ദൈവം തന്‍റെ പേരു വെളിപ്പെടുത്തുന്നു (4) ഇസ്രായേലിന്‍റെ നിലവിളി കേള്‍ക്കുന്ന ദൈവം
ദ ൈവം അജ്ഞാത നാമകനായ
ശക്തിയല്ല, അവിടുത്തേയ്ക്ക് പേരും രൂപവുമുണ്ടെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു.
പേരു പറയുകയും ഇസ്രായേല്‍ ജനത്തിന് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി കൊടുക്കുകുയും ചെയ്യുന്നു.
വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും വ്യക്തമാക്കുന്നതാണ് പേര്. തന്‍റെ ജനമായ ഇസ്രായേലിന്
തന്‍റെ നാമം അറിയിച്ചുകൊണ്ട് അവിടുന്ന് സ്വയം വെളിപ്പെടുത്തി. വ്യക്തിയുടെ അന്തസ്സത്തയും
തനതാത്മകതയും, അയാളുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷൃവും പേര് പ്രകാശിപ്പിക്കുന്നു.
പേരു വെളിപ്പെടുത്തിക്കൊണ്ട് ഒരുവന്‍ മറ്റുള്ളവര്‍ക്ക് സ്വയം അറിയിച്ചു കൊടുക്കുകയാണ്.
മറ്റുള്ളവര്‍ക്ക് അഭിഗമ്യനാകത്തക്കവിധത്തില്‍ അവഗാഢം അറിയപ്പെടാനും വ്യക്തിപരമായി വിളിക്കപ്പെടാനും
കഴിയത്തക്കവിധം ഒരാള്‍ സ്വയം സമര്‍പ്പിക്കുക എന്നാണ് പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മോശയുടെ ജീവിതകഥ തുടരുകയാണ്. വെള്ളം കോരാനും ആടുകളെ മേയിക്കുവാനും പോയ തന്‍റെ
മക്കള്‍ പതിവിലും നേരത്തെ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവ് ജെത്രോ ചോദിച്ചു. “ഇന്ന്
നിങ്ങള്‍ പതിവിലും നേരത്തെ തിരിച്ചെത്തിയത് എങ്ങനെയാണ്?” അവര്‍ പറഞ്ഞു. “മരുപ്രദേശത്തെ
ഇടയന്മാര്‍ ഞങ്ങളെ ശല്യപ്പെടുത്താന്‍ വന്നു. ഈജിപ്തുകാരനായ ഒരാളാണ് അവരുടെ ആക്രമണത്തില്‍നിന്ന്
ഞങ്ങളെ രക്ഷിച്ചത്. പിന്നെ അയാള്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളം കോരിത്തരുകയും, നമ്മുടെ
ആടുമാടുകള്‍ക്കും കുടിക്കാന്‍ വേണ്ടുവോളം വെള്ളം കൊടുക്കുകയും ചെയ്തു. അപ്പോള്‍ ജെത്രോ
ചോദിച്ചു, “എന്നിട്ട് ഈ മനുഷ്യന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് അയാളെ മരുപ്രദേശത്തു
വിട്ടിട്ടു പോന്നത്. ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും അവന് കൊടുത്ത് നമ്മുടെ കുലത്തിന്‍റെ
മര്യാദ കാണിക്കേണ്ടതായിരുന്നില്ലേ..?”
അപ്പോള്‍ ജെത്രോയുടെ രണ്ടു പുത്രിമാര്‍
ചെന്ന് മരത്തണലില്‍ വിശ്രമിച്ചിരുന്ന മോശയെ തങ്ങളുടെ പിതാവിന്‍റെ ഹിതപ്രകാരം വീട്ടിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോയി.
ജെത്രോ സ്നേഹത്തോടെ അപരിചതനെ സ്വീകരിച്ചു. തന്‍റെ മക്കളോടു
കാണിച്ച ഔദാര്യത്തിനും സഹായത്തിനും ധീരതയ്ക്കും നന്ദിപറഞ്ഞു. മോശയുടെ സംസാരത്തിലും പെരുമാറ്റത്തിലും
സംപ്രീതനായ ജെത്രോ അയാളെ തന്‍റെ ഭവനത്തിലെ ഒരംഗമായി സ്വീകരിച്ചു. അങ്ങനെ മോശ അവരോടൊപ്പം
മേദിയാനില്‍ താമസിക്കുവാനും ജെത്രോയുടെ വലിയ ആട്ടിന്‍ പറ്റങ്ങളില്‍ ഒന്നിനെ മേയിക്കുവാനും
തുടങ്ങി.
ജെത്രോയും കുടുംബവും അബ്രാഹത്തിന്‍റെ വംശജരാണെന്ന് ഉല്പത്തി പുസ്തകം
തെളിയിക്കുന്നു. സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറില്‍ അബ്രാഹത്തിനുണ്ടായ പുത്രിന്‍
ഇസ്മായേലിന്‍റെ തലമുറക്കാരാണ് ഇവര്‍. (ഉല്പ്പത്തി 25, 12).
നാളുകള്‍ കഴിഞ്ഞപ്പോള്‍
ജെത്രോയുടെ മൂത്ത മകള്‍ സിഫോറായെ മോശ ഭാര്യയായി സ്വീകരിച്ചു. അവളില്‍ അയാള്‍ക്ക് ഒരു
പുത്രന്‍ ജനിച്ചു. ‘താന്‍ പ്രവാസിയായി കഴിഞ്ഞപ്പോള്‍ ജനിച്ചവന്‍’ എന്ന അര്‍ത്ഥത്തില്‍
മോശ അവനു ഹെബ്രായ ഭാഷയില്‍ ‘ഗാര്‍ഷോം’ എന്നു പേരിട്ടു. സ്നേഹ സമ്പന്നനായ ഗോത്ര പിതാവ്,
ജെത്രോയോടും കുടുംബത്തോടുമൊപ്പം തനിക്കു സ്വത്തായി ലഭിച്ച ആടുമാടുകളെ മേയിച്ച് മോശ മേദിയാനില്‍
വളരെ സംതൃപ്തനായി പാര്‍ത്തു. തന്‍റെ ജീവിതവും ഭാവിയും എല്ലാം, മേദിയാനില്‍ അവസാനിക്കുവാന്‍
പോകുന്നതുപോലെ മോശയ്ക്കു തോന്നി. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി വ്യത്യസ്തമായിരുന്നു.
ഫറവോ റാംസിസ് ഒന്നാമന്‍ അന്തരിച്ചു. തുടര്‍ന്ന് റാംസീസ് രണ്ടാമന്‍ ഈജിപ്തിലെ
ഫറവോയായി സ്ഥാനാരോപിതനായി. അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു
നിലവിളിച്ചു. അവരുടെ രോദനം ദൈവസന്നിധിയില്‍ എത്തി. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും
ചെയ്ത ഉടമ്പടി ദൈവം നവീകരിച്ചു. അവരുടെ ദയനീയാവസ്ഥ അവിടുന്ന് പരിഗണിച്ചു. അപ്പോഴേയ്ക്കും
80-ാം വയസ്സില്‍ എത്തിയിരുന്ന മോശ, ഒരിക്കല്‍ ‘ഹൊറേബു മലമ്പ്രദേശത്തെ പുല്‍പ്പുറങ്ങളില്‍
ആട്ടിന്‍ പറ്റത്തെ മേയിക്കുകയായിരുന്നു. സീനായ് മലയുടെ വിജനപ്രദേശമായ ഹൊറേബിനെ ‘കര്‍ത്താവിന്‍റെ
മല’യെന്നാണ് അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്.
ഒരു ദിവസം സീനായ് പ്രദേശത്ത്
ആടുമേയ്ക്കവേ, മോശ പെട്ടന്ന് അപൂര്‍വ്വമായൊരു ദൃശ്യം കണ്ടു. മുള്‍പ്പടര്‍പ്പിലെ ചെടികളിലൊന്നില്‍
തീ ആളിക്കത്തുന്നു, എന്നാല്‍ വൃക്ഷത്തെ അഗ്നി വിഴുങ്ങുന്നില്ല! മോശയ്ക്ക് ആശ്ചര്യമായി.
ഈ അപൂര്‍വ്വദൃശ്യം അടുത്തു കാണാന്‍ അയാള്‍ തീരുമാനിച്ചു. ആളിക്കത്തുന്ന തീയുടെ അടുത്തേയ്ക്കു
മോശ ചെന്നു. മുള്‍പ്പടര്‍പ്പ് കത്തിജ്വലിക്കുന്നുണ്ടായിരുന്നു എങ്കിലും, അത് എരിഞ്ഞു
ചാമ്പലാകുന്നില്ലായിരുന്നു. പെട്ടന്ന് മുള്‍പ്പടര്‍പ്പിന്‍റെ മദ്ധ്യത്തില്‍നിന്നുകൊണ്ട്
ആരോ മോശയെ വിളിച്ചു. “മോസസ്, മോസസ്.” “ഇതാ ഞാന്‍.” മോശ പ്രത്യുത്തരിച്ചു. അത്
ദൈവമായിരുന്നു.
ദൈവം അപ്പോള്‍ അരുള്‍ചെയ്തു. “അടുത്തു വരരുത്. നിന്‍റെ ചെരിപ്പ്
അഴിച്ചു മാറ്റുക. എന്തെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്.”
എന്നിട്ട്
തുടര്‍ന്നു. “നിന്‍റെ പിതാക്കന്മാരുടെ ദൈവമാണു ഞാന്‍. അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും
യാക്കോബിന്‍റെയും ദൈവം.” അപ്പോള്‍ മോശ കൈകൊണ്ട് തന്‍റെ മുഖം മറച്ചുകളഞ്ഞു. ദൈവത്തിന്‍റെ
നേരെ നോക്കുവാന്‍ അയാള്‍ക്ക് ഭീതിയായിരുന്നു.
ദൈവം വീണ്ടും അരുള്‍ചെയ്തു.
“ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. ഫറവോയുടെ പീഡനങ്ങള്‍മൂലം
അവരില്‍നിന്ന് ഉയര്‍ന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിഞ്ഞു. ഈജിപ്തുകാരുടെ
കയ്യില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു വിസ്തൃതവും സമൃദ്ധവുമായ, തേനും പാലും
ഒഴുകുന്ന ഒരു ദേശത്തേയ്ക്ക് – കാനാന്യര്‍, ഹീത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹീത്യര്‍,
ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേയ്ക്ക് – അവരെ നയിക്കുവാനുമാണ് ഞാന്‍ ഇറങ്ങി
വന്നത്.”
ദൈവം തുടര്‍ന്നും അരുള്‍ചെയ്തു. “മോസസ്, മോസസ്, ഇസ്രായേല്‍ മക്കളുടെ
നിലവിളി എന്‍റെ പക്കല്‍ എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്ന്
ഞാന്‍ കാണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ പക്കലേയ്ക്ക് അയയ്ക്കും. എന്‍റെ ജനമായ
ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നും നീ മോചിപ്പിക്കണം.”
തന്നെ വിളിച്ച ദൈവത്തോടു
മോശ പ്രത്യുത്തരിച്ചു. “ഫറവോയുടെ പക്കല്‍പോകാനും, ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു
മോചിക്കുവാനും ഞാന്‍ ആരാണ്?”
അപ്പോള്‍ ദൈവം അരുള്‍ചെയ്തു. “ഞാന്‍ നിന്നോടുകൂടെ
ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിനുള്ള അടയാളം ഇതായിരിക്കും. ഇസ്രായേല്‍
ജനത്തെ നീ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്നു കഴിയുമ്പോള്‍ സീനായ് മാമലയില്‍ നിങ്ങള്‍
എന്നെ ആരാധിക്കും.”
അപ്പോള്‍ മോശ ദൈവത്തോടു ചോദിച്ചു. “ഇതാ ഞാന്‍...,
ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പ്പോയി, പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേയ്ക്ക്
അയച്ചിരിക്കുന്നു എന്നു ഞാന്‍ പറയാം. എന്നാല്‍ അവിടുത്തെ പേരെന്താണ് എന്ന് അവര്‍ ചോദിച്ചാല്‍,
ഞാന്‍ എന്തു പറയും?”
മോശയോട് ദൈവം അരുള്‍ചെയ്തു. “ഞാന്‍ യാവേയാണ്, ‘ഞാനാകുന്നവന്‍’.
ഇസ്രായേല്‍ മക്കളോടു നീ പറയുക. ‘ഞാനാകുന്നവന്‍,’ യാവേ എന്നെ നിങ്ങളുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു.
നിങ്ങളെ ഈജിപ്തിലെ കഷ്ടതകളില്‍നിന്നു മോചിപ്പിച്ച്, തേനും പാലും ഒഴുകുന്നൊരു ദേശത്തേയ്ക്ക്
കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്ന,” എന്ന് അവരെ അറിയിക്കുക.
ദൈവമാണ്
മോശയെ വിളിക്കുന്നതെങ്കില്‍, അവിടുത്തേയ്ക്ക് പ്രത്യേക ദൗത്യമുണ്ട്. ആകയാല്‍ മോശ തന്നെത്തന്നെ
വലിയ നേതാവായി കാണേണ്ടതില്ല. മറിച്ച് ദൈവമാണ് തന്‍റെ ജനത്തെ അവനിലൂടെ നയിക്കുന്നത്. അനുദിന
ജീവിതത്തില്‍ ഓരോ വ്യക്തിയെയും ദൈവമാണ് വിളിക്കുന്നതും നയിക്കുന്നതും. നമ്മുടെ ജീവിതപദ്ധതികള്‍
ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു മുന്നേറുകയാണ് നാം ചെയ്യേണ്ടത്.