2012-07-17 16:17:23

വിശ്വാസ പ്രതിസന്ധി ഇന്ത്യയിലും


17 ജൂലൈ 2012, നാസിക്ക്
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശ്വാസ വത്സാചരണം സംബന്ധിച്ച് പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനം ‘വിശ്വാസത്തിന്‍റെ വാതില്‍’ (പോര്‍ത്താ ഫീദെയി) ഇന്ത്യയില്‍ അതി പ്രസക്തമെന്ന് നാസിക്ക് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫെലിക്സ് മച്ചാഡോ. ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്തെവിടെയുമെന്ന പോലെതന്നെ ഭൗതിക വാദത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന ഇന്ത്യയും വിശ്വാസ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ വര്‍ഷാചരണം നടത്താനുള്ള മാര്‍പാപ്പയുടെ തീരുമാനം തികച്ചും കാലോചിതമാണ്. വിശ്വാസത്തില്‍ ശക്തപ്പെടാനും ജീവിതത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങളെടുക്കാനുമുള്ള സുവര്‍ണ്ണാവസരമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടാനും മതാന്തര സംവാദവും സഭൈക്യ സംരംഭങ്ങളും ശക്തിപ്പെടുത്താനും വിശ്വാസവര്‍ഷാചരണം സഹായകമാകുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദ - സഭൈക്യ കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കൂടിയായ ബിഷപ്പ് മച്ചാഡോ പ്രത്യാശ പ്രകടിപ്പിച്ചു.
‘വിശ്വാസത്തിന്‍റെ വാതില്‍’ എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ മറാത്തി പരിഭാഷ തന്‍റെ രൂപതയിലെ എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.