2012-07-31 16:29:43

മാര്‍പാപ്പയ്ക്കു സ്വാഗതമേകാന്‍ ലെബനോന്‍ ഒരുങ്ങുന്നു


31 ജൂലൈ 2012, ബെയ്റൂട്ട്
മാര്‍പാപ്പയുടെ ലെബനോന്‍ സന്ദര്‍ശനത്തിന് ആറാഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കേ, ലെബനോനില്‍ ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുകയാണെന്ന് ബെയ്റൂട്ട് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പോള്‍ ബോവുലസ് മാത്തര്‍. മാര്‍പാപ്പയെ സ്വീകരിക്കുന്നതിനായി ഭൗതികവും, മാനസികവും ധാര്‍മ്മികവുമായി ലെബനോന്‍ ഒരുങ്ങുകയാണെന്ന് ആര്‍ച്ചുബിഷപ്പ് പോള്‍ ബോവുലസ് മാത്തര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള സിനഡുസമ്മേളനത്തിന്‍റെ സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ സെപ്തംബര്‍ 14ാം തിയതി മുതല്‍ 16ാം തിയതി വരെ ലെബനോനില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്.
അനുരജ്ഞനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും അന്തരീക്ഷത്തില്‍ ലെബനീസ് ജനത മാര്‍പാപ്പയെ വരവേല്‍ക്കും. അതിനായുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് അറിയിച്ചു. പേപ്പല്‍ സന്ദര്‍ശനത്തിനൊരുക്കമായി മാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടികള്‍ ഓഗസ്റ്റ് മാസാദ്യം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.









All the contents on this site are copyrighted ©.