2012-07-31 16:31:52

ദളിത് ന്യൂനപക്ഷം പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നു


31 ജൂലൈ 2012, ന്യൂഡല്‍ഹി
ദളിത് ക്രൈസ്തവരും മുസ്ലീമുകളും ഓഗസ്റ്റ് ഒന്നാം തിയതി ബുധനാഴ്ച പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ദളിത് സംവരണാനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നതാണ് ദളിത് ക്രൈസ്തവരുടേയും മുസ്ലീമുകളുടേയും ആവശ്യം. റാംലീല മൈതാനത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ജന്തര്‍മന്തറില്‍ ധര്‍ണയോടുകൂടി സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ ദളിത് ന്യൂനപക്ഷത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരേയും ജസ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വൈകുന്നതിനെതിരേയുമാണ് പാര്‍ലമെന്‍റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് സംഘാടക സമിതി പുറത്തിറക്കിയ വാര്‍ത്തിക്കുറിപ്പ് വ്യക്തമാക്കി. മതവിശ്വാസവും പട്ടിക ജാതി സംവരണവും വേര്‍തിരിച്ചു കാണണമെന്നാണ് രംഘനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന നിര്‍ദേശം.
ദളിത് ന്യൂനപക്ഷങ്ങളുടെ സംവരണ പ്രശ്നം പരിഹരിക്കുമെന്ന് ആദ്യ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരേയും ആ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് ദേശീയ ദളിത് ക്രൈസ്തവ സമിതി ചൂണ്ടിക്കാട്ടി. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയം പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 1950ലെ ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യന്‍ ഭരണഘടനയുടെ 341വകുപ്പില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അനുവദിക്കുന്ന പ്രത്യേക അവകാശങ്ങളില്‍ നിന്നു ക്രൈസ്തവരും മുസ്ലീമുകളും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പട്ടിക ജാതി സംവരണത്തില്‍ നിന്നു തങ്ങളെ ഒഴിവാക്കുന്ന 341വകുപ്പിന്‍റെ മൂന്നാം ഖണ്ഡിക നിര്‍മാര്‍ജ്ജനം ചെയ്യണമെന്നതാണ് ദളിത് ക്രൈസ്തവരുടേയും മുസ്ലീമുകളുടേയും മുഖ്യ ആവശ്യം.
ദളിത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് എ. നീതിനാഥന്‍ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ സഭാമേലധ്യക്ഷന്‍മാരോടും അഭ്യര്‍ത്ഥിച്ചു. ഒന്നാം തിയതി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും കൂടാതെ ഓഗസ്റ്റ് പത്താം തിയതി ദളിത് ക്രൈസ്തവ അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എല്ലാ സംസ്ഥാനത്തും കരിദിനാചരണവും നടത്തുന്നുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയ‍െടുക്കാന്‍ വേണ്ടി ദളിത് ക്രൈസ്തവരും മുസ്ലീമുകളും നടത്തുന്ന കൂട്ടായ പരിശ്രമം വിജയം വരിക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.