ങള്‍ക്ക മാറ്റുകൂട്ടുന്ന ക്രിസ്തുമസ് മരം സമ്മാനമായി നല്‍കിയ തെക്കെ ഇറ്റലിയിലെ മൊളിസെയില്‍ നിന്നെത്തിയ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പെസ്ക്കോപെന്നാതാറോ പ്രവിശ്യയില്‍ നിന്നുളള നാനൂറ്റി നാല്‍പതോളം പേരാണ് വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റ് ഹാളില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നത്.
ദൈവത്തെ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദൈവിക പ്രഭ ക്രിസ്തുവിലൂടെ ഇന്നും മാനവ സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധികളുടേയും അനിശ്ചിതത്വത്തിന്‍റേയും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദൈവിക സാന്നിദ്ധ്യം പ്രത്യേകമാം വിധത്തില്‍ നമുക്കു പ്രകാശം പകരുന്നു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല, അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും” (യോഹ. 8,12) എന്ന് ക്രിസ്തു നമ്മോടു പറയും.
ദൈവിക പ്രകാശം കെടുത്തിക്കളയാന്‍ ശ്രമങ്ങള്‍ നടന്ന കാലഘട്ടങ്ങളില്‍ ലോകം ക്രൂരതയുടേയും അക്രമത്തിന്‍റെയും വേദിയായി മാറിയിട്ടുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം, പൊതുക്ഷേമം, നീതി തുടങ്ങിയവ ദൈവിക സ്നേഹത്തില്‍ നിന്നു വേര്‍പെ‍ടുത്തുമ്പോള്‍ അവയില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ കറപുരളുമെന്നും മാര്‍പാപ്പ വിശദീകരിച്ചു.

14ാം തിയതി വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വത്തിക്ക‍ാന്‍ ഗവര്‍ണറേറ്റിന്‍റെ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജ്യുസപ്പെ ഷ്യാക്ക വത്തിക്കാന്‍ ചത്വരത്തിലെ ക്രിസ്തുമസ് മരത്തിലെ ദീപാലങ്കാരങ്ങള്‍ക്കു തിരിതെളിച്ചു.









All the contents on this site are copyrighted ©.